കെഎസ്ആർടിസിയുടെ പുതിയ പരസ്യത്തിൽ മോഹൻലാൽ പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് മന്ത്രി ഗണേഷ് കുമാർ. പണം വാങ്ങാതെ ഗുഡ്‌വിൽ അംബാസഡറാകാൻ അദ്ദേഹം സമ്മതിക്കുകയായിരുന്നു. 'തുടക്കം' സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് ഗണേഷ് കുമാർ ഇക്കാര്യം ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസമാണ് ഏറെ രസകരമായൊരു കെഎസ്ആർടിസി പരസ്യം പുറത്തുവന്നത്. മോഹൻലാൽ ആയിരുന്നു കേന്ദ്രകഥാപാത്രം. അദ്ദേഹത്തിന്റെ സിനിമയിലേക്കുള്ള വരവും കെഎസ്ആർടിസി ബസും തമ്മിലുള്ള ആത്മബന്ധം പറഞ്ഞ ഈ പരസ്യം സൗജന്യമായാണ് മോഹൻലാൽ ചെയ്തതെന്ന് പറയുകയാണ് മന്ത്രി ഗണേഷ് കുമാർ. തുടക്കം സിനിമയുടെ സെറ്റിൽ വച്ചായിരുന്നു പരസ്യത്തെ പറ്റി താൻ മോഹൻലാലിനോട് പറഞ്ഞതെന്നും മറ്റൊന്നും ആലോചിക്കാതെ ഗുഡ് വിൽ അംബാസിഡറാകാൻ തയ്യാറാണെന്ന് നടൻ അറിയിച്ചുവെന്നും മന്ത്രി പറയുന്നു.
കെ ബി ഗണേഷ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ
ലാലേട്ടനൊപ്പം തുടക്കം എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചിരുന്നു. കെഎസ്ആര്‍ടിസിക്ക് വേണ്ടി രണ്ട് പരസ്യമെടുത്ത് തരുമോന്ന് അന്ന് ഞാന്‍ ചോദിച്ചു. അതിനെന്താ മോനെ എന്നായിരുന്നു മറുപടി. ചേട്ടാ ബ്രാന്‍ഡ് അംബാസിഡറായി നില്‍ക്കാമോന്ന് ഞാന്‍ ചോദിച്ചു. ബ്രാന്‍ഡ് അംബാസിഡര്‍ പൈസ വാങ്ങിയാണ് നില്‍ക്കുന്നത്, ഗുഡ് വില്‍ അംബാസിഡറാകാന്‍ പണം വേണ്ട എന്ന് പറഞ്ഞു. അദ്ദേഹത്തിന്‍റെ പ്രതികരണം അതായിരുന്നു. ആ മറുപടി എന്നെ അത്ഭുതപ്പെടുത്തി. കാരണം ഒരു നിമിഷം അദ്ദേഹം ആലോചിച്ചില്ല എന്നുള്ളതാണ്. നാളെ ആകട്ടെ എന്നും പറഞ്ഞില്ല. ഒരു ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്യുമ്പോഴാണിത്. മോഹന്‍ലാലിനെ അംബാസിഡറാക്കിയതില്‍ പലരും വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇലക്ഷന്‍ സ്റ്റണ്ടാണെന്ന് പറഞ്ഞു. പക്ഷേ അതി മനോഹരമായ രണ്ട് പരസ്യങ്ങളാണ് എടുത്തിട്ടുള്ളത്. മോഹന്‍ലാല്‍ എന്ന മനുഷ്യന്‍റെ ഹൃദയസ്പർശിയായ സംഭാഷണമാണ് പരസ്യത്തിലുള്ളത്. ഇതില്‍ യാതൊരു കൃത്രിമത്വവും ഇല്ല. മോഹന്‍ലാല്‍ എന്ന നടന്‍ എങ്ങനെ കെഎസ്ആര്‍ടിസിയെ കാണുന്നു എന്നുള്ളതാണ്. വളരെ ഹൃദയസ്പര്‍ശിയായിട്ടുള്ള പരസ്യമാണ്. പ്രിയദര്‍ശനാണ് ചിത്രീകരണം. അദ്ദേഹവും സൗജന്യമായാണ് പരസ്യം ചെയ്തത്. നന്ദിയോടെ അത് ഞാന്‍ ഓര്‍ക്കുകയാണ്.
ഞാന്‍ കുട്ടിക്കാലം മുതല്‍ കാണുന്ന ആളാണ് ലാലേട്ടന്‍. എന്‍റെ അച്ഛന്‍റെ അടുത്ത സുഹൃത്തായിരുന്നു ലാലേട്ടന്‍റെ അച്ഛന്‍. മേനെന്നെ എന്നെ വിളിക്കൂ. ഇത്രയും വലിയ നടനാണ് കെഎസ്ആര്‍ടിസിക്ക് വേണ്ടി ഒരു പരസ്യം ചെയ്ത് തന്നത്. ആന്‍റണി പെരുമ്പാവൂരിനെ വിളിച്ച് ഷൂട്ടിന്‍റെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കണമെന്ന് ലാലേട്ടൻ പറഞ്ഞു. സിനിമയുടെ ഷൂട്ടിങ്ങിനിടെ രാവിലെ 5 മണിക്ക് പരസ്യം ചെയ്യാന്‍ വന്നു. പത്ത് മണിക്ക് മുന്‍പ് ഷൂട്ടിംഗ് കഴിഞ്ഞു. അത്രയും ആത്മാര്‍ത്ഥത അദ്ദേഹം കാണിച്ചു. ആന്‍റണിയാണ് എല്ലാ കാര്യവും ചെയ്ത് തന്നത്.



