ട്രെയിൻ യാത്ര ചെയ്യവേയുണ്ടായ അനുഭവം വീഡിയോയില്‍ നവ്യാ നായര്‍ വെളിപ്പെടുത്തുന്നു.
നൃത്തത്തില്‍ ഇന്നും സജീവമായി തുടരുന്ന താരമാണ് നവ്യാ നായര്‍. സിനിമാത്തിരക്കുകള്‍ക്കിടയിലും നവ്യ നൃത്തത്തെ കൈവിടാറില്ല. അത്തരമൊരു ഡാൻസ് പ്രോഗ്രാമിനായുള്ള യാത്രയുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ നവ്യാ നായര്‍. ട്രെയിനിലാണ് യാത്ര എന്നതാണ് പ്രത്യേകത.
കോയമ്പത്തൂരിലെ ഡാൻസ് പ്രോഗ്രാമിനു പോകുന്നതിന്റെ വീഡിയോയാണ് നവ്യാ നായര്‍ പങ്കുവെച്ചിരിക്കുന്നത്. അച്ഛന്റെ കൂടെ കാറില്‍ പോകാനായിരുന്നു വിചാരിച്ചതെങ്കിലും അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ അത് വേണ്ടെന്നുവയ്‍ക്കുകയായിരുന്നു. ഫ്ലൈറ്റും ഇല്ല. ഒടുവിലാണ് ട്രെയിൻ യാത്ര തെരഞ്ഞെടുത്തത്.
ഏതാണ്ട് 20 വര്‍ഷത്തിന് ശേഷമാണ് താൻ ട്രെയിൻ യാത്ര നടത്തുന്നത് എന്ന് നവ്യ നായര്‍ വെളിപ്പെടുത്തുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ 'ഇഷ്‍ട'മെന്ന സിനിമയുടെ കോസ്റ്റ്യൂം തെരഞ്ഞെടുക്കാൻ ട്രെയിനില്‍ പോയതിന്റെ ഓര്‍മകളും നവ്യ പങ്കുവെച്ചു. എന്റെ ജീവിതം മാറ്റിമറിച്ച യാത്രയായിരുന്നു. ധന്യ എന്ന പേരും മാറി. നവ്യാ നായരായി. അന്ന് ട്രെയിനില്‍ പോകുമ്പോള്‍ തനിക്ക് എതിരെയുള്ള ബര്‍ത്തില്‍ ഒരു ചേട്ടൻ ഉണ്ടായിരുന്നു. അയാള്‍ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. രാവിലെ പല്ലൊക്കെ തേച്ച് പോകാനിരിക്കുമ്പോള്‍ തന്റെ അരികിലെത്തി ആ ചേട്ടൻ ഒരു പേപ്പറില്‍ ഫോണ്‍ നമ്പര്‍ എഴുതി തന്നു. തന്റെ നമ്പറാണെന്ന് ചേട്ടൻ പറഞ്ഞു വിളിക്കണം എന്നും തന്നോട് പറഞ്ഞു. ഞാൻ പേടിച്ചു. പേപ്പര്‍ ഞാൻ വാങ്ങിക്കുകയും ചെയ്‍തു. ആ കടലാസ് ബാഗില്‍ വെച്ചു. തിരിച്ച് കായംകുളത്ത് സ്റ്റേഷനില്‍ എത്തി തങ്ങളുടെ കാറില്‍ കയറി. കാറിന്റെ ഗ്ലാസ് തുറന്ന ശേഷം താൻ ആ പേപ്പര്‍ പറത്തിക്കളഞ്ഞുവെന്നും നവ്യ വെളിപ്പെടുത്തുന്നു. അന്ന് കൊച്ചുകുട്ടിയായിരുന്നല്ലോ താൻ എന്നും താരം ഓര്‍മിച്ചു. ആ ഓര്‍മകളാണ് ട്രെയിൻ യാത്രയില്‍ തനിക്ക് എന്നും നവ്യ വ്യക്തമാക്കുന്നു.
നവ്യയ്‍ക്ക് മേയ്‍ക്കപ്പ് ചെയ്യുന്നവരടക്കം ഒപ്പമുണ്ടായിരുന്നു. ചില യാത്രക്കാര്‍ തിരിച്ചറിഞ്ഞപ്പോള്‍ സന്തോഷത്തോടെ താരത്തിന്റെ അടുത്തേയ്‍ക്ക് എത്തി. നവ്യ യാത്രക്കാരോട് കുശലം പറയുന്നുമുണ്ട്. പിറ്റേന്നത്തെ ഡാൻസിന്റെ ചെറിയ ഭാഗത്തിന്റെ വീഡിയോയും നവ്യ പങ്കുവെച്ചിട്ടുണ്ട്.
Read More: 'എമ്പുരാനെ'ക്കുറിച്ചുള്ള ആ വാര്‍ത്തയില്‍ വാസ്‍തവമുണ്ടോ?, പ്രതികരിച്ച് പൃഥ്വിരാജ്
