"ഞാൻ തൃശൂർകാരനല്ലല്ലോ": രഞ്ജിത്തിന്‍റെ ‘തൂവാനത്തുമ്പികള്‍' പരാമര്‍ശത്തിന് മോഹന്‍ലാലിന്‍റെ മറുപടി
ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇത്തരത്തില്‍ ഒരു പരാമര്‍ശം രഞ്ജിത്ത് നടത്തിയത്. ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ച് മോഹന്‍ലാല്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
![mohanlal reply to director ranjith on thoovanathumbikal statements vvk mohanlal reply to director ranjith on thoovanathumbikal statements vvk](https://static-ai.asianetnews.com/images/01hhk7cah3snfp1c884fqe7yq7/malaikottai-vaaliban-is-different-film-mohanlals-expectation_363x203xt.jpg)
കൊച്ചി: മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പദ്മരാജൻ സംവിധാനം ചെയ്ത ‘തൂവാനത്തുമ്പികളി’ലെ തൃശൂർ ഭാഷ വളരെ ബോറാണെന്ന് പറഞ്ഞ സംവിധായകൻ രഞ്ജിത്തിന്റെ പരാമർശം അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇത്തരത്തില്‍ ഒരു പരാമര്‍ശം രഞ്ജിത്ത് നടത്തിയത്. ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ച് മോഹന്‍ലാല്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
നേര് സിനിമയുടെ പ്രമോഷന്‍ അഭിമുഖത്തിനിടെയാണ് ഇത് സംബന്ധിച്ച് മോഹന്‍ലാല്‍ പ്രതികരിച്ചത്. സംവിധായകൻ പറഞ്ഞുതന്ന കാര്യങ്ങളാണ് ചെയ്തതെന്നും അന്ന് അതു തിരുത്താൻ ആരുമില്ലാത്തതു കൊണ്ടാകാം അങ്ങനെ സംഭവിച്ചതെന്നും മോഹൻലാൽ പറഞ്ഞു.
"ഞാൻ തൃശൂർകാരനല്ലല്ലോ. ആ സമയത്ത് പദ്മരാജൻ എന്ന സംവിധായകൻ പറഞ്ഞുതന്ന കാര്യങ്ങളാണ് ഞാൻ ചെയ്തത്. ലക്ഷക്കണക്കിന് ആളുകൾ കണ്ട സിനിമയാണത്. എനിക്ക് അറിയാവുന്ന കാര്യങ്ങളല്ലേ അതിൽ പറയാൻ പറ്റൂ. അന്നെനിക്ക് അതു ശരിയായി കറക്ട് ചെയ്തു തരാൻ ആരുമില്ലായിരുന്നു"
തൃശൂർ ഓൾ ഇന്ത്യ റേഡിയോയിൽ ഉണ്ടായിരുന്ന ആളാണ് പത്മരാജൻ. അവിടുത്തെ ഏറ്റവും വലിയ സൗഹൃദക്കൂട്ടായ്മയുള്ള ആളാണ്. തൃശൂർകാരെല്ലാം അങ്ങനെ തൃശൂർ ഭാഷ സംസാരിക്കാറില്ല.മനഃപൂർവം മോക്ക് ചെയ്ത് പല സ്ഥലത്തും ആ സിനിമയിൽ കാണിച്ചിട്ടുണ്ട്. ആ സമയത്ത് എനിക്കു പറഞ്ഞുതരാൻ ആരുമില്ലാത്തതുകൊണ്ടാകാം അങ്ങനെ സംഭവിച്ചത്- മോഹൻലാൽ രഞ്ജിത്തിന്‍റെ വിമര്‍ശനത്തിന് മറുപടിയായി പറഞ്ഞത്.
'തൂവാനത്തുമ്പികളി'ലെ മോഹൻലാലിന്റെ ജയകൃഷ്ണൻ എന്ന കഥാപാത്രത്തിന്റെ സംസാര രീതി ചൂണ്ടിക്കാട്ടിയായിരുന്നു രഞ്ജിത്തിന്റെ പരാമർശം. 'മ്മ്ക്കൊരു നാരങ്ങാവെള്ളം കാച്ചിയാലോ'ആ താളത്തിലൊന്നും അവിടുത്തുകാർ സംസാരിക്കാറില്ലെന്നും അവരുടെ ശൈലിയെ അനുകരിക്കാൻ ശ്രമിക്കുമ്പോഴാണ് ബോറാകുന്നു എന്നാണ് രഞ്ജിത്ത് പറഞ്ഞിരുന്നത്.
ആന്റണിക്കും കഥ ഇഷ്ടപ്പെടണം; എന്നാലെ സിനിമ നടക്കൂവെന്ന് ജിത്തു ജോസഫ്