"ലിജോ എന്താണെന്ന് നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ"

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ വാര്‍ത്തകളിലുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇന്നലെയാണ് അവസാനിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ പാക്കപ്പ് പാര്‍ട്ടിയില്‍ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ലിജോയും ഷിജു ബേബി ജോണും ടിനു പാപ്പച്ചനും മറ്റ് അണിയറ പ്രവര്‍ത്തകരുമൊക്കെ പങ്കെടുത്ത പാര്‍ട്ടിയില്‍ ചിത്രത്തെക്കുറിച്ചുള്ള തന്‍റെ പ്രതീക്ഷകളാണ് അദ്ദേഹം പങ്കുവച്ചത്.

"ലിജോ എന്താണെന്ന് നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. നമ്മള്‍ എന്തിനാണ് അദ്ദേഹത്തെ അറിയുന്നത്? അദ്ദേഹം നമ്മളെയാണ് അറിയേണ്ടത്. ഇത് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ലിജോയ്ക്കും ഷിജുവിനും ഒപ്പം പ്രവര്‍ത്തിച്ച മറ്റെല്ലാവര്‍ക്കും നന്ദി. അവിശ്വസനീയമായ ചിത്രീകരണമായിരുന്നു. കാലാവസ്ഥ അടക്കമുള്ള കാരണങ്ങളാല്‍ ഞങ്ങള്‍ വലിയ മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോയി. പക്ഷേ ഞങ്ങള്‍ നന്നായി പണിയെടുത്തിട്ടുണ്ട്. സിനിമ ഓടുന്ന കാര്യങ്ങളൊക്കെ പിന്നെയാണ്. ഇന്ത്യന്‍ സ്ക്രീന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് ഞങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്", മോഹന്‍ലാലിന്‍റെ വാക്കുകള്‍.

ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തിയറ്ററുകളില്‍ ചിത്രം എപ്പോള്‍ എത്തും എന്നതും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടില്ല. മമ്മൂട്ടി നായകനായ നന്‍പകല്‍ നേരത്ത് മയക്കം ആയിരുന്നു ലിജോയുടെ സംവിധാനത്തിലെത്തിയ അവസാന ചിത്രം.

ALSO READ : 'ടിക്കറ്റ് ടു ഫിനാലെ'യില്‍ ഇതുവരെ ആരൊക്കെ? മുന്‍ സീസണുകളിലെ വിജയികള്‍ ഇവര്‍

WATCH : 'ഇത് എന്‍റെയല്ല, അവരുടെ ഷോ'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ

Lalettan's Words At Malaikottai Vaaliban Packup Party | Mohanlal | LJP