മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' ഓസ്കർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. 2026 ഫെബ്രുവരി 12നാണ് പ്രദർശനം. പ്രദര്‍ശിപ്പിക്കുന്ന എല്ലാ സിനിമകളും ഉൾപ്പെടുത്തി ഓസ്കർ അക്കാദമി പുറത്തുവിട്ട വീഡിയോ ശ്രദ്ധനേടുകയാണ്.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് മമ്മൂട്ടി എന്ന ആരാധകരുടെ മമ്മൂക്ക. ഈ കാലയളവിൽ അദ്ദേഹം അഭിനയിച്ച് ഫലിപ്പിച്ച ഒട്ടനവധി വേഷങ്ങളുണ്ട്. അവ ഇന്നും കാലാനുവർത്തിയായി നിലകൊള്ളുകയും ചെയ്യുന്നുണ്ട്. സമീപകാലത്ത് സ്റ്റാർഡം എല്ലാം മാറ്റിവച്ച് ക്യാരക്ടർ റോളുകളിൽ, മറ്റാരും ചെയ്യാത്ത ഒരുപിടി മിച്ച കഥാപാത്രങ്ങളുമായാണ് മമ്മൂട്ടി നമുക്ക് മുന്നിലെത്തിയത്. അതിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കളങ്കാവൽ. പ്രതിനായകനായുള്ള മമ്മൂട്ടിയുടെ പ്രകടനം ഏവരും ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. ചിത്രം തിയറ്ററുകളിൽ മുന്നേറുന്നതിനിടെ മലയാള സിനിമയ്ക്കും താരത്തിലും അഭിമാനിക്കാനായി ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഓസ്കർ അക്കാദമി.
ഭ്രമയുഗമാണ് ഓസ്കർ അക്കാദമിയിൽ ഇടം പിടിച്ച ഏക ഇന്ത്യൻ സിനിമ. ഓസ്കാർ അക്കാദമി മ്യൂസിയത്തിൽ ചിത്രം പ്രദർശിപ്പിക്കുമെന്ന് നവംബറിൽ സംവിധായകൻ രാഹുൽ സദാശിവൻ അറിയിച്ചിരുന്നു. ‘Where the Forest Meets the Sea’ എന്ന ചലച്ചിത്ര വിഭാഗത്തിലാണ് ഭ്രമയുഗം പ്രദർശിപ്പിക്കുക. മിഡ്സോമ്മർ, ഹാക്സൻ, ലാ ല്ലോറോണ, ദി വിച്ച്, വിയ്, യു വോണ്ട് ബി എലോൺ, അണ്ടർ ദി ഷാഡോ, ദി വിക്കർ മാൻ, ഹിസ് ഹൗസ്, ഒനിബാബ എന്നിവയാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന മറ്റ് സിനിമകൾ.
2026 ഫെബ്രുവരി 12നാണ് പ്രദർശനം. സ്ക്രീനിംഗ് ചെയ്യുന്ന എല്ലാ സിനിമകളും കോർത്തിണക്കിയ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഭ്രമയുഗത്തിലെ ഏതാനും ചില രംഗങ്ങളും ഇതിലുണ്ട്. 2024ൽ ബ്ലാക് ആൻഡ് വൈറ്റിൽ തിയറ്ററുകളിൽ എത്തിയ സിനിമയാണ് ഭ്രമയുഗം. ബ്ലാക് ആൻഡ് വൈറ്റിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ കൂടിയാണിത്. 50 കോടിയാണ് കളക്ഷൻ. കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ്, മണികണ്ഠൻ തുടങ്ങിയവരാണ് ഭ്രമയുഗത്തിൽ പ്രധാന വേഷത്തിൽ എത്തിയത്.



