ആരാധനാലയങ്ങളിലെ പ്രവേശന നിയന്ത്രണം; മലപ്പുറം കളക്ടര്‍ക്ക് പിന്തുണയുമായി പാര്‍വ്വതി
കളക്ടറുടെ തീരുമാനം പുനപരിശോധിക്കണമെന്ന് മത-രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് വിഷയത്തിലെ അന്തിമ തീരുമാനം തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്
മലപ്പുറത്തെ ആരാധാലയങ്ങളിലെ പ്രവേശന നിയന്ത്രണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പ്രതികരണവുമായി നടി പാര്‍വ്വതി തിരുവോത്ത്. ആരാധനാലയങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ പ്രവേശിക്കാന്‍ പാടില്ലെന്ന ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ മുസ്‍ലിം സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതില്‍ വിമര്‍ശനം രേഖപ്പെടുത്തിക്കൊണ്ടാണ് പാര്‍വ്വതിയുടെ പ്രതികരണം. മഹാമാരിയുടെ രണ്ടാം തരംഗത്തെ അഭിമുഖീകരിക്കുന്ന സമയത്ത് മനുഷ്യജീവന് നല്‍കേണ്ട പരിഗണനയെക്കുറിച്ച് പാര്‍വ്വതി പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പാര്‍വ്വതിയുടെ പ്രതികരണം
"മനുഷ്യര്‍ എന്ന നിലയില്‍ ജീവന്‍ രക്ഷിക്കാനുള്ള കടമയില്‍ നിന്നും ഒരു മതസമൂഹവും ഒഴിവാക്കപ്പെടുന്നില്ല. മഹാമാരിയുടെ ഭയപ്പെടുത്തുന്ന ഒരു രണ്ടാം തരംഗത്തെയാണ് നാം അഭിമുഖീകരിക്കുന്നത്. തിങ്കളാഴ്ചത്തെ യോഗത്തിനു ശേഷം ആരാധനാലയങ്ങളിലെ പ്രവേശനത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം മലപ്പുറം കളക്ടര്‍ പുനസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദയവായി യുക്തിപൂര്‍വ്വം പ്രവര്‍ത്തിക്കുക", പാര്‍വ്വതി കുറിച്ചു.
അതേസമയം കളക്ടറുടെ തീരുമാനം പുനപരിശോധിക്കണമെന്ന് മത-രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് വിഷയത്തിലെ അന്തിമ തീരുമാനം തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. മുഖ്യമന്ത്രി വിളിച്ചുചേര്‍ക്കുന്ന സര്‍വ്വകക്ഷിയോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനം ഉണ്ടാവും. ആരാധനാലയങ്ങളിൽ അഞ്ചു പേർക്ക് മാത്രമാക്കി പ്രവേശനം ചുരുക്കി ഉത്തരവിറക്കിയത് വേണ്ടത്ര കൂടിയാലോചനയില്ലാതെയാണെന്നും തീരുമാനം പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് മുസ്ലീം സംഘടനകൾ രംഗത്തെത്തിയത്. സംസ്ഥാനത്ത് എവിടെയുമില്ലാത്ത നിയന്ത്രണങ്ങൾ മലപ്പുറത്തിന് മാത്രം ബാധകമാക്കുന്ന നടപടി പ്രതിഷേധാർഹമാണെന്നും സംഘടനകൾ പറയുന്നു. എന്നാൽ മലപ്പുറത്ത് മതസംഘടനകളുമായും രാഷ്ട്രീയ പാർട്ടി പ്രവർത്തകരുമായും ജനപ്രതിനിധികളുമായും ചർച്ച ചെയ്താണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും നിയന്ത്രണം സംസ്ഥാന തലത്തിൽ ഏർപ്പെടുത്തുന്നത് തിങ്കളാഴ്ച തീരുമാനിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.