സൈജു കുറുപ്പിന്റെ നൂറ്റിയൻപതാം ചിത്രമായ 'ഭരതനാട്യം 2 മോഹനിയാട്ടം' തിയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. ചിത്രത്തിൽ റാപ്പർ ബേബി ജീൻ അവതരിപ്പിച്ച സുഭാഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഭരതനാട്യം 2 മോഹനിയാട്ടം എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തിയേറ്ററിൽ മുന്നേറുകയാണ്. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 40 കോടി രൂപയാണ് ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയിരിക്കുന്നത്. സൈജു കുറുപ്പിന്റെ കരിയറിലെ നൂറ്റിയൻപതാം ചിത്രം പ്രത്യേകതയും മോഹനിയാട്ടത്തിനുണ്ട്.

ചിത്രത്തിൽ താരങ്ങളുടെ മികച്ച പ്രകടനമാണ് ഏറ്റവും കയ്യടി നേടുന്നത്. സുഭാഷ് ആയി എത്തിയ റാപ്പർ ബേബി ജീനിന്റെ വ്യത്യസ്തമായ പ്രകടനം വലിയ രീതിയിൽ ചർച്ചചെയ്യപ്പെടുന്നുണ്ട്. ഇപ്പോഴിതാ ബേബി ജീനിലേക്ക് എങ്ങനെയാണ് എത്തിയത് എന്നതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ കൃഷ്ണദാസ് മുരളി. സുഭാഷ് എന്ന കഥാപാത്രത്തിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നത് സംഗീത് പ്രതാപിനെ ആയിരുന്നു എന്നാണ് കൃഷ്ണദാസ് മുരളി പറയുന്നത്.

"സംഗീത് പ്രതാപ് ആയിരുന്നു അവസാനം വരെ ഉണ്ടായിരുന്ന ഓപ്‌ഷൻ. പക്ഷെ സെയിം ടൈം തന്നെ അവന് മുമ്പ് കമ്മിറ്റ് ചെയ്ത് ചിത്രമുണ്ടായിരുന്നു. മെഡിക്കൽ മിറാക്കിൾ ആണോ അതോ ബത്‌ലഹേം കുടുംബ യൂണിറ്റ് ആണോ എന്നറിയില്ല. അങ്ങനെ എല്ലാം ഒരേ സമയം തുടങ്ങുന്ന രീതിയായിരുന്നു. നമുക്കാണെങ്കിൽ ഒരു 35 ദിവസത്തോളം വേണം. മാറി മാറി പടം ചെയ്യുക എന്നുള്ളതും പോസ്സിബിൾ ആയിട്ടുള്ള കാര്യമല്ല. ഒരുപാട് ആർട്ടിസ്റ്റുകൾ ഉള്ളതുകൊണ്ട് ഒന്നാമതേ നല്ല കോംപ്ലിക്കേഷൻസ് ഉണ്ടായിരുന്നു. അങ്ങനെ ഇതും കൂടിയായപ്പോൾ നമ്മൾ മാറിയതായിരുന്നു. അങ്ങനെ ഈ ക്യാറക്ടർ ആര് ചെയ്യും എന്നുള്ള ആലോചനയിലാണ് ബേബി ജീൻ ചെയ്‌താൽ നന്നായിരിക്കുമെന്ന് തോന്നിയത്." കൃഷ്ണദാസ് മുരളി പറയുന്നു. ഷോ സ്കേപ് ജേണലിന് നൽകിയ അഭിമുഖത്തിലായിരുന്നു കൃഷ്ണദാസ് മുരളിയുടെ പ്രതികരണം.

തോമസ് തിരുവല്ല ഫിലിംസിന്റെയും, സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവരാണ്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്‌, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണൻ, സ്വാതി ദാസ് പ്രഭു, ദിവ്യ നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, ജിനിൽ, ജിവിൻ, സന്തോഷ്‌ ഗുരുവായൂർ, നിസ്‌താർ സേട്ട് എന്നിവാരാണ് പ്രധാന കഥാപാത്രങ്ങൾ.