അച്ഛനെ കണ്ട് പൊട്ടിക്കരഞ്ഞ രാഹുലിനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ചുറ്റും നിന്നവരുടെ കണ്ണുകൾ നിറഞ്ഞു.
നടനും കോമഡി താരവുമായ കൊല്ലം സുധിയുടെ അകാല വിയോഗത്തിന്റെ വാർത്ത കേട്ടാണ് ഇന്ന് കേരളക്കര ഉണർന്നത്. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്നയുടൻ സുധിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രിതാരത്തെ സഹപ്രവർത്തകനെ അവസാനമായി ഒരു നോക്ക് കാണാൻ ആശുപത്രിയിലും നടന്റെ വീട്ടിലുമായി നിരവധി പേരാണ് എത്തിച്ചേരുന്നത്.
സുധിയെ കാണാൻ മകൻ ആശുപത്രിയിൽ എത്തിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ഓരോ മലയാളിയുടെയും കണ്ണിനെ ഈറനണിയിച്ചിരിക്കുന്നത്. ആശുപത്രിയിൽ എത്തിയാണ് രാഹുൽ അച്ഛനെ കണ്ടത്. അച്ഛനെ കണ്ട് പൊട്ടിക്കരഞ്ഞ രാഹുലിനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ചുറ്റും നിന്നവരുടെ കണ്ണുകൾ നിറഞ്ഞു.
ഒന്നര വയസിൽ അമ്മ ഉപേക്ഷിച്ചു പോയപ്പോഴും തന്റെ നെഞ്ചോട് ചേർത്താണ് സുധി രാഹുലിനെ വളർത്തിയത്. കുഞ്ഞിനെ സ്റ്റേജിന് പുറകിലിരുത്തി വേദിയില്‍ സുധി കാണികളെ ചിരിപ്പിച്ചു കൊണ്ടേയിരുന്നു. അച്ഛൻ മകൻ ബന്ധത്തേക്കാൾ ഉപരി നല്ല സുഹൃത്തുക്കൾ ആയിരുന്നു ഇരുവരും.
<
"ആദ്യ വിവാഹം പ്രണയിച്ചായിരുന്നു. പതിനാറ് വർഷം മുമ്പ്. പക്ഷേ ആ ബന്ധം അധികം നാൾ നീണ്ടുനിന്നില്ല. ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി. ഏറെ വേദനിച്ച നാളുകളായിരുന്നു അത്. പിന്നീട് ഞാനും മോനും ഏറെ കഷ്ടപ്പെട്ടാണ് ജീവിതം തിരിച്ചു പിടിച്ചത്. ദൈവം എനിക്കിപ്പോൾ സന്തോഷം മാത്രമുള്ള കുടുംബജീവിതം തന്നു. എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യ രേണവും രണ്ടു മക്കളും ആണ് ഇന്നെന്റെ ലോകം. എന്റെ ഏറ്റവും വലിയ സമ്പാദ്യവും അതുതന്നെ. രേണുവിന് ജീവനാണ് രാഹുലിനെ. താൻ പ്രസവിച്ചതല്ലെങ്കിലും എന്റെ മൂത്ത മോൻ അവനാണെന്നാണ് എപ്പോഴും രേണു പറയുന്നത്. രണ്ടു പേരും വലിയ ചങ്കുകളാണ്. ഇപ്പോൾ പത്താം ക്ലാസിലാണ് രാഹുൽ. മോന് 11 വയസ്സുള്ളപ്പോഴാണ് ഞാൻ രേണുവിനെ വിവാഹം കഴിച്ചത്. അന്നു മുതൽ എന്റെ മോൻ അമ്മയുടെ കുറവ് അനുഭവിച്ചിട്ടില്ല", എന്ന് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സുധി പറഞ്ഞിരുന്നു.
ആദ്യബന്ധം തകർന്നു, കൈപിടിച്ചുയർത്തി രേണു; ഒടുവിൽ മക്കളേയും ഭാര്യയേയും തനിച്ചാക്കി സുധി മടങ്ങി
