വർത്തമാനകാലത്തിൽ ഏറെ പ്രസക്തിയുള്ള സിനിമ: 'മാമന്നനെ' കുറിച്ച് കെ കെ ശൈലജ
മാരി സെൽവരാജ് സംവിധാനം ചെയ്ത ചിത്രം.
അടുത്ത കാലത്ത് റിലീസ് ചെയ്ത് ഏറെ ചർച്ചകൾക്ക് വഴിവച്ച തമിഴ് സിനിമയാണ് മാമന്നൻ. മാരി സെൽവരാജ് സംവിധാനം ചെയ്ത ചിത്രം, പറഞ്ഞ പ്രമേയം കൊണ്ടും അവതരണരീതി കൊണ്ടും ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. വടിവേലുവിനും ഉദയനിധി സ്റ്റാലിനുമൊപ്പം മലയാളത്തിന്റെ ഫഹദ് ഫാസിലും ചിത്രത്തിൽ ഗംഭീര പ്രകടനം കാഴ്ച വച്ചിരുന്നു. ഈ അവസരത്തിൽ ചിത്രത്തിന് പ്രശംസയുമായി എത്തിയിരിക്കുകയാണ് കെ കെ ശൈലജ.
ജാതി വിവേചനത്തെ തുറന്നുകാട്ടുന്ന പ്രമേയമാണ് മാരി ശെൽവരാജ് മാമന്നനിലൂടെ അവതരിപ്പിക്കുന്നത് എന്ന് കെ കെ ശൈലജ പറഞ്ഞു. ജാതിമതവർഗീയതയെ അരക്കിട്ടുറപ്പിക്കാൻ വർഗ്ഗീയവാദികൾ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന വർത്തമാനകാലത്തിൽ ഏറെ പ്രസക്തിയുള്ളതാണ് സിനിമയുടെ പ്രമേയം എന്നും അവർ പറഞ്ഞു.
കെ കെ ശൈലജയുടെ വാക്കുകൾ
കഴിഞ്ഞ ദിവസമാണ് 'മാമന്നൻ'കാണാൻ കഴിഞ്ഞത്. ഇന്ത്യയിൽ സമൂഹത്തെ ഏറ്റവും കൂടുതൽ വ്രണപ്പെടുത്തുന്നതും പിന്നോട്ട് നയിക്കുന്നതുമായ ഒന്നാണ് ജാതിവ്യവസ്ഥ. സ്വാതന്ത്ര്യാനന്തരഭാരതത്തിൽ ജാതിപരമായ വിവേചനങ്ങൾ തുടച്ചുനീക്കാൻ ഭരണാധികൾ ശ്രമിച്ചില്ല. കേരളത്തിൽ നാം നടത്തിയ ബോധപൂർവ്വമായ ഇടപെടലുകൾ പ്രകടമായ ജാതിവിവേചനം ഇല്ലാതാക്കിയിട്ടുണ്ട്. എങ്കിലും മനുഷ്യമനസ്സുകളിൽ നിന്ന് ജാതിബോധവും ഉച്ചനീചത്വ ബോധവും പൂർണ്ണമായും പറിച്ചെറിയാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. മറ്റ് ചില സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന അതിക്രമങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നാം ഏറെ മുന്നിലാണ്. ദളിത് സംവരണത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്ത് പ്രസിഡണ്ടുമാരെ ഓഫീസിൽ കസേരയിൽ ഇരിക്കാൻ അനുവദിക്കാത്ത സംഭവങ്ങൾ ഉത്തരേന്ത്യയിൽ ഉണ്ടായിട്ടുണ്ട്.അവർക്ക് അവകാശം അംഗീകരിച്ചുകിട്ടാൻ കോടതിയെ സമീപിക്കേണ്ടിവരുന്നു. അത്തരത്തിലുള്ള വിവേചനത്തെ തുറന്നുകാട്ടുന്ന പ്രമേയമാണ് മാരിശെൽവരാജ് മാമന്നനിലൂടെ അവതരിപ്പിക്കുന്നത്.ഉദയനിധിസ്റ്റാലിനും വടിവേലുവും കീർത്തിസുരേഷും അവരുടെ റോളുകൾ പ്രശംസാർഹമായി നിർവ്വഹിച്ചു. മലയാളികളുടെ പ്രിയങ്കരനായ ഫഹദ്ഫാസിൽ രത്നവേൽ എന്ന ജാതിക്കുശുമ്പനായ വില്ലനെ അവതരിപ്പിച്ച രീതി ഏറെ പ്രകീർത്തിക്കപ്പെട്ടിട്ടുണ്ട്. ജാതിമത വർഗീയതയെ അരക്കിട്ടുറപ്പിക്കാൻ വർഗ്ഗീയവാദികൾ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന വർത്തമാനകാലത്തിൽ ഏറെ പ്രസക്തിയുള്ളതാണ് സിനിമയുടെ പ്രമേയം.
അടുത്തകാലത്ത് കണ്ട മികച്ച വില്ലൻ; രജനിക്കൊപ്പം കട്ടയ്ക്ക് നിന്ന വിനായകൻ, പ്രശംസാപ്രവാഹം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..