പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാന്‍ ആയിരങ്ങളാണ് ഇന്ന് ദര്‍ബാര്‍ ഹാളിലേക്ക് ഒഴുകിയെത്തിയത്

ഉമ്മന്‍ ചാണ്ടി എന്ന രാഷ്ട്രീയ നേതാവ് എത്രത്തോളം ജനകീയനായിരുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ഇന്നത്തെ സോഷ്യല്‍ മീഡിയ ടൈംലൈനുകള്‍. അദ്ദേഹത്തെ ഒരിക്കലെങ്കിലും നേരില്‍ പരിചയപ്പെട്ടിട്ടുള്ളവര്‍ തങ്ങളുടെ അനുഭവം പങ്കുവച്ചു. അല്ലാത്തവര്‍ തങ്ങള്‍ക്ക് എത്രത്തോളം പ്രിയപ്പെട്ട നേതാവായിരുന്നു അദ്ദേഹമെന്ന് പറഞ്ഞു. ഇപ്പോഴിതാ ഉമ്മന്‍ ചാണ്ടിയെ തന്‍റെ വിവാഹത്തിന് ക്ഷണിക്കാന്‍ പോയ അനുഭവം പറയുകയാണ് നവ്യ നായര്‍.

നവ്യ നായരുടെ കുറിപ്പ്

"പുതുപ്പള്ളിയിലെ വീട്ടിലേക്ക് കല്യാണത്തിനുള്ള ക്ഷണവുമായി ഞാനും അച്ഛനും അവിടെ പോയതാണ് എന്റെ ഓർമ്മ. അന്ന് ജനുവരി 21ന് എന്റെ കല്യാണമാണ്, വരണമെന്ന് അറിയിച്ചപ്പോൾ ഒരുപാട് പ്രോഗ്രാമുകൾ ഉള്ള ദിവസമാണല്ലോ കുഞ്ഞൂഞ്ഞേ, അങ്ങനെ ആണെങ്കിൽ പോവാൻ സാധിക്കില്ലല്ലോ എന്നു ഭാര്യ പറഞ്ഞു. സാരമില്ല ഞാൻ അവിടെ എത്തും എന്നദ്ദേഹം എനിക്ക് വാക്കുനൽകി. അത്രയും ലാളിത്യം നിറഞ്ഞ ഒരു മനുഷ്യനായിരുന്നു അദ്ദേഹം. മുൻപ് ഒരു പരിചയവും ഇല്ലാത്ത, ഒരു തവണ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത എന്നോട് അത്രയും സ്നേഹത്തോടെ പെരുമാറിയ ആ ഹൃദയത്തെ ഞാൻ ഇന്നും ഓർക്കുന്നു. ജനങ്ങളോട് ചേർന്നുനിന്ന മുഖ്യമന്ത്രിയ്ക്ക് Rest in Peace."

അതേസമയം തങ്ങളുടെ പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാന്‍ ആയിരങ്ങളാണ് ഇന്ന് ദര്‍ബാര്‍ ഹാളിലേക്ക് ഒഴുകിയെത്തിയത്. സെക്രട്ടേറിയറ്റ് കോമ്പൗണ്ടും കടന്ന് ജനങ്ങളുടെ നീണ്ട നിരയാണ് കാണപ്പെട്ടത്. വൈകിട്ട് പുതുപ്പള്ളി ഹൗസിലും വന്‍ ജനസാഗരമാണ് എത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രമുഖ നേതാക്കളും ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഉമ്മൻ ചാണ്ടിയുടെ വേര്‍പാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ സുപ്രധാന ഏടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. രോഗബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്ന ഉമ്മൻചാണ്ടി ബംഗളൂരുവിലെ ചിന്മയ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.25 നാണ് അന്തരിച്ചത്.

ALSO READ : 'ജയിലില്‍ നിന്ന് നേതാവിനെ രക്ഷപെടുത്താന്‍ ശ്രമിക്കുന്ന ഗ്യാങ്'? 'ജയിലര്‍' കഥാസംഗ്രഹത്തില്‍ ആശയക്കുഴപ്പം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം