Kanakarajyam : മുരളി ഗോപിയുടെ കുടുംബ ചിത്രം; 'കനകരാജ്യം' സെക്കന്റ് ലുക്ക്
ഏതാനും വർഷങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നടന്ന രണ്ട് യഥാർത്ഥ സംഭവങ്ങളെ ആസ്‍പദമാക്കിയാണ് ഈ കുടുംബചിത്രം ഒരുക്കിയിരിക്കുന്നത്.
ഇന്ദ്രൻസും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'കനകരാജ്യ'ത്തിന്റെ(Kanakarajyam) സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടൻ പൃഥ്വിരാജാണ് പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയത്. മുരളി ഗോപി, ലിയോണ ലിഷോയ്, ഇനാര ബിന്ത് ഷിഫാസ് എന്നിവരുമായുള്ള ഒരു കുടുംബ ഫോട്ടോയുടെ മാതൃകയിലാണ് സെക്കൻ്റ് ലുക്ക് ഡിസൈൻ ചെയ്‍തിരിക്കുന്നത്. ചിത്രത്തിൻ്റെതായി പുറത്തിറങ്ങിയ ഇന്ദ്രൻസിൻ്റെ കുടുംബ ഫോട്ടോയുടെ മാതൃകയിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു.
ഏതാനും വർഷങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നടന്ന രണ്ട് യഥാർത്ഥ സംഭവങ്ങളെ ആസ്‍പദമാക്കിയാണ് ഈ കുടുംബചിത്രം ഒരുക്കിയിരിക്കുന്നത്. 'സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സാഗര്‍ ആണ് സംവിധായകൻ. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത്ത് രവി, ദിനേശ് പ്രഭാകർ, കോട്ടയം രമേഷ്, രാജേഷ് ശർമ്മ, ഉണ്ണി രാജ്, അച്ചുതാനന്ദൻ, ജയിംസ് ഏല്യാ, ഹരീഷ് പെങ്ങൻ, രമ്യ സുരേഷ്, സൈനാ കൃഷ്‍ണ, ശ്രീവിദ്യാ മുല്ലശ്ശേരി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരിനാരായണൻ, മനു മൻജിത്ത്, ധന്യ സുരേഷ് മേനോൻ എന്നിവരുടെ വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു.
അഭിലാഷ് ശങ്കർ ഛായാഗ്രഹണവും, അജീഷ് ആനന്ദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം - പ്രദീപ് എം.വി, മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്‍ണൻ, കോസ്റ്റ്യൂം ഡിസൈൻ - പ്രദീപ് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സനു സജീവൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ശ്രീജേഷ് ചിറ്റാഴ, പ്രൊഡക്ഷൻ മാനേജർ - അനിൽ കല്ലാർ, അസോസിയേറ്റ് ഡയറക്ടർ: ജിതിൻ രാജഗോപാൽ, അഖിൽ കഴക്കൂട്ടം, ജോ ജോർജ്, സൗണ്ട് ഡിസൈൻ: സച്ചിൻ സി, ശബ്‍ദ മിശ്രണം: എം.ആർ രാജാകൃഷ്‍ണൻ, പിആർഒ.- ആതിര ദിൽജിത്ത് പി ശിവപ്രസാദ്, സ്റ്റിൽസ് - അജി മസ്ക്കറ്റ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
വര്‍ഷങ്ങള്‍ക്കു ശേഷം സുരേഷ് ഗോപി 'അമ്മ' വേദിയില്‍; സ്വീകരിച്ച് താരങ്ങള്‍
വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം താരസംഘടനയായ 'അമ്മ'യുടെ (AMMA) വേദിയില്‍ സുരേഷ് ഗോപി. 'അമ്മ'യിലെ അംഗങ്ങളുടെ ഒത്തുചേരലും ഒപ്പം ആരോഗ്യ പരിശോധനാ ക്യാമ്പും ചേര്‍ന്ന ഉണര്‍വ്വ് എന്ന പേരിട്ട പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. പതിറ്റാണ്ടുകള്‍ക്കു ശേഷം 'അമ്മ'യുടെ ഒരു ഔദ്യോഗിക വേദിയില്‍ എത്തിയ സുരേഷ് ഗോപിയെ പൊന്നാടയണിയിച്ചാണ് സഹപ്രവര്‍ത്തകര്‍ വരവേറ്റത്.
സംഘടനയുടെ തുടക്കകാലത്ത് ഗള്‍ഫില്‍ അവതരിപ്പിച്ച ഒരു പരിപാടിക്കു പിന്നാലെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് 'അമ്മ'യുടെപരിപാടികളില്‍ നിന്ന് സുരേഷ് ഗോപി വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്. 'അമ്മ' വേദിയില്‍ കാണാത്തത് എന്തുകൊണ്ടാണെന്നും സംഘടനയില്‍ നിന്ന് എന്തുകൊണ്ട് മാറിനില്‍ക്കുന്നുവെന്നുമുള്ള ചോദ്യം അക്കാലം മുതല്‍ സുരേഷ് ഗോപിയെ തേടിയെത്താറുണ്ട്. അതിന് അദ്ദേഹം മറുപടിയും നല്‍കിയിട്ടുണ്ട്.
'അമ്മ'യുടെ നേതൃത്വത്തില്‍ 1997ല്‍ അറേബ്യന്‍ ഡ്രീംസ് എന്ന പേരില്‍ നടന്ന പരിപാടിക്കു പിന്നാലെയാണ് സുരേഷ് ഗോപി സംഘടനയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്. നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ തിരുവനന്തപുരം കാന്‍സര്‍ സെന്‍റര്‍, കണ്ണൂര്‍ കളക്ടര്‍ക്ക് അംഗന്‍വാടികള്‍ക്ക് കൊടുക്കാന്‍, പാലക്കാട് കളക്ടറുടെ ധനശേഖരണ പരിപാടിക്കുമായി ഇതേ ഷോ അഞ്ച് വേദികളില്‍ അവതരിപ്പിച്ചു. ഷോ നടത്തുന്നയാള്‍ അഞ്ച് ലക്ഷം 'അമ്മ'യിലേക്ക് തരുമെന്ന് സുരേഷ് ഗോപിയാണ് സംഘടനയെ അറിയിച്ചത്. പ്രതിഫലം വാങ്ങാതെയാണ് പല താരങ്ങളും ഈ ഷോയില്‍ വന്നത്. എന്നാല്‍ പണം നല്‍കാമെന്ന് ഏറ്റയാള്‍ നല്‍കിയില്ല. ഇത് 'അമ്മ'യുടെ യോഗത്തില്‍ ചര്‍ച്ചയ്ക്കും വാക്കേറ്റത്തിനും ഇടയാക്കി. രണ്ട് ലക്ഷം പിഴയടക്കാന്‍ സുരേഷ് ഗോപിക്ക് നോട്ടീസ് ലഭിച്ചു. താന്‍ ശിക്ഷിക്കപ്പെട്ടവനാണെന്ന് യോഗത്തില്‍ പറഞ്ഞ സുരേഷ് ഗോപി സംഘടനയില്‍ നിന്നും മാറിനില്‍ക്കാനും തീരുമാനിക്കുകയായിരുന്നു. അതേസമയം ഏത് പ്രധാന തീരുമാനം എടുക്കുമ്പോഴും തന്നോടും ചര്‍ച്ച ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.