75 വയസ്സുള്ള അൽഷിമേഴ്‌സ് രോഗിയാകാന്‍ ജോജു; മേജർ രവിയുടെ നിർമ്മാണത്തിൽ ‘ജില്ലം പെപ്പരെ‘
സംവിധായകൻ മേജര്‍ രവിയോടൊപ്പം നിരവധി സിനിമകളിൽ സഹ സംവിധായകനായിരുന്ന ജോഷിന്‍റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് ജില്ലം പെപ്പരെ.
അല്‍ഷിമേഴ്‌സ് രോഗിയായി അഭിനയിക്കാന്‍ ഒരുങ്ങി നടൻ ജോജു ജോര്‍ജ്. ജോഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ജില്ലം പെപ്പരെ’ എന്ന സിനിമയിലാണ് ജോജു അല്‍ഷിമേഴ്‌സ് ബാധിതനായി അഭിയിക്കാന്‍ ഒരുങ്ങുന്നത്. ഒരു ചെണ്ടക്കാരന്‍റെ രണ്ട് കാലഘട്ടങ്ങളെയാണ് 'ജില്ലം പെപ്പരെ' എന്ന സിനിമയിൽ ജോജു അവതരിപ്പിക്കുന്നത്. അയാളുടെ 30-35 വയസ്സിലെയും 70-75 വയസ്സിലേയും കഥാപാത്രങ്ങളായി ജോജു എത്തും. മാത്രമല്ല പ്രായാധിക്യത്തിൽ ആ കഥാപാത്രം അല്‍ഷിമേഴ്‌സ് രോഗി കൂടിയാവുകയാണ്.
‘ഇതൊരു റിയലിസ്റ്റിക് സിനിമയാണ്, ജോജു ചേട്ടന്റെ അഭിനയജീവിതത്തിലെ തന്നെ മികച്ച വേഷമായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. തന്മാത്രയിൽ ഒരു അൽഷിമേഴ്‌സ് രോഗിയെ മോഹൻലാൽ സർ അതിശയകരമായി അവതരിപ്പിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്, എന്നാൽ ജോജു ചേട്ടൻ ഈ വേഷം തികച്ചും വ്യത്യസ്തമായാണ് ചെയ്തിരിക്കുന്നത്; ജോഷ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
തൃശ്ശൂരിലെ ആട്ടം കലാസമിതിയിലെ കലാകാരന്മാരും ഈ സിനിയുടെ ഭാഗമാണ്. പഞ്ചാരിമേളം സിംഗാരിമേളം, തായംബകം എന്നിവ കളിക്കുന്ന കേരളത്തിലെ ഏറ്റവും ജനപ്രിയമായ പെർക്കഷൻ ബാൻഡുകളിലൊന്നാണ് ആട്ടം കലാസമിതി, എന്നാൽ ഇവയിൽ ഓരോന്നിനും ലഭിക്കുന്ന സ്വീകരണം വ്യത്യസ്തമാണ്. സിനിമയിലൂടെ അത് പരിഹരിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്നും ജോഷ് പറഞ്ഞു.
സംവിധായകൻ മേജര്‍ രവിയോടൊപ്പം നിരവധി സിനിമകളിൽ സഹ സംവിധായകനായിരുന്ന ജോഷിന്‍റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് ജില്ലം പെപ്പരെ. ഇക്കഴിഞ്ഞ ഓണക്കാലത്ത് തുമ്പി എന്ന മ്യൂസിക് വീഡിയോ ഒരുക്കി ഏറെ ശ്രദ്ധ നേടിയിട്ടുമുണ്ട് ജോഷ്. മേജർ രവിയാണ് സിനിമ നിർമ്മിക്കുന്നത്. ഛായാഗ്രഹണം അർജുൻ രവി, എഡിറ്റര്‍ രോഗിത് വി എസ് വാരിയത്, സംഗീത സംവിധാനം മണികണ്ഠൻ അയ്യപ്പ, ലൈൻ പ്രൊഡ്യൂസര്‍ ബാദുഷ എൻ എം, കോസ്റ്റ്യും പ്രദീപ് കടകശ്ശേരി തുടങ്ങിയവരാണ്.