താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗം കൊച്ചിയിൽ സമാപിച്ചു. മൂന്ന് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായി. 

കൊച്ചി: താരസംഘടന അമ്മയിൽ വരുന്ന 3 മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്താൻ ധാരണയായാണ് ഇന്ന് കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗം അവസാനിച്ചത്. മോഹൻലാലാണ് തെരഞ്ഞെടുപ്പ് നടത്തണം എന്ന നിർദേശം മുന്നോട്ട് വച്ചത്. ജനറൽ ബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളും നിലവിലെ ഭരണസമിതി തുടരണമെന്ന് അഭിപ്രായപ്പെട്ടുവെങ്കിലും, എല്ലാവരുടേയും പിന്തുണ ഉറപ്പാക്കിയതിന് ശേഷം മാത്രമേ മുന്നോട്ട് പോകാൻ സാധിക്കുകയുള്ളു എന്ന മോഹന്‍ലാലിന്‍റെ നിലപാടാണ് തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ മാറ്റിയത്. .

ഒരു പകൽ മുഴുവൻ നീണ്ടു നിന്ന ചർച്ചകൾക്കൊടുവിലാണ് താരസംഘടനയുടെ 31 ആമത് ജനറൽ ബോഡി യോഗം കൊച്ചിയിൽ അവസാനിച്ചത്. ചർച്ചയിൽ പങ്കെടുത്ത എല്ലാവരും നിലവിലെ ഭരണസമിതി അതേപടി തുടരണമെന്നും ഭരണസമിതിയുടെ പ്രവർത്തനം മികച്ചതാണെന്നും അഭിപ്രായപ്പെട്ടു.

മോഹൻലാൽ പ്രസിഡന്‍റ് ആയി തന്നെ തുടരണമെന്ന് എല്ലാ താരങ്ങളും ഒരുപോലെ അഭിപ്രായപ്പെട്ടു. എന്നാൽ ഇന്ന് നടന്ന ജനറൽ ബോഡി യോഗത്തിൽ കുറെയധികം താരങ്ങൾ പങ്കെടുത്തിരുന്നില്ല. അതുകൊണ്ട് എല്ലാവരുടേയും പിന്തുണ ഉറപ്പാക്കിയതിന് ശേഷം മാത്രമേ മുന്നോട്ട് പോകാൻ സാധിക്കുകയുള്ളു എന്നും താൻ പ്രസിഡന്‍റായി തുടരുകയുള്ളൂ എന്നും മോഹൻലാൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

മോഹൻലാൽ തന്നെയാണ് 3 മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് നിർദേശിച്ചത്. ലാലിന്‍റെ നിർദേശം ജനറൽ ബോഡി അംഗീകരിച്ചു. 3 മാസത്തിനകം നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കി താരസംഘടനയിൽ തെരഞ്ഞെടുപ്പ് നടക്കും. നിലവിലുള്ള അഡ്ഹോക്ക് കമ്മിറ്റിയുടെ കാലാവധി ഇന്ന് അവസാനിച്ചു.

ഇപ്പോൾ അഡ്ഹോക്ക് കമ്മിറ്റിയായി പ്രവർത്തിക്കുന്ന അംഗങ്ങൾ അതേ ചുമതല തെരഞ്ഞെടുപ്പ് പൂർത്തിയാകും വരെ വഹിക്കും. താരസംഘടനയുടെ ഇന്നത്തെ ജനറൽ ബോഡിയിലെ പ്രത്യേകത 13 വർഷത്തിന് ശേഷം നടൻ ജഗതി ശ്രീകുമാർ പങ്കെടുത്തു എന്നതാണ്.

കേന്ദ്രമന്ത്രി സുരേഷ് ഗോപിയും യോഗത്തിനെത്തി. ലഹരിക്കെതിരെ സിനിമ സെറ്റുകളിൽ സ്വീകരിക്കേണ്ട നടപടികളടക്കം ഇന്നത്തെ ജനറൽ ബോഡി യോഗം ചർച്ച ചെയ്തു.