NM Badusha reacts on 'but cash' comments on social media posts സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ വരുന്ന പണം സംബന്ധിച്ച കമന്റുകൾ പി.ആർ വർക്കിന്റെ ഭാഗമാണെന്ന് എൻ. എം ബാദുഷ പറയുന്നു.
പ്രൊഡക്ഷൻ കൺട്രോളർ എൻ.എം ബാദുഷയും നടൻ ഹരീഷ് കണാരനും തമ്മിലുള്ള സാമ്പത്തിക തർക്കം സിനിമ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരുന്നു. തന്നിൽ നിന്നും വാങ്ങിയ 20 ലക്ഷം രൂപ ബാദുഷ തിരികെ നൽകിയില്ലെന്നായിരുന്നു ഹരീഷിന്റെ ആരോപണം. ഹരീഷ് കണാരന് ഏഴ് ലക്ഷം രൂപയാണ് ഇനി കൊടുക്കാനുള്ളതെന്നും ബാങ്ക് ഡീറ്റൈൽസുണ്ടെന്നും നിയമപരമായിട്ടാകും അക്കാര്യം തീരുമാനിക്കുകയെന്നും ബാദുഷ പറഞ്ഞിരുന്നു.
എന്നാൽ ബാദുഷയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ അടുത്തിടെ വന്ന കമന്റുകൾ വൈറലായിരുന്നു, 'ദില്ലിയിലേക്ക് യാത്ര ചെയ്യുന്നു', എന്ന ക്യാപ്ഷനോടെ എയർപോർട്ടിൽ നിന്നുള്ളൊരു പോസ്റ്റ് പങ്കുവച്ച ബാദുഷയുടെ ചിത്രത്തിന് താഴെ 'ഹാപ്പി ജേണി, ബട്ട് ക്യാഷ്?' എന്ന കമന്റുകളാണ് നിറഞ്ഞത്. ഇപ്പോഴിതാ അത്തരം കമന്റുകൾ പി.ആർ വർക്കിന്റെ ഭാഗമായി വരുന്നതാണെന്നാണ് ബാദുഷ പറയുന്നത്. ഇമെയിലിൽ അയക്കുന്നതിന് പകരം ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും കമന്റ് ഇട്ടാൽ എന്തെങ്കിലുമൊക്കെ കിട്ടുമെന്നും തമാശ രൂപേണ ബാദുഷ പറയുന്നു.
'100 ശതമാനം അത് പിആർ വർക്ക്'
"100 ശതമാനം അത് പിആർ വർക്ക് ആണ്. വായിക്കുന്ന എല്ലാവർക്കും അത് മനസിലാവുന്ന കാര്യമാണ്. ഇന്നലെ രാത്രി ഇസ്രായേലിൽ നിന്നൊക്കെ വിളിച്ചിരുന്നു. ഇപ്പോൾ എല്ലാവരും മെയിലിലും വാട്ട്സ്ആപ്പിലുമൊക്കെയാണ് അയക്കുന്നത്. ഞാനിങ്ങനെ പറയുകയായിരുന്നു മെയിലും വാട്സ്ആപ്പിലും അയക്കരുതെന്ന് , കാരണം എനിക്ക് ഗുണമില്ല. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ആയിരുന്നേൽ എന്തെങ്കിലുമൊക്കെ കിട്ടും. അങ്ങനെ ചെയ്‌താൽ വലിയ ഉപകാരം." തന്റെ പുതിയ ചിത്രത്തിന്റെ പ്രദർശനത്തിന് ശേഷം ബാദുഷ പറഞ്ഞു.



