'മോദിയെ ഓർത്ത് അംബേദ്കർ അഭിമാനിക്കുന്നുണ്ടാകാം'; ഇരുവരെയും താരതമ്യം ചെയ്ത് ഇളയരാജ
മുത്തലാഖ് നിരോധനം, ബേട്ടി ബച്ചാവോ. ബേടി പഠാവോ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയ മോദിയെ ഓർത്ത് അംബേദ്കര്‍ അഭിമാക്കുന്നുണ്ടാകുമെന്നും ഇളയരാജ കുറിച്ചു.
ചെന്നൈ: ഇന്ത്യൻ ഭരണഘടനാ ശിൽപി ഡോ. ബി ആർ അംബേദ്കറെയും പ്രധാനമന്ത്രി മോദിയെയും താരതമ്യം ചെയ്ത് സംഗീത സംവിധായകൻ ഇളയരാജ രംഗത്ത്. നരേന്ദ്രമോദിയെ ഓർത്ത് അംബേദ്കർ അഭിമാനിക്കുന്നുണ്ടാകാമെന്ന് അദ്ദേഹം വ്യക്തമാക്കി. ബ്ലൂ കാര്‍ട്ട് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച 'അംബേദ്കര്‍ ആന്റ് മോദി: റീഫോമേഴ്‌സ് ഐഡിയാസ് പെര്‍ഫോമേഴ്‌സ് ഇംപ്ലിമെന്റേഷന്‍' എന്ന പുസ്തകത്തിന് ആമുഖ കുറിപ്പിലാണ് ഇളയരാജ ഇരുവരെയും താരതമ്യം ചെയ്ത് എഴുതിയത്. മുത്തലാഖ് നിരോധനം, ബേട്ടി ബച്ചാവോ. ബേടി പഠാവോ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയ മോദിയെ ഓർത്ത് അംബേദ്കര്‍ അഭിമാക്കുന്നുണ്ടാകുമെന്നും ഇളയരാജ കുറിച്ചു.
മോദിയെയും അംബേദ്കറിനെയും താരതമ്യം ചെയ്തതിൽ ഇളയരാജയെ വിമര്‍ശിച്ച് നിരവധിപേർ രംഗത്തെത്തി. അംബേദ്കർ വര്‍ണവിവേചനവും മനുധര്‍മവും അടിച്ചമര്‍ത്തിയ ദളിതരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ച മഹാനായ വ്യക്തയാണെന്നും മോദി മനു ധര്‍മ്മ വാദിയാണെന്നും ഡിഎംകെ നേതാവ് ഡിഎസ്കെ. ഇളങ്കോവന്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡോ. ബി.ആര്‍. അംബേദ്കറും സാദൃശ്യമുണ്ടെന്ന് അവകാശപ്പെടുന്നതാണ് ഈ പുസ്തകം. സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തില്‍നിന്ന് പ്രതിസന്ധികളോട് പോരാടി വിജയിച്ചവരാണ് അംബേദ്കറും മോദിയും. പട്ടിണിയും അടിച്ചമര്‍ത്തലുകളും ഇരുവരും നേരിട്ടു. അസമത്വം ഇല്ലാതാക്കാനാണ് ഇരുവരും പ്രവർത്തിക്കുത്. ഇരുവരും ഇന്ത്യക്ക് വേണ്ടി വലിയ സ്വപ്‌നങ്ങള്‍ കണ്ടു. ഇരുവരും പ്രയോഗികതയിലും പ്രവൃത്തിയിലും വിശ്വസിക്കുന്നവരായിരുന്നു- ഇളയരാജ എഴുതി.