4 ഹാർഡ് ഡിസ്‌കും കംപയൂട്ടറും പിടിച്ചെടുത്തു. രണ്ടാം പകുതിയുടെ 21ആം മിനിറ്റ് വരെയാണ് പ്രദർശിപ്പിച്ചത്. അതേസമയം ടിവികെ പ്രവർത്തകർ കേബിൾ ടിവി ഓഫീസിൽ എത്തി പ്രദർശനം നിർത്തിവയ്പ്പിച്ചു.

ചെന്നൈ: വിജയ് നായകനായി എത്തിയ ജനനായകൻ റിലീസിന് മുൻപെ ചോർന്ന സംഭവത്തിൽ കോയമ്പത്തൂരിൽ സിനിമാ പ്രദർശിപ്പിച്ച ലോക്കൽ കേബിൾ ടിവി ഓപ്പറേറ്റർ അറസ്റ്റിൽ. ടിവികെ പ്രവർത്തകരുടെ പരാതിയിലാണ് നടപടിയെടുത്തത്. എസ് പളനിസാമി ആണ് അറസ്റ്റിലായത്. 4 ഹാർഡ് ഡിസ്‌കും കംപയൂട്ടറും പിടിച്ചെടുത്തു. രണ്ടാം പകുതിയുടെ 21ആം മിനിറ്റ് വരെയാണ് പ്രദർശിപ്പിച്ചത്. അതേസമയം ടിവികെ പ്രവർത്തകർ കേബിൾ ടിവി ഓഫീസിൽ എത്തി പ്രദർശനം നിർത്തിവയ്പ്പിച്ചു. അതേസമയം കോളിവുഡിന്‍റെ സമീപകാല ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നഷ്ടമാണ് വിജയ്‍യുടെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന ജനനായകന്‍റെ റിലീസ് മുടങ്ങിയതും പിന്നീടുണ്ടായ കാര്യങ്ങളും. പൊങ്കല്‍ റിലീസ് ആയി പ്രഖ്യാപിച്ചിരുന്ന ചിത്രം മൂന്ന് മാസങ്ങള്‍ക്കിപ്പുറവും തിയറ്ററുകളില്‍ എത്തിയിട്ടില്ല എന്ന് മാത്രമല്ല, റിലീസിന് മുന്‍പേ ചിത്രത്തിന്‍റെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുകയുമാണ്. പൈറസി സൈറ്റുകളില്‍ നിന്ന് കാണികള്‍ ചിത്രം ഡൌണ്‍ലോഡ് ചെയ്യുക മാത്രമല്ല, കേബിള്‍ ടിവിയിലൂടെ ചിത്രം സംപ്രേഷണം ചെയ്യുന്നതിലേക്കും കാര്യങ്ങള്‍ നീങ്ങിയിരിക്കുകയാണ്. 

വിജയ്‍യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) പ്രവര്‍ത്തകരാണ് ജനനായകന്‍ ഒരു കേബിള്‍ ടിവി ചാനലില്‍ സംപ്രേഷണം ചെയ്തെന്ന പരാതിയുമായി എത്തിയത്. കോയമ്പത്തൂരിലെ ഒരു പ്രാദേശിക ചാനലായ റാസി പ്രൈം മൂവിയിലൂടെയാണ് ജനനായകന്‍ പ്രദര്‍ശിപ്പിച്ചതെന്നാണ് ഇവര്‍ പറഞ്ഞത്. ഏപ്രില്‍ 11 ന് രാത്രിയില്‍ ആയിരുന്നു സംപ്രേഷണം. ചിത്രത്തിന്‍റെ ഇടവേള കഴിഞ്ഞ് 21 മിനിറ്റ് വരെ പ്രദര്‍ശനം തുടര്‍ന്നെന്നും ഇവര്‍ ആരോപിക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കരുമത്താംപട്ടിയിലെ ടിവികെ അണികളാണ് പൊലീസിനെ സമീപിച്ചത്. അതേസമയം ചിത്രം റിലീസിന് മുന്‍പേ ലീക്ക് ആയ സംഭവത്തില്‍ ചിത്രത്തിന്‍റെ എഡിറ്റര്‍ക്ക് പങ്കുണ്ടെന്ന ആരോപണം സൗത്ത് ഇന്ത്യന്‍ ഫിലിം എഡിറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ​ഗോപിയും ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്‍സി) പ്രസിഡന്‍റ് ആര്‍ കെ സെല്‍വമണിയും നിഷേധിച്ചു. രണ്ട് സംഘടനകളശുടെയും ഭാരവാഹികള്‍ ചേര്‍ന്ന് ഫെഫ്‍സിയുടെ ചെന്നൈ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇവര്‍ നിലപാട് വ്യക്തമാക്കിയത്. ചിത്രത്തിന്‍റെ എഡിറ്റർ പ്രദീപ്‌ ഇ രാഘവിന് ചോർച്ചയുമായി ബന്ധമില്ലെന്നും സെൻസര്‍ ബോർഡ് അനുമതി വൈകിയപ്പോൾ ജനുവരി 14 ന് ചിത്രത്തിന്റെ പകർപ്പ് ഹൈദരബാദിലെ അന്നപൂർണ സ്റ്റുഡിയോയിലേക്ക് അയച്ചിരുന്നുവെന്നും ഇവര്‍ അറിയിച്ചു. സംവിധായകന്റെയും നിർമ്മാതാവിന്റെയും അനുമതിയോടെ ആയിരുന്നു നടപടി എന്നും എഡിറ്റഴ്‌സ് യൂണിയൻ പറയുന്നു.