Kajol admits to struggling with parenting her Gen Z daughter Nysa Devgan. ബോളിവുഡ് താരം കാജോൾ, മകൾ നൈസയുമായി മൂന്ന് വർഷത്തോളം സംസാരിക്കാതിരുന്നതിനെക്കുറിച്ച് വെളിപ്പെടുത്തി.

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് കാജോളും അജയ് ദേവ്ഗണും. 1999 ൽ വിവാഹം കഴിഞ്ഞ ഇരുവർക്കും നൈസ എന്ന മകളും യുഗ് എന്ന മകനുമുണ്ട്. ഇപ്പോഴിതാ താനും മകൾ നൈസയുമായുള്ള ബന്ധത്തെ കുറിച്ച് കാജോൾ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. മൂന്ന് വർഷത്തോളം മകളുമായി മിണ്ടാതെ ഇരുന്നുവെന്നും, അവളുടെ പുതിയ ഫോൺ തല്ലിത്തകർക്കുന്ന അവസ്ഥ വരെ ഉണ്ടായെന്നും കാജോൾ പറയുന്നു.

"നൈസയ്ക്ക് 12 വയസ്സുള്ളപ്പോൾ തുടങ്ങിയ ഹോർമോൺ വ്യതിയാനങ്ങളും പെരുമാറ്റത്തിലെ മാറ്റങ്ങളും ഞങ്ങൾക്കിടയിൽ വലിയ തർക്കങ്ങൾക്ക് കാരണമായി. ഏകദേശം മൂന്ന് വർഷത്തോളം ഞങ്ങൾ രണ്ടുപേരും യുക്തിരഹിതമായി പെരുമാറുകയും പരസ്പരം സംസാരിക്കാൻ പോലും തയ്യാറാവാത്ത വിധം അകന്നുപോവുകയും ചെയ്തിരുന്നു. ഒരു ഘട്ടത്തിൽ ദേഷ്യം നിയന്ത്രിക്കാനാവാതെ മകളുടെ പുത്തൻ ഫോൺ തല്ലിത്തകർക്കുന്ന അവസ്ഥ വരെ ഉണ്ടായി. എന്നാൽ അത് അവളോടുള്ള ദേഷ്യം കൊണ്ടല്ല മറിച്ച് ഒരു തിരുത്തൽ എന്ന നിലയിൽ നൽകിയ കർക്കശമായ സ്നേഹം ആയിരുന്നു." കാജോൾ പറയുന്നു.

"അമ്മ എന്ന നിലയിൽ എന്റെ തന്നെ രീതികളിൽ മാറ്റം വരുത്താൻ ബോധപൂർവം തീരുമാനിച്ചതാണ് വലിയ വഴിത്തിരിവായത്. നിരന്തരം ഉപദേശിക്കുന്നതിനും നിർദ്ദേശങ്ങൾ നൽകുന്നതിനും പകരം മകൾക്ക് പറയാനുള്ളത് ക്ഷമയോടെ കേൾക്കാൻ തയാറായതാണ് ഞങ്ങൾക്കിടയിലെ മഞ്ഞുരുക്കിയത്. മക്കൾ പറയുന്നത് കേൾക്കുക എന്നതാണ് അവരെ വളർത്തുന്നതിൽ ഞാൻ പഠിച്ച ഏറ്റവും വലിയ പാഠം. കാജോൾ കൂട്ടിച്ചേർത്തു. യൂട്യൂബർ ലില്ലി സിങ്ങിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു കാജോളിന്റെ പ്രതികരണം.