തെന്നിന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവുമധികം ഹൈപ്പ് ലഭിച്ച ചിത്രമാണ് ലിയോ

മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളുടെ കൂട്ടത്തില്‍ ഉറപ്പായും ഉണ്ടാവുന്ന ചിത്രമാണ് പ്രേമം. അല്‍ഫോന്‍സ് പുത്രന്‍റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായി 2015 ല്‍ പുറത്തെത്തിയ ചിത്രം. വളരെ സൂക്ഷിച്ച് മാത്രം പ്രീ റിലീസ് പബ്ലിസിറ്റി കൊടുത്ത ചിത്രം ആദ്യദിനം തന്നെ മൗത്ത് പബ്ലിസിറ്റിയില്‍ കയറിപ്പോവുകയായിരുന്നു. റിലീസിന് മുന്‍പ് ചിത്രത്തെക്കുറിച്ച് അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞ വാക്കുകള്‍ അക്കാലത്ത് വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. പാട്ടുകളും അടികളുമൊക്കെയുള്ള ഒരു സാധാരണ ചിത്രമാണ് പ്രേമം എന്നതായിരുന്നു അതിന്‍റെ ആകെത്തുക. ലോക സിനിമാ ചരിത്രത്തില്‍ പുതുമയൊന്നുമില്ലാത്ത രണ്ടാമത്തെ മലയാള ചലച്ചിത്രം എന്നതായിരുന്നു പ്രേമത്തിന്‍റെ ടാ​ഗ് ലൈന്‍. ഇപ്പോഴിതാ വന്‍ പ്രീ റിലീസ് ഹൈപ്പോടെ എത്തുന്ന തമിഴ് ചിത്രം ലിയോയുടെ റിലീസിന് മുന്‍പ് അതിന്‍റെ സംവിധായകന്‍ ലോകേഷ് കനകരാജ് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്.

തെന്നിന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവുമധികം ഹൈപ്പ് ലഭിച്ച ചിത്രമാണ് ലിയോ. "ലിയോയുടെ കഥയില്‍ പുതുതായി ഒന്നുമില്ല. നിരവധി ചിത്രങ്ങളില്‍ പറഞ്ഞിട്ടുള്ള കഥ തന്നെയാണ് ഇതിലും. പക്ഷേ ഒരു തിയറ്റര്‍ അനുഭവം ഞാന്‍ വാ​ഗ്ദാനം ചെയ്യുന്നു", എന്നാണ് കഴിഞ്ഞ ദിവസം നല്‍കിയ ഒരു അഭിമുഖത്തില്‍ ലോകേഷ് ലിയോയെക്കുറിച്ച് പറഞ്ഞത്. "സാധാരണ സിനിമാ കഥകളുടെ ചട്ടക്കൂടില്‍ തന്നെയാണ് ലിയോയും കഥ പറയുന്നത്. ഫസ്റ്റ് ഹാഫ്, സെക്കന്‍ഡ് ഹാഫ് എന്നിങ്ങനെ മനസില്‍ വച്ചുതന്നെയാണ് ചിത്രത്തിന്റെ തിരക്കഥ മുതല്‍ ഒരുക്കിയത്. കഥയെക്കുറിച്ച് ആളുകള്‍ക്ക് റിലീസിന് മുന്‍പ് ധാരണ വേണം എന്നതുകൊണ്ടാണ് ഇപ്പോള്‍ കാണുന്ന മട്ടിലുള്ള ഒരു ട്രെയ്‍ലര്‍ ഇറക്കിയത്". 

സിനിമാ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വിക്രവും ലിയോയും തമ്മിലുള്ള പ്രധാന വ്യത്യാസത്തെക്കുറിച്ചും ലോകേഷ് പറയുന്നുണ്ട്. "വിക്രം നോണ്‍-ലീനിയര്‍ ആയി കഥ പറഞ്ഞ ചിത്രമാണെങ്കില്‍ ലിയോ ലീനിയര്‍ ആയി കഥ പറയുന്ന ചിത്രമായിരിക്കും. കഥയിലല്ല, മറിച്ച് സ്റ്റൈലിം​ഗിലാണ് ലിയോയുടെ വ്യത്യാസം", ലോകേഷ് പറഞ്ഞിരുന്നു. അതേസമയം റിലീസിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ആദ്യ പ്രതികരണങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.

ALSO READ : 'ഫാര്‍മ' വരുന്നു; സിനിമയല്ല, കരിയറിലെ ആദ്യ വെബ് സിരീസുമായി നിവിന്‍ പോളി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക