ഷെയ്‍നിനെയും ഭാസിയെയും എല്ലാവരും കുറ്റക്കാരാക്കുമ്പോള്‍ ആന്റണി വര്‍ഗീസ് ഒളിച്ചു നില്‍ക്കുകയാണെന്ന് ജൂഡ് ആന്തണി ജോസഫ്.
പത്ത് ലക്ഷം രൂപ വാങ്ങിയ ശേഷം അവസാന നിമിഷം പെപ്പെ എന്ന ആന്റണി വര്‍ഗീസ് സിനിമയില്‍ നിന്ന് പിൻമാറിയെന്ന് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. ഒരു യോഗ്യതയും ഇല്ലാത്ത ആളാണ് പെപ്പെയെന്നും ജൂഡ് പറഞ്ഞു. ഇത്തരം നന്ദിയില്ലാത്തവര്‍ സിനിമയില്‍ വരുന്നുണ്ട്. പെപ്പെ ഉഡായിപ്പിന്റെ ഉസ്‍താദ് ആണെന്നും ജൂഡ് ആന്തണി ജോസഫ് മൂവി വേള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
വന്ന വഴി മറക്കുക നന്ദി ഇല്ലാതിരിക്കുക എന്നൊക്കെയാണ് പറയേണ്ടത്. ഇപ്പോള്‍ ഷെയ്‍ൻ നിഗം, ഭാസി എന്നിവരുടെയൊക്കെ പേരില്‍ വരുന്ന കുറ്റം കഞ്ചാവടിച്ചു എന്നതാണ്. ഇതും ഒന്നുമല്ലാതെ സാധാരണ മനുഷ്യനായിട്ട് പെപ്പെ എന്നൊരാളുണ്ട്. ആന്റണി വര്‍ഗീസ്. അയാള് ഭയങ്കര സംഭവമായി, വളരെ നല്ലവൻ എന്ന് വിചാരിച്ച് എല്ലാവരും ഇരിക്കുകയാണ്. ഞാൻ ഒരിക്കല്‍ പ്രൊഡ്യൂസ് ചെയ്യാനിരുന്ന ഒരു സിനിമ ഉണ്ട്. എന്റെ കയ്യില്‍ കാശ് ഉണ്ടായിരുന്നിട്ടല്ല. എന്റെ ഒരു സിനിമ ചെയ്യാൻ വന്ന അരവിന്ദ് എന്ന പ്രൊഡ്യൂസറുടെ അടുത്ത് നിന്ന് 10 ലക്ഷം രൂപ വാങ്ങിച്ചിട്ട്, അവന്റെ പെങ്ങളുടെ കല്യാണം നടത്തിയെന്നും ജൂഡ് ആരോപിച്ചു.
എന്നിട്ട് 18 ദിവസം മുമ്പ് സിനിമയില്‍ നിന്ന് പിൻമാറി. ഞാൻ മിണ്ടാതിരുന്നത് എന്താണ് എന്ന് വെച്ചാല്‍ എന്റെ അസോസിയേറ്റ്‍സാണ് ആ പ്രൊജക്റ്റ് ചെയ്‍തത്. അവന് ഒരു ചീത്തപ്പേര് വരണ്ടാ എന്ന് വിചാരിച്ചാണ് മിണ്ടാതിരിക്കുകയായിരുന്നു. അപ്പോള്‍ കഞ്ചാവും ലഹരിയൊന്നുമല്ല വിഷയം, മനുഷ്യത്വമാണ് വേണ്ടത് എന്നും ജൂഡ് വ്യക്തമാക്കുന്നു.
ആന്റണി പെപ്പേയെന്ന ആള്‍ സാധാരണക്കാരനാണ്. അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല. വൃത്തികേട് കാണിച്ചിട്ട് അവൻ 'ആരവം' എന്ന സിനിമ ചെയ്‍തു. അത് ചിത്രീകരിച്ചിട്ട് വേണ്ടെന്ന് വെച്ചു. ശാപമാണ്. എന്റെ പ്രൊഡ്യൂസര്‍ മുടക്കിയ കാശ് അവൻ തിരിച്ചുതന്നു, എത്രയോ കാലം കഴിഞ്ഞിട്ട്. അവനൊന്നും ഒരു യോഗ്യതയും ഇല്ലാത്ത ആളാണ്. പെപ്പെ എന്ന് പറഞ്ഞ ആള്‍ പെല്ലിശ്ശേരി ഇല്ലെങ്കില്‍ അവനൊന്നും ജീവിക്കാനുള്ള വകുപ്പുപോലും കൊടുക്കേണ്ട ആവശ്യമില്ല. ഇത്തരം നന്ദിയില്ലാത്തവര്‍ സിനിമയില്‍ വരുന്നുണ്ട്. ഷെയ്‍ൻ നിഗത്തിന്റെയും ഭാസിയുടെയും പേരുകളാണ് ഇപ്പോള്‍ എല്ലാവരും പറയുന്നത്. യഥാര്‍ഥ നായകൻ ഒളിച്ചു നില്‍ക്കുകയാണ്. അവൻ ഉഡായിപ്പിന്റെ ഉസ്‍താദ് ആണ്. തിരക്കഥ ഇഷ്‍ടപ്പെട്ടില്ല എന്നാണ് അവൻ സിനിമയില്‍ നിന്ന് പിൻമാറിയതിന് കാരണമായി ചൂണ്ടിക്കാട്ടിയതെന്നും ജൂഡ് അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
Read More: 'രണ്‍ബിറിനോട് അസൂയ തോന്നുന്നു', കാരണവും തുറന്നുപറഞ്ഞ് ആലിയ ഭട്ട്
