നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനായി സംവിധായകൻ ഫാസിൽ, താരങ്ങളായ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർ ആലപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളിലെത്തി. ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും ഹൈദരാബാദിൽ നിന്നും എറണാകുളത്തുനിന്നുമായി യാത്ര ചെയ്താണ് ഫഹദും കുഞ്ചാക്കോ ബോബനും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്.
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ ചലച്ചിത്ര ലോകത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ. സംവിധായകൻ ഫാസിൽ, താരങ്ങളായ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങി വലിയൊരു നിര തന്നെ വോട്ട് രേഖപ്പെടുത്താൻ എത്തിയതോടെ പോളിംഗ് സ്റ്റേഷൻ വിഐപി കേന്ദ്രമായി മാറി. ഫാസിൽ രാവിലെ 11-ഓടെ 218-ാം നമ്പർ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.
കുഞ്ചാക്കോ ബോബൻ എറണാകുളത്തെ ഷൂട്ടിംഗ് സെറ്റിൽ നിന്നും നേരിട്ടെത്തിയാണ് വോട്ട് ചെയ്തത്. ഉച്ചയോടെയാണ് നടൻ ഫഹദ് ഫാസിലും സഹോദരൻ ഫർഹാൻ ഫാസിലും വോട്ടുചെയ്യാനെത്തിയത്. ഹൈദരാബാദിൽ തെലുങ്ക് സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽനിന്ന് വിമാനമാർഗം കൊച്ചിയിലേക്കും അവിടെനിന്ന് റോഡുമാർഗം ആലപ്പുഴയിലെത്തിയാണ് സമ്മതിദാനം വിനിയോഗിച്ചത്.
മറ്റ് വോട്ടർമാർക്കൊപ്പം ക്യൂ നിന്നാണ് ഇരുവരും സമ്മതിദാനാവകാശം വിനിയോഗിച്ചത്. സംസ്ഥാന അവാർഡ് ജേതാവായ തിരക്കഥാകൃത്ത് ഷാഹി കബീർ ഇതേ സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. ബിഷപ് ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ ആലപ്പുഴ രൂപത ബിഷപ്പും ഇതേ സ്കൂളിലെ പോളിംഗ് ബൂത്തിലാണ് എത്തിയത്. ജോലിത്തിരക്കുകൾക്കിടയിലും ദൂരദേശങ്ങളിൽ നിന്ന് യാത്ര ചെയ്ത് വോട്ട് രേഖപ്പെടുത്താൻ താരങ്ങൾ എത്തിയത് വോട്ടെടുപ്പിന് മാറ്റുകൂട്ടി.
