മദ്യപിച്ച് വഴിതെറ്റിയ ബ്രിട്ടീഷ് പൗരൻ പുലർച്ചെ കൊല്ലം മയ്യനാട്ടെ ഒരു വീടിന്റെ വാതിലിൽ മുട്ടി പരിഭ്രാന്തി സൃഷ്ടിച്ചു. ഗൈഡ് ലക്കുകെട്ട് വീണതോടെ ഹോട്ടലിലേക്ക് മടങ്ങാൻ ശ്രമിച്ച വിദേശി വഴിതെറ്റി എത്തുകയായിരുന്നു. ഒടുവിൽ ഇരവിപുരം പൊലീസെത്തി ഇയാളെ സുരക്ഷിതമായി ഹോട്ടലിൽ എത്തിച്ചു.
കൊല്ലം: പുലർച്ചെ മദ്യപിച്ച് വീട്ടിലെത്തിയ വിദേശിയെ കണ്ട് വീട്ടുകാർ പരിഭ്രാന്തരായി. മയ്യനാട് ധവളക്കുഴിയിലാണ് ആരെയും ചിരിപ്പിക്കുന്ന സംഭവം നടന്നത്. ഒരുമിച്ച് മദ്യപിച്ച ഗൈഡ് ലക്കുകെട്ട് വീണതോടെ താമസിച്ചിരുന്ന ഹോട്ടലിലേക്ക് നടന്നുപോയ ബ്രിട്ടീഷ് പൗരൻ ഹിറ്റ് പാട്രിക് ജോണാണ് വഴിതെറ്റി മയ്യനാട്ടെ വീടിൻ്റെ വാതിലിൽ മുട്ടിയത്. ഒടുവിൽ ഇരവിപുരം പൊലീസെത്തി രേഖകൾ പരിശോധിച്ച ശേഷം ഇയാളെ കൊല്ലത്ത് താമസിച്ചിരുന്ന ഹോട്ടലിൽ എത്തിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പുലർത്തെ നാല് മണിയോടെയാണ് കോടവിള പടിഞ്ഞാറ്റതിൽ വിഷ്ണുവിന്റെ വീടിൻ്റെ മുൻവശത്തെ വാതിലിൽ ശക്തമായ മുട്ട് കേട്ടത്. വാതിൽ തുറന്ന വീട്ടുകാർ വീടിന് മുൻപിൽ സായിപ്പിനെ കണ്ട് ഭയന്നു. എന്നാൽ ഗൈഡിനൊപ്പം മദ്യപിച്ചെന്നും വഴിതെറ്റി എത്തിയതാണെന്നുമായിരുന്നു പാട്രിക് ജോൺ പറഞ്ഞത്. കൊല്ലം നഗരത്തിലെ ഹോട്ടലിലായിരുന്നു പാട്രിക്കിന്റെ താമസം, കൊട്ടിയം സ്വദേശിയായ ഗൈഡിനൊപ്പമാണ് പുറത്തുപോയത്. ഇരുവരും ചേർന്ന് ആദ്യം കൊല്ലത്തെ ബാറിലും പിന്നീട് കൊട്ടിയത്തുള്ള ബാറിലും കയറി മദ്യപിച്ചു. ഇതിനിടെ ഗൈഡ് ലക്കുകെട്ട് വീണു. ഇതോടെ ഗൈഡിനെ ഉപേക്ഷിച്ച് സ്വന്തം താമസസ്ഥലം തേടി പാട്രിക് ഇറങ്ങി. എന്നാൽ പാതിരാത്രിയിൽ വഴിതെറ്റി മയ്യനാടാണ് എത്തിയത്.
പുലർച്ചെ വിഷ്ണുവിൻ്റെ വീട്ടുകാരോട് പാട്രിക് കാര്യം പറഞ്ഞെങ്കിലും വീട്ടുകാർക്ക് ഒന്നും മനസിലായില്ല. വിഷ്ണു പഞ്ചായത്ത് അംഗത്തെയും അയൽവാസികളെയും വിളിച്ചുവരുത്തി. എല്ലാവരും ചേർന്ന് സംസാരിച്ചപ്പോഴാണ് കാര്യം മനസിലായത്. വിവരമറിഞ്ഞ് ഇരവിപുരം പൊലീസ് സ്ഥലത്തെത്തി. പാട്രിക് ജോണിൻ്റെ കൈയ്യിലുണ്ടായിരുന്ന പാസ്പോർട്ടും രേഖകളും പരിശോധിച്ചപ്പോൾ ഇയാൾ പറയുന്നത് സത്യമാണെന്ന് ബോധ്യപ്പെട്ടു. തുടർന്ന് പൊലീസ് ഇടപെട്ട് ഇയാളെ കൊല്ലത്ത് താമസിച്ചിരുന്ന ഹോട്ടലിൽ സുരക്ഷിതമായി എത്തിച്ചു. മദ്യപിച്ച് ലക്കുകെട്ട് വീണുപോയ ഗൈഡിനെ അന്വേഷിക്കുകയാണ് പൊലീസ് ഇപ്പോൾ. പുലർച്ചെ അപ്രതീക്ഷിതമായി വിദേശിയെ കണ്ടതിൻ്റെ പകപ്പ് മാറിയ ആശ്വാസത്തിലാണ് വീട്ടുകാർ.


