'ഫാസിസ്റ്റുകള്‍ക്ക് മുന്നില്‍ അഡ്‍ജസ്റ്റ്മെന്‍റ് ജീവിതത്തിനില്ല; ഭീഷണിയുണ്ട്, മുട്ടുമടക്കില്ല': മാമുക്കോയ
എതിര്‍പ്പ് രേഖപ്പെടുത്തുന്നവരെ അവര്‍ കൊല്ലുകയാണ്. ഇത്തരത്തില്‍ എഴുത്തുകാരെയും കലാകാരന്മാരെയും അവര്‍ ഭീഷണിപ്പെടുത്തുന്നു. തനിക്കും ഭീഷണികള്‍ നേരിട്ടിട്ടുണ്ട്. എന്നാല്‍ മുട്ടുമടക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മാമുക്കോയ
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷ പ്രതികരണവുമായി നടന്‍ മാമുക്കോയ. ഫാസിസ്റ്റുകള്‍ക്ക് മുന്നില്‍ അഡ്‍ജസ്റ്റ്മെന്‍റ് ജീവിതത്തിന് തയ്യാറല്ലെന്ന് മാമുക്കോയ കോഴിക്കോട് പറഞ്ഞു. ജീവനെ ഭയപ്പെടുന്നവരാണ് ഫാസിസ്റ്റുകള്‍ക്കൊപ്പം നില്‍ക്കുന്നത്. എതിര്‍പ്പ് രേഖപ്പെടുത്തുന്നവരെ അവര്‍ കൊല്ലുകയാണ്. ഇത്തരത്തില്‍ എഴുത്തുകാരെയും കലാകാരന്മാരെയും അവര്‍ ഭീഷണിപ്പെടുത്തുന്നു. തനിക്കും ഭീഷണികള്‍ നേരിട്ടിട്ടുണ്ട്. എന്നാല്‍ മുട്ടുമടക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മാമുക്കോയ വിശദമാക്കി.
"
മുസ്‍ലിം യൂത്ത് ലീസ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച ഷഹീന്‍ ബാഗ് സ്ക്വയറില്‍ സംസാരിക്കുകയായിരുന്നു മാമുക്കോയ. നേരത്തെ തലപോകാന്‍ നില്‍ക്കുമ്പോള്‍ കയ്യിന്റെയും വിരലിന്റെയും കാര്യം ആലോചിച്ചു ഭയന്നിട്ടു കാര്യമില്ലെന്നാണ് മാമുക്കോയ മറ്റൊരു പ്രതിഷേധ പരിപാടിയില്‍ പറഞ്ഞിരുന്നു.
ഒരു പേപ്പട്ടി കടിക്കാന്‍ വന്നാല്‍ എന്ത് ചെയ്യുമെന്ന നമ്മള്‍ യോഗം കൂടി തീരുമാനിക്കാറില്ല, എന്താണോ വേണ്ടതെന്ന് അത് തന്നെ മനുഷ്യൻമാര്‍ ചെയ്യും. 20 കോടി ജനങ്ങളെ നിങ്ങള്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ല. ഇന്ത്യയിലെ റോഡുകളുടെയും സ്ട്രീറ്റുകളുടെയും പേരുമാറ്റിയാണ് ഇവര്‍ തുടങ്ങിയത്. എന്റെ ബാപ്പയുടെ ബാപ്പയുടെ കാലം മുതല്‍ ഞങ്ങളിവിടെ ജീവിക്കുന്നുണ്ട്. ഇനിയും ഇവിടെ തന്നെ തുടരും. സ്ഥലം ഒരുത്തന്റേയും കുത്തകയല്ല. തലപോകാന്‍ നില്‍ക്കുമ്പോള്‍ കയ്യിന്റെയും വിരലിന്റെയും കാര്യം ആലോചിച്ചു ഭയന്നിട്ടു കാര്യമില്ല. പോരാടുക തന്നെ ചെയ്യുമെന്നാണ് നേരത്തെ കോഴിക്കോട് നഗരത്തില്‍ സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ മാമുക്കോയ പറഞ്ഞത്