'തമിഴ് ചിത്രങ്ങളില്‍ ഇനി തമിഴ് കലാകാരന്മാര്‍ മാത്രം'; പുതിയ നിബന്ധനകളുമായി ഫെഫ്‍സി
പുതിയ നിബന്ധനകള്‍ ലംഘിച്ചാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സംഘടന
തമിഴ് സിനിമയില്‍ ഇനി തമിഴ് കലാകാരന്മാരെ മാത്രം സഹകരിപ്പിച്ചാല്‍ മതിയെന്ന് തമിഴ് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‍സി (ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൌത്ത് ഇന്ത്യ). തമിഴ് സിനിമകളുടെ ചിത്രീകരണം തമിഴ്നാട്ടില്‍ മാത്രം നടത്തണമെന്നതുള്‍പ്പെടെ മറ്റു ചില നിര്‍ദേശങ്ങളും സംഘടന പുറപ്പെടുവിച്ചിട്ടുണ്ട്. ഇവ ലംഘിച്ചാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സംഘടനാ നേതൃത്വം അറിയിക്കുന്നു.
അങ്ങേയറ്റം ആവശ്യം അല്ലാത്തപക്ഷം തമിഴ് ചിത്രങ്ങളുടെ ചിത്രീകരണം തമിഴ്നാടിന് പുറത്ത് നടത്തരുതെന്നാണ് മറ്റൊരു നിര്‍ദേശം. ഷൂട്ടിംഗ് സമയത്ത് അവസാനിച്ചില്ലെങ്കിലോ നേരത്തേ നിശ്ചയിച്ചിരുന്ന ബജറ്റ് മറികടന്നാലോ അതിനുള്ള കാരണം നിര്‍മ്മാതാക്കള്‍ക്ക് എഴുതി നല്‍കണം. സംവിധായകൻ കഥയുടെ രചയിതാവാണെങ്കിൽ, കഥയുടെ അവകാശത്തിന് പ്രശ്‌നമുണ്ടായാൽ ഉത്തരവാദിത്തം ഏറ്റെടുക്കണം.
അതേസമയം ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായങ്ങളിലൊന്നായ കോളിവുഡില്‍ രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നുള്ള സാങ്കേതിക പ്രവര്‍ത്തകരും അഭിനേതാക്കളും സഹകരിക്കാറുണ്ട്. ബാഹുബലിക്ക് ശേഷം വളര്‍ന്ന പാന്‍ ഇന്ത്യന്‍ സിനിമാ മാര്‍ക്കറ്റില്‍ ഇതരഭാഷാ താരങ്ങളെ അഭിനയിപ്പിക്കുന്നത് ഒരു വിപണിതന്ത്രം പോലുമാണ്താനും. കൂടാതെ ഫ്രെയ്മുകള്‍ കൊഴുപ്പിക്കാന്‍ മിക്ക തമിഴ് സൂപ്പര്‍താര ചിത്രങ്ങളിലും വിദേശ രാജ്യങ്ങളിലെ ചിത്രീകരണവും പതിവാണ്. ഫെഫ്സിയുടെ പുതിയ നിര്‍ദേശങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമാണ് കൂടുതല്‍.
ALSO READ : വിനായകന്‍റെ കൊച്ചിയിലെ ഫ്ലാറ്റിന് നേരെ ആക്രമണം; ജനല്‍ച്ചില്ലുകള്‍ അടിച്ച് തകര്‍ത്തു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക