'കേരള സ്റ്റോറി 2' റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തെ പിന്തുണച്ച നടി പ്രണിത സുഭാഷിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം.

റിലീസിന് മുന്‍പേ വിവാദം സൃഷ്ടിച്ച കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട് എന്ന ചിത്രം ഇന്നലെ വൈകുന്നേരത്തോടെയാണ് പ്രദര്‍ശനം ആരംഭിച്ചത്. കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ സ്റ്റേ ഡിവിഷന്‍ ബെഞ്ച് നീക്കിയതോടെയാണ് നിര്‍മ്മാതാക്കള്‍ക്ക് ചിത്രത്തിന്‍റെ റിലീസിനുള്ള കളമൊരുങ്ങിയത്. സമുദായ സൗഹൃദാന്തരീക്ഷമുള്ള കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന, വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ അടങ്ങിയ ചിത്രമെന്ന വിമര്‍ശനമാണ് മലയാളികളില്‍ നിന്നുള്‍പ്പെടെ നേരത്തെ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ റിലീസിന് പിന്നാലെ ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന് സോഷ്യല്‍ മീഡിയയിലൂടെ വലിയ പിന്തുണ നല്‍കിയ ഒരു ചലച്ചിത്ര നടിക്കെതിരെയും വിമര്‍ശനം ഉയരുകയാണ്. മലയാളം അടക്കമുള്ള തെന്നിന്ത്യന്‍ സിനിമകളിലും ഹിന്ദിയിലും അഭിനയിച്ചിട്ടുള്ള പ്രണിത സുഭാഷ് ആണ് ആ നടി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദി കേരള സ്റ്റോറി 2 സിനിമയുടെ ട്രെയ്‍ലറും പോസ്റ്ററുമൊക്കെ അണിയറക്കാര്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷനുകള്‍ക്കും ടാഗിനുമൊക്കെ ഒപ്പമാണ് പ്രണിതയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. “അവര്‍ നമ്മുടെ പെണ്‍മക്കളെ ലക്ഷ്യം വച്ചു. അവര്‍ അവരുടെ വിശ്വാസം തകര്‍ത്തു. അവര്‍ അവരുടെ ഭാവി മോഷ്ഠിച്ചു. ഇത്തവണ നമ്മള്‍ നിശബ്ദരായി ഇരിക്കരുത്. കഥ മുന്നോട്ട് പോവുകയാണ്”, എന്നാണ് ചിത്രത്തിന്‍റെ ട്രെയ്‍ലറിനൊപ്പം പ്രണിത സുഭാഷ് എക്സില്‍ കുറിച്ചത്. ഒപ്പം ഷോ യുവര്‍ ഡോട്ടേഴ്സ് (നിങ്ങളുടെ പെണ്‍മക്കളെ കാണിക്കുക) എന്ന ടാഗും പങ്കുവച്ചിട്ടുണ്ട്. സത്യം സ്വയം ജയിക്കും എന്നാണ് ചിത്രത്തിന്‍റെ ഒരു പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് അവര്‍ കുറിച്ചിരിക്കുന്നത്.

Scroll to load tweet…

പ്രണിതയുടെ നിലപാടിനെ വിമര്‍ശിക്കുന്നവര്‍ എടുത്തുകാട്ടുന്ന മറ്റൊരു ചിത്രമുണ്ട്. നേരത്തെ യുഎഇയുടെ ഗോള്‍ഡന്‍ വിസ നടി സ്വീകരിച്ചിരുന്നു. അവര്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ ഇതിന്‍റെ ചിത്രവും പങ്കുവച്ചിരുന്നു. ആ ചിത്രമാണ് പലരും നടിയുടെ കേരള സ്റ്റോറി 2 പോസ്റ്റുകള്‍ക്ക് കമന്‍റ് ആയി ഇടുന്നത്. ഒരു മതത്തെ വേട്ടക്കാരനായി ചിത്രീകരിക്കുന്ന നിലപാടാണ് ഉള്ളതെങ്കില്‍ എന്തുകൊണ്ട് ഒരു ഇസ്‍ലാമിക രാജ്യത്തിന്‍റെ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു എന്നാണ് കമന്‍റ് ബോക്സില്‍ ആവര്‍ത്തിക്കപ്പെടുന്ന ചോദ്യം. ഇവര്‍ക്ക് സമ്പന്നരായ ഇതര മതസ്ഥരോട് പ്രശ്നമുണ്ടാവില്ലെന്നും നിലപാടിന്‍റെ പേരിലൊന്നുമല്ല പലരും ഇത്തരം ചിത്രങ്ങളെ പിന്തുണയ്ക്കുന്നതെന്നുമൊക്കെ കമന്‍റുകള്‍ പോകുന്നു. അതേസമയം ഇന്നലെ തിയറ്ററുകളിലെത്തിയ ചിത്രത്തിന് തിയറ്ററുകളില്‍ തണുപ്പന്‍ പ്രതികരണമാണ് ലഭിക്കുന്നത്. 

Asianet News Live | Malayalam Live News | Kerala News Updates| Iran-Israel conflict | Breaking News