ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രം

മോഹന്‍ലാല്‍ ആരാധകരില്‍ മാത്രമല്ല, സിനിമാപ്രേമികളില്‍ ഒട്ടാകെ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. മലയാളത്തിലെ പുതുതലമുറ സംവിധായകരില്‍ സ്വന്തം കൈയൊപ്പുള്ള ലിജോ ജോസ് പെല്ലിശ്ശേരിയുടെ നായകനായി മോഹന്‍ലാല്‍ ആദ്യമായി എത്തുന്നു എന്നതാണ് ചിത്രത്തിന്‍റെ പ്രധാന യുഎസ്പി. പ്രഖ്യാപന സമയം മുതല്‍ പുതിയ അപ്ഡേറ്റുകള്‍ക്കായി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രവുമാണ് ഇത്.

ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന വാലിബന്‍റെ പ്രധാന ലൊക്കേഷന്‍ രാജസ്ഥാന്‍ ആയിരുന്നു. 130 ദിവസത്തോളം നീണ്ട ചിത്രീകരണം അവസാനിച്ചത് ജൂണ്‍ രണ്ടാം വാരം ആയിരുന്നു. സിനിമയുടെ റിലീസ് തീയതിയുള്‍പ്പെടെയുള്ള കാര്യങ്ങളൊന്നും ഇനിയും അറിയിച്ചിട്ടില്ല. അതേസമയം ചിത്രം സംബന്ധിച്ചുള്ള ഒരു അപ്ഡേറ്റ് നാളെ പുറത്തെത്തും. സ്വന്തം വാട്സ്ആപ് ചാനലിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. "മലൈക്കോട്ടൈ വാലിബനെക്കുറിച്ച് നമ്മള്‍ എന്തെങ്കിലും സംസാരിച്ചിട്ട് കുറേ ആവുന്നു. നാളെ വൈകിട്ട് 5 ന് അത് ആയാലോ?", എന്നായിരുന്നു മോഹന്‍ലാലിന്‍റെ വാക്കുകള്‍.

വാലിബന്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പിറന്നാള്‍ നാളെയാണ്. ആയതിനാല്‍ത്തന്നെ ചിത്രം സംബന്ധിച്ച പ്രധാന അപ്ഡേറ്റുകളില്‍ എന്തെങ്കിലുമായിരിക്കും നാളെ വൈകിട്ട് പുറത്തെത്തുകയെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തിയറ്ററുകളില്‍ ചിത്രം എപ്പോള്‍ എത്തും എന്നതും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടില്ല. മമ്മൂട്ടി നായകനായ നന്‍പകല്‍ നേരത്ത് മയക്കം ആയിരുന്നു ലിജോയുടെ സംവിധാനത്തിലെത്തിയ അവസാന ചിത്രം.

ALSO READ : 'ജവാനി'ല്‍ വിജയ് അതിഥിതാരമായി വരാതിരുന്നത് എന്തുകൊണ്ട്? വെളിപ്പെടുത്തി ആറ്റ്‍ലി

WATCH >> "ദുല്‍ഖറും ഫഹദും അക്കാര്യത്തില്‍ എന്നെ ഞെട്ടിച്ചു"; കുഞ്ചാക്കോ ബോബൻ അഭിമുഖം: വീഡിയോ