ലോക്ക്ഡൗണ്‍ കാരണം ഹരിദ്വാറിലേക്ക് പോകാന്‍ കപൂര്‍ കുടുംബത്തിന് അനുമതി ലഭിക്കാത്തതിനാലാണ് ചടങ്ങുകള്‍ മുംബൈയില്‍ തന്നെ ചെയ്തതെന്ന് ഋഷി കപൂറിന്‍റെ സഹോദരന്‍

മുംബൈ: അന്തരിച്ച നടന്‍ ഋഷി കപൂറിന്‍റെ ചിതാഭസ്മം കുടുംബം ബാൺഗംഗയില്‍ ഒഴുക്കി. ഋഷി കപൂറിന്‍റെ ഭാര്യ നീതു കപൂര്‍, മകള്‍ റിദ്ധിമ കപൂര്‍, മകന്‍ രണ്‍ബീര്‍ കപൂര്‍ എന്നിവര്‍ക്കൊപ്പം രണ്‍ബീറിന്‍റെ സുഹൃത്ത് അലിയ ഭട്ടും ചിതാഭസ്മം നിമജ്ജനം ചെയ്തു. ഞായറാഴ്ചയാണ് കുടുംബം ബാൺഗംഗയിലെത്തിയത്. 

ലോക്ക്ഡൗണ്‍ കാരണം ഹരിദ്വാറിലേക്ക് പോകാന്‍ കപൂര്‍ കുടുംബത്തിന് അനുമതി ലഭിക്കാത്തതിനാലാണ് ചടങ്ങുകള്‍ മുംബൈയില്‍ തന്നെ ചെയ്തതെന്ന് ഋഷി കപൂറിന്‍റെ സഹോദരന്‍ രണ്‍ദീര്‍ കപൂര്‍ പറഞ്ഞു. '' കഴിഞ്ഞ ദിവസം പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടത്തിയിരുന്നു. ഹരിദ്വാറിലേക്ക് പോകാന്‍ അനുമതി ലഭിക്കാത്തതിനാല്‍ ഇന്ന് ഞങ്ങള്‍ അദ്ദേഹത്തിന്‍റെ ചിതാഭസ്മം ബാൺഗംഗയില്‍ നിമജ്ജനം ചെയ്തു. '' - രണ്‍ദീര്‍ കപൂര്‍ വ്യക്തമാക്കി. 

View post on Instagram

ഏപ്രില്‍ 28ന് ചന്ദന്‍വാഡി ശ്മശാനത്തില്‍ വച്ചാണ് ഋഷി കപൂറിന്‍റെ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്. ബന്ധുക്കള്‍ മാത്രമാണ് ചടങ്ങിനെത്തിയിരുന്നത്. കൂടാതെ അഭിഷേക് ബച്ചനും ആലിയ ഭട്ടും പങ്കെടുത്തിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഏപ്രില്‍ 30നായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കാൻസർ രോഗം സ്ഥിരീകരിച്ചതിന് ശേഷം ന്യൂയോർക്കിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 

View post on Instagram

ഒരു വർഷത്തോളം ന്യൂയോര്‍ക്കില്‍ കഴിഞ്ഞ താരം 2019 സെപ്തംബറോടെയാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ്. ബാലതാരമായി നിരവധി സിനിമകളിൽ വേഷമിട്ട അദ്ദേഹം 1973 ൽ ബോബി എന്ന സിനിമയിലൂടെ നായകനായി അരങ്ങേറി. 2019 ല്‍ അഭിനയിച്ച 'ദ ബോഡി' ആണ് അദ്ദേഹത്തിന്‍റെ അവസാന ചിത്രം. 

View post on Instagram