കഴിഞ്ഞ ദിവസം ചിത്രത്തിൽ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടിരുന്നു. അനിരുദ്ധ് സംഗീതമൊരുക്കിയ ഗാനത്തിന് വരികളെഴുതിയത് അരുൺരാജ കാമരാജ് ആയിരുന്നു.

രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഒരുക്കുന്ന ജയിലർ 2 റിലീസിനൊരുങ്ങുകയാണ്. ആദ്യ ഭാഗത്തിന്റെ വമ്പൻ വിജയത്തിന് ശേഷം മുത്തുവേൽ പാണ്ഡ്യനായി വീണ്ടുമെത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് രജനി ആരാധകർ. മോഹൻലാൽ, ശിവരാജ് കുമാർ, വിജയ് സേതുപതി, ഹൃതിക് റോഷൻ, വിനായകൻ തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിൽ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടിരുന്നു. അനിരുദ്ധ് സംഗീതമൊരുക്കിയ ഗാനത്തിന് വരികളെഴുതിയത് അരുൺരാജ കാമരാജ് ആയിരുന്നു. ലിറിക്കൽ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ വിമർശനമായിരുന്നു ഗാനത്തിനെതിരെ ഉയർന്നുവന്നത്. ഗണത്തിൽ ഉപയോഗിച്ച മലയാളം വാക്കുകളെ മുൻനിർത്തിയും വിമർശനം ഉയർന്നുവന്നിരുന്നു. ഇപ്പോഴിതാ വിമർശനങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഗാനരചയിതാവ് അരുൺരാജ കാമരാജ്.

പാട്ടിലെ വരികൾക്ക് പ്രത്യേകിച്ച് അർത്ഥമൊന്നുമില്ലെന്നും അത് മലയാളം വാക്കുകൾ അല്ലെന്നുമാണ് അരുൺരാജ കാമരാജ് പറയുന്നത്. പാട്ട് 'ജിബ്രിഷ്' ആയിരിക്കണമെന്നും സൗണ്ടിങ് നന്നായാൽ മതിയെന്നുമാണ് സംവിധായകൻ നെൽസൺ നൽകിയ നിർദ്ദേശമെന്നും പാടുന്നവർക്ക് അതിന്റെ അർഥമൊന്നും ആലോചിക്കാതെ ഏറ്റുപാടാൻ കഴിയണമെന്ന ഉദ്ദേശത്തിലാണ് അത് ഒരുക്കിയിരിക്കുന്നതെന്നും അരുൺരാജ് കാമരാജ് വ്യക്തമാക്കി. സിനി ഉലകത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അരുൺരാജിന്റെ പ്രതികരണം.

"അല്ല ബോലെലോ’ എന്ന ഗാനത്തിലെ വരികൾ നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും ഉച്ചരിക്കാം. അതിന് അർഥമൊന്നുമില്ല. അതൊരു ജിബ്രിഷ് ആണ്. പാട്ട് ജിബ്രിഷ് ആയിരിക്കണമെന്നും സൗണ്ടിങ് നന്നായാൽ മതിയെന്നുമാണ് സംവിധായകൻ നെൽസൺ എന്നോട് പറഞ്ഞത്. എനിക്ക് മലയാളം അറിയില്ല. പാട്ടിന്റെ വലിയൊരു ഭാഗവും ജിബ്രിഷ് തന്നെയാണ്. കൊലമാവ് കോകില എന്ന സിനിമയിൽ കബിഷ്കബാ എന്നൊരു പാട്ടുണ്ട്. അതിന്റെ വരികൾ ശ്രദ്ധിച്ചാൽ മനസിലാകും, അത് ജിബ്രിഷ് ആണ്. ആ പാട്ടും ജയിലറിലെ കാവാല എന്ന പാട്ടും ചേർത്താൽ കിട്ടുന്ന ഫീൽ ആണ് അല്ല ബോലെലോയ്ക്ക് ഞാൻ ഉദ്ദേശിച്ചത്." അരുൺരാജ് പറയുന്നു.

"പാട്ടിനൊരു താളമുണ്ടായിരിക്കണം. പാടുന്നവർക്ക് അതിന്റെ അർഥമൊന്നും ആലോചിക്കാതെ ഏറ്റുപാടാൻ കഴിയണം. ആ മീറ്ററിലാണ് ‘അല്ല ബൊലെലോ’ എഴുതിയത്. ഇതൊരു ഭാഷയാണ് എന്ന് വിചാരിച്ചാണ് പലർക്കും എതിർപ്പ് തോന്നിയത്. ഒരു ഭാഷയാണെങ്കിൽ അതിലെ ഗ്രാമർ തെറ്റുകൾ ചൂണ്ടിക്കാണിക്കാം. എന്നാലിത് ഒരു ഭാഷയല്ലല്ലോ. കേൾക്കുന്നവർക്ക് ആ വൈബ് കിട്ടണം എന്നുമാത്രമേ ഉദ്ദേശിച്ചുള്ളൂ. ആരെയും നിന്ദിക്കാനോ അധിക്ഷേപിക്കാനോ ഉദ്ദേശിച്ചിട്ടില്ല. കേരളത്തിന്റെ ഒരു ഭാഗത്ത് നടക്കുന്ന കഥാസന്ദർഭമായതിനാൽ സൗണ്ടിങ് ആ രീതിയിലാണ് ചെയ്തത്. സൗണ്ടിങ് കേട്ടായിരിക്കണം അത് മലയാളമാണെന്ന് പലരും തെറ്റിദ്ധരിച്ചത്. ‘എട മോനെ’ തുടങ്ങിയ ചുരുക്കം ചില വാക്കുകൾ മാത്രമേ ശരിയായതുള്ളൂ. ബാക്കിയൊക്കെയും ജിബ്രിഷ് തന്നെയാണ്." അരുൺരാജ് കൂട്ടിച്ചേർത്തു.

അതേസമയം മുത്തുവേൽ പാണ്ഡ്യനായി ഗംഭീര പ്രകടനം നടത്തിയ രജിനിയുടെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് കഥാപാത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു സിനിമയിലേത്. തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിം​ഗ് വരാന്‍ സാധ്യതയുള്ള അപ്കമിം​ഗ് പ്രോജക്റ്റുമാണ് ജയിലര്‍ 2. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും.

അശ്വിൻ മാരിമുത്തു സംവിധാനം ചെയ്യുന്ന 'ധർമൻ' ആണ് രജനികാന്ത് നായകനാവുന്ന മറ്റൊരു ചിത്രം. കമൽ ഹാസന്റെ രാജ്കമൽ ഇന്റർനാഷണൽ ആണ് ചിത്രം നിർമ്മിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ചിരിക്കുയായാണ്. ചിത്രത്തില്‍ ഡോക്ടറുടെ വേഷത്തില്‍ രജനികാന്തെത്തും, ഡ്രാഗണ്‍ ഒരുക്കിയ അശ്വത്ത് മാരിമുത്തുവാണ് സംവിധാനം ചെയ്യുന്നത്. സംഗീതം നിര്‍വഹിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍. സിമ്രാൻ ആണ് നായികയായി എത്തുന്നത്. കമല്‍ഹാസൻ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും റെഡ് ജയന്റും ചേര്‍ന്നാണ് ധര്‍മന്റെ നിര്‍മാണം. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്റർ ശ്രദ്ധേയമായിരുന്നു.

YouTube video player