രജനീകാന്ത് നായകനാകുന്ന ജയിലർ 2 ൽ നടൻ നന്ദമുരി ബാലകൃഷ്ണ ഒരു ക്യാമിയോ റോളിൽ എത്തുമെന്ന് റിപ്പോർട്ടുകൾ. 

ചെന്നൈ: നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന രജനീകാന്ത് നായകനാകുന്ന ജയിലർ 2 ൽ നടൻ നന്ദമുരി ബാലകൃഷ്ണ ഒരു ക്യാമിയോ റോളില്‍ എത്തുന്നു എന്നാണ് പല തമിഴ് മാധ്യമങ്ങളും ഉറപ്പിച്ച് പറയുന്നത്. എന്നാല്‍ നിര്‍മ്മാതാക്കള്‍ ഇത് ഔദ്യോഗികമായി പറഞ്ഞിട്ടില്ല. 

അതേ സമയം ഒരു ചെറിയ ഷെഡ്യൂളിനായി ചിത്രത്തിന്റെ നിർമ്മാതാക്കളായ സൺ പിക്‌ചേഴ്‌സ് ബാലയ്യയ്ക്ക് വലിയ ശമ്പളം നൽകാൻ സമ്മതിച്ചതായി ഇന്ത്യാഗ്ലിറ്റ്സ് റിപ്പോർട്ട് ചെയ്യുന്നു. ബാലകൃഷ്ണ ജയിലർ 2 ചിത്രീകരിക്കുന്നതിനായി 20 ദിവസത്തെ ഷെഡ്യൂൾ അനുവദിച്ചിട്ടുണ്ടെന്ന് നിര്‍മ്മാതാക്കളുമായി അടുത്ത വൃത്തങ്ങൾ ഇന്ത്യാഗ്ലിറ്റ്സിനോട് പറഞ്ഞത്. 

ഷെഡ്യൂളിന് 50 കോടി രൂപ നൽകണമെന്ന് അദ്ദേഹം നിർമ്മാതാക്കളോട് ആവശ്യപ്പെട്ടു, അവർ സമ്മതിച്ചു. തുക സമ്മതിക്കാൻ നിർമ്മാതാക്കൾക്ക് ഒരു മടിയും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. 2023-ൽ പുറത്തിറങ്ങിയ ജയിലർ എന്ന ചിത്രത്തിലെ വൻ വിജയമായിരുന്ന ശിവ രാജ്കുമാർ, മോഹന്‍ലാല്‍ എന്നിവര്‍ അതിഥി വേഷത്തിൽ ഈ ചിത്രത്തിലുണ്ടായിരുന്നു. രണ്ടാം ഭാഗത്തിൽ ഇവര്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അടുത്തിടെ മോഹന്‍ലാല്‍ ചിത്രം ഹൃദയപൂര്‍വ്വം സെറ്റില്‍ എത്തിയ ജയിലര്‍ 2 സംവിധായകന്‍ നെല്‍സണ്‍ മോഹന്‍ലാലിനെ സന്ദര്‍ശിച്ചിരുന്നു. ഇത് ചിത്രത്തിന്‍റെ വിവരങ്ങള്‍ പങ്കുവയ്ക്കാനാണ് എന്നാണ് വിവരം. അതേ സമയം ജയിലര്‍ 2 ഇപ്പോള്‍ കേരളത്തിലാണ് ഷൂട്ടിംഗ് നടക്കുന്നത്. 

അതേ സമയം നിലവില്‍ കോഴിക്കോടാണ് ജയിലര്‍ 2 ചിത്രീകരണം നടക്കുന്നത് എന്നാണ് വിവരം. നഗരത്തിനടുത്ത് ചെറുവണ്ണൂരിനടുത്താണ് ചിത്രീകരണം നടക്കുന്നത്. സുരാജ് വെഞ്ഞാറമൂടും രജനികാന്ത് നായകനാകുന്ന ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ട് എന്നാണ് വിവരം. 

തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിം​ഗ് വരാന്‍ സാധ്യതയുള്ള അപ്കമിം​ഗ് പ്രോജക്റ്റുമാണ് ജയിലര്‍ 2. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും. എന്നാല്‍ രണ്ടാം ഭാഗം വരുമ്പോൾ മലയാളികള്‍ക്ക് അറിയാന്‍ ഏറ്റവും ആഗ്രഹമുള്ളത് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ മാത്യു എന്ന ഡോണ്‍ കഥാപാത്രം ഉണ്ടാവുമോ എന്നാണ്.