എല്ലാവരെയും ഒരുപോലെ കാണുന്ന സുരക്ഷിതമായ ഇടമായി ആ സംഘടനയെ തോന്നിയിട്ടില്ലെന്നും ഒരു സംഘടനയുടെയും ഭാഗമാകാതെ തന്നെ താൻ സുരക്ഷിതയാണെന്നും പാർവതി

താരസംഘടനയായ അമ്മയിലേക്ക് തിരികെ വരാന്‍ താനില്ലെന്ന് നടി പാര്‍വതി തിരുവോത്ത്. അമ്മ സംഘടന തന്‍റെ വിഷയമല്ലെന്നും എല്ലാവരെയും ഒരുപോലെ കാണുന്ന സുരക്ഷിതമായ ഇടമായി ആ സംഘടനയെ തോന്നിയിട്ടില്ലെന്നും പാര്‍വതി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി. ശ്വേത മേനോൻ ഭരണസമിതിക്ക് പരോക്ഷ പിന്തുണയും അഭിമുഖത്തില്‍ പാർവതി നല്‍കുന്നുണ്ട്.

“എഎംഎംഎ എന്ന സംഘടനയെ ആളുകള്‍ ഇപ്പോള്‍ ​ഗൗരവത്തില്‍ എടുക്കുന്നുണ്ടെന്ന് തോന്നുന്നില്ല. നമ്മള്‍ ഉണ്ടാക്കി വച്ച ചില ചട്ടക്കൂടുകള്‍ ഉണ്ട്. അതിന് നമ്മള്‍ കല്‍പ്പിച്ച വലിയ മൂല്യമുണ്ട്. ഒരു വലിയ കുടുംബം, എല്ലാവരെയും കാത്തുരക്ഷിക്കുന്ന ബി​ഗ് ബ്രദര്‍ അങ്ങനെയൊക്കെ. ഇവരൊന്നും അതല്ല എന്നത് ഇതിനകം തെളിയിക്കപ്പെട്ട കാര്യമാണ്. 25 വര്‍ഷമായി കസേരയില്‍ ഇരിക്കുന്ന ആളുകള്‍ക്ക് ആ പരിചയം ഉണ്ടാവും. പുതിയൊരാള്‍ക്ക് ഒരു പാതി വര്‍ഷം കൊടുത്തിട്ട് നിങ്ങള്‍ക്ക് ഒരു കഴിവും ഇല്ലെന്ന് പറയുന്നതില്‍ എന്ത് ന്യായമാണ് ഉള്ളത്”, പാര്‍വതി ചോദിക്കുന്നു.

“ഡബ്ല്യുസിസിയും ഞാന്‍ വ്യക്തിപരമായും എപ്പോഴും പറയുന്ന കാര്യമാണ് കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഒരു ചര്‍ച്ചയ്ക്ക് ഒരുക്കമാണെങ്കില്‍ അതിന് എപ്പോഴും തയ്യാറാണെന്ന്. പക്ഷേ ആ നിര്‍ദേശത്തെ ഒരിക്കലും അവര്‍ ​ഗൗരവത്തോടെ എടുത്തിരുന്നില്ല, ഇപ്പോള്‍ എനിക്കതില്‍ താല്‍പര്യമില്ല. ജോലി ചെയ്യണമെന്നാണ് ഇപ്പോള്‍ എന്‍റെ ആ​ഗ്രഹം. പിന്തുണ കൊടുക്കുന്ന, സുരക്ഷിതമായ, എല്ലാവരെയും ബഹുമാനിക്കുന്ന ഒരിടമാണ് അതെന്ന് എനിക്ക് തോന്നുന്നില്ല. ഒരു സംഘട‌ന ഇല്ലാതെതന്നെ വളരെ സുരക്ഷിതയായി എനിക്ക് തോന്നുന്നുണ്ട്. അതുകൊണ്ട് സംഘടനയുടെ ആവശ്യകത ഇപ്പോള്‍ തോന്നുന്നില്ല”, പാര്‍വതി തിരുവോത്തിന്‍റെ വാക്കുകള്‍.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | Kerala Onam 2026