ജയസൂര്യ മികച്ച നടനായത് ഇങ്ങനെ, ജൂറിയുടെ വിലയിരുത്തല്‍
ജയസൂര്യയെ മികച്ച നടനായി തെരഞ്ഞെടുക്കാൻ കാരണങ്ങള്‍ ഇതാണ്.
കാമ്പുള്ള കഥാപാത്രങ്ങളാലും വേറിട്ട ചിത്രങ്ങളാലും വിസ്‍മയിപ്പിക്കുന്ന ജയസൂര്യക്ക് (Jayasurya) വീണ്ടും സംസ്ഥാന പുരസ്‍കാരം (Kerala state film award 2020). പ്രജേഷ് സെന്നിന്റെ സംവിധാനത്തിലുള്ള ചിത്രം വെള്ളത്തിലെ അഭിനയത്തിന് ആണ് ജയസൂര്യക്ക് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. മികച്ച പ്രകടനമാണ് ജയസൂര്യ ചിത്രത്തില്‍ നടത്തിയത് എന്ന് ചിത്രം പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ തന്നെ അഭിപ്രായം വന്നിരുന്നു. വിവിധ ഭാവാവിഷ്‍കാരങ്ങളെ അനായാസമായി അവതരിപ്പിച്ച അഭിനയ മികവിനാണ് അവാര്‍ഡ് എന്ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയും സാക്ഷ്യപ്പെടുത്തുന്നു.
മദ്യപാനാസക്തിയില്‍ നിന്ന് വിമുക്തനാകാൻ കഴിയാത്ത ഒരു യുവാവിന്റെ ജീവിതത്തിലെ ഉയര്‍ച്ച താഴ്‍ചകളെ നിയന്ത്രിതമായ ഭാവാവിഷ്‍കാരങ്ങളോടെ അനായാസമായി അവതരിപ്പിച്ച അഭിനയ മികവിന് ആണ് അവാര്‍ഡ് എന്ന് ജൂറി പറയുന്നു. മുരളി നമ്പ്യാര്‍ എന്ന മദ്യപാന ആസക്തനെയാണ് ജയസൂര്യ വെള്ളത്തില്‍ അവതരിപ്പിച്ചത്. മുരളി കുന്നംപുറത്ത് എന്ന ആളുടെ ജീവിതകഥയെ ആസ്‍പദമാക്കിയായിരുന്നു വെള്ളം ഒരുക്കിയത്. പ്രജേഷ് സെന്നിന്റെ സംവിധാനത്തിലുള്ള ചിത്രമായ ക്യാപ്റ്റനിലൂടെയും രഞ്‍ജിത് ശങ്കറിന്റെ ഞാൻ മേരിക്കുട്ടിയിലൂടെയും 2018ലും ജയസൂര്യ സംസ്ഥാന തലത്തില്‍ മികച്ച നടനായിരുന്നു.
മുഹമ്മദ് മുസ്‍തഫയുടെ കപ്പേളയെന്ന ചിത്രത്തിലെ അഭിനയത്തിന് അന്ന ബെൻ മികച്ച നടിയാണ്.
ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണാണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്.