സെയ്ഫിന് കുത്തേറ്റതുകണ്ട് ഭയപ്പെട്ടുപോയ തന്നെ സഹോദരി കരിഷ്മ കപൂർ എത്തിയാണ് വീട്ടിലേക്ക് കൊണ്ടുപോയതെന്നും കരീന പൊലീസിനോട് പറഞ്ഞു

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലിഖാനെ അക്രമിച്ച സംഭവത്തിൽ ഭാര്യ കരീന കപൂറിന്റെ മൊഴി വിവരങ്ങൾ പുറത്ത്. വീട്ടില്‍ നിന്നും ഒന്നും നഷ്ടപെട്ടിട്ടില്ല. കുട്ടിയെ അക്രമിക്കാനാണ് പ്രതി ശ്രമിച്ചത്. അക്രമം നടക്കുമ്പാള്‍ താന്‍ പേടിച്ചുപോയെന്നും സെയ്ഫ്, ഒറ്റക്കാണ് അക്രമിയെ നേരിട്ടതെന്നും കരീന പൊലീസിന് മൊഴി നൽകി. സെയ്ഫിന് കുത്തേറ്റതുകണ്ട് ഭയപ്പെട്ടുപോയ തന്നെ സഹോദരി കരിഷ്മ കപൂർ എത്തിയാണ് വീട്ടിലേക്ക് കൊണ്ടുപോയതെന്നും കരീന പൊലീസിനോട് പറഞ്ഞു. അതേസമയം പ്രതി എന്ന് സംശയിക്കുന്ന ആൾ മുംബൈ ദാദറിലെ ഒരു മൊബൈൽ കടയിൽ നിന്ന് ഹെഡ്ഫോൺ വാങ്ങുന്ന ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.

നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവം; വീട്ടിൽ മരപ്പണിക്കെത്തിയ ആൾ കസ്റ്റഡിയിൽ, നടന്‍റെ ആരോഗ്യനിലയിൽ പുരോഗതി

അതിനിടെ സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതിയുടെ പുതിയ ദൃശ്യങ്ങൾ പുറത്ത് വന്നു. കുറ്റകൃത്യത്തിനുശേഷം പ്രതി പുറത്തെത്തി വസ്ത്രം മാറിയതായും തുടർന്ന് ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ എത്തിയതായും പൊലീസിന് വിവരം ലഭിച്ചു. പ്രതിയുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. നിലവിലെ അന്വേഷണം ഈ ചിത്രങ്ങൾ കേന്ദ്രീകരിച്ചാണ് പുരോഗമിക്കുന്നത്. നീല ഷർട്ട് ഇട്ട് റെയിൽവേ സ്റ്റേഷനിലേക്ക് കയറിപ്പോകുന്ന അക്രമിയുടെ ചിത്രങ്ങളാണ് പൊലീസിന് ലഭിച്ചത്. പ്രതി ഒറ്റക്കല്ലെന്നും ഇയാളെ സഹായിക്കാൻ മറ്റാളുകൾ ഉണ്ടെന്നുമുള്ള നിഗമനത്തിലാണ് പൊലീസ്. അതേസമയം, ഇന്നലെ നാലുമണിക്കൂറോളം ചോദ്യം വിട്ടയച്ചയാളെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ എടുത്തെന്നും സൂചനയുണ്ട്. ഇയാളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. മൊഴികളിൽ ചില സംശയങ്ങൾ ഉണ്ടായതിനെ തുടർന്നാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ പൊലീസ് 20 ലധികം ആളുകളെ ചോദ്യം ചെയ്തതായാണ് വിവരം. സെയ്ഫ് അലിഖാന്റെ വീട്ടിലെ ജോലിക്കാർ, സെക്യൂരിറ്റി, മറ്റു ജീവനക്കാർ തുടങ്ങിയവരുടെ വിശദമായ മൊഴിയെടുത്തു. അന്നേദിവസം അവരെവിടെ എന്ന് പരിശോധിച്ച പൊലീസ് മൊബൈൽ ഫോൺ രേഖകൾ അടക്കം പരിശോധിക്കുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം