‘പിന്തിരിഞ്ഞു പോകുന്ന ആനയെ കത്തിക്കുന്നത് നാഗരികതയോ?’; വിമർശനവുമായി കമൽഹാസൻ
കഴിഞ്ഞ ദിവസമായിരുന്നു നാടിനെ നടുക്കിയ സംഭവം. രാത്രിയിൽ റിസോർട്ടിലേക്ക് എത്തിയ ആനയുടെ നേരെ റിസോർട്ട് ജീവനക്കാർ ടയർ കത്തിച്ചെറിയുകയായിരുന്നു.
ഊട്ടിക്ക് അടുത്ത് മസനഗുഡിയിൽ കാട്ടാനയോട് റിസോർട്ട് ജീവനക്കാർ ക്രൂരത കാണിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി കമൽഹാസൻ. ട്വിറ്ററിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം. പിന്തിരിഞ്ഞു പോകുന്ന ആനയെ കത്തിക്കുന്നത് നാഗരികതയാണോ എന്ന് കമൽ തന്റെ ട്വീറ്റിൽ ചോദിക്കുന്നു.
"വനങ്ങളെ കൊന്ന് രാജ്യങ്ങൾ നിർമ്മിച്ചു. വന്യജീവികളുടെ വിധി മറന്നു. ജീവനോടെ കത്തിക്കുന്ന ശീലം നിങ്ങൾക്ക് എങ്ങനെ ലഭിച്ചു? പിന്തിരിഞ്ഞു പോകുന്ന ആനയെ കത്തിക്കുന്നത് ദേശസ്നേഹമാണോ? മരണം ചുമന്ന് ആന അലയുകയായിരുന്നു. കാലം തല കുനിക്കുന്നു" എന്നായിരുന്നു കമൽഹാസന്റെ ട്വീറ്റ്.
കഴിഞ്ഞ ദിവസമായിരുന്നു നാടിനെ നടുക്കിയ സംഭവം. രാത്രിയിൽ റിസോർട്ടിലേക്ക് എത്തിയ ആനയുടെ നേരെ റിസോർട്ട് ജീവനക്കാർ ടയർ കത്തിച്ചെറിയുകയായിരുന്നു. മസ്തകത്തിൽ പതിച്ച ടയറുമായി കാട്ടിലേക്കോടിയ ആനയ്ക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും പിന്നീട് ചെരിയുകയും ചെയ്തു.
കത്തി കൊണ്ടിരിക്കുന്ന ടയറിൽ നിന്നും തീ ആനയുടെ ചെവിയിലൂടെ മസ്തിഷ്കമാകെ പടർന്നുവെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. കത്തിയെരിഞ്ഞ ടയർ ദേഹത്തൊട്ടിയ നിലയിൽ ആന മണിക്കൂറുകളോളം പ്രദേശത്തെ വനമേഖലയിലൂടെ ഓടിയെന്നും ഇവർ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ മസനഗുഡിയിലെ രണ്ട് റിസോർട്ട് ജീവനക്കാരെ വനംവകുപ്പ് അറസ്റ്റും ചെയ്തു. സംഭവത്തിന് പിന്നാലെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തുന്നത്.