''ഇനി മുതൽ ഞാൻ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തിൽ നിന്നും 2 ലക്ഷം രൂപ നിങ്ങളുടെ സംഘടനയ്ക്ക് തരും" എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രഖ്യാപനം.
തിരുവനന്തപുരം: മിമിക്രി കലാകാരൻമാരുടെ സംഘടനക്ക് നടൻ സുരേഷ് ഗോപി (Suresh Gopi) നൽകിയ സാമ്പത്തിക പിന്തുണക്ക് നന്ദി പറയുകയാണ് നടനും മിമിക്രി കലാകാരനുമായ (Ramesh Pisharody) രമേഷ് പിഷാരടി. മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ (Mimicry Artists Association) എക്സിക്യൂട്ടീവ് അംഗമാണ് രമേഷ് പിഷാരടി. മിമിക്രി കലാകാരൻമാരുടെ ഒരു ഷോയിൽ പങ്കെടുക്കവേ സുരേഷ് ഗോപി പറഞ്ഞ വാക്ക് പാലിച്ചു എന്ന് രമേഷ് പിഷാരടി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. "ഇനി മുതൽ ഞാൻ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തിൽ നിന്നും 2 ലക്ഷം രൂപ നിങ്ങളുടെ സംഘടനയ്ക്ക് തരും" എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രഖ്യാപനം.
വാക്ക് പാലിച്ച്, പുതിയ ചിത്രത്തിന്റെ അഡ്വാൻസ് ലഭിച്ചപ്പോൾ തന്നെ അതിൽ നിന്നും പറഞ്ഞ 2 ലക്ഷം രൂപ സംഘടനയ്ക്ക് ഇന്നലെ നൽകുകയുണ്ടായി എന്ന് രമേഷ് പിഷാരടി കുറിപ്പിൽ വ്യക്തമാക്കുന്നു. ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാതായി ജീവിതം വഴിമുട്ടിയ സ്റ്റേജ് കലാകാരന്മാരുടെ പേരിലും, സംഘടനയുടെ എക്സിക്യൂട്ടീവ് അംഗം എന്ന നിലയിൽ എന്റെ വ്യക്തിപരമായ പേരിലും നന്ദി എന്ന് കൂട്ടിച്ചേർത്താണ് രമേഷ് പിഷാരടി കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിങ്ങനെ
ഓർമയുണ്ടാവും ഈ മുഖം, നർമം തൊഴിലാക്കിയ 200 ഓളം കുടുംബങ്ങൾക്ക്. "ഇനി മുതൽ ഞാൻ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തിൽ നിന്നും 2 ലക്ഷം രൂപ നിങ്ങളുടെ സംഘടനയ്ക്ക് തരും" സുരേഷ് ഗോപി. ടെലിവിഷൻ ഷോകൾ സംഘടിപ്പിക്കുകയും അതിൽ നിന്നും സമാഹരിക്കുന്ന പണം മിമിക്രി കലാകാരന്മാരുടെ വിധവകൾക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആശുപത്രി ചിലവുകൾക്കും എല്ലാം ഉപയോഗിക്കുകയും മിമിക്രി കലാകാരന്മാരുടെ ഉന്നമനത്തിനു വേണ്ടി നിലകൊള്ളുകയും സാമൂഹികമായി ഒരുപാട് ഉത്തരവാദിത്വങ്ങൾ നിറവേറ്റുകയും ചെയ്യുന്ന സംഘടന ആണ് 'MAA'( Mimicry Artist association).
ഈ കഴിഞ്ഞ ഓണക്കാലത്ത് ഏഷ്യാനെറ്റിൽ അവതരിപ്പിച്ച ഷോയിൽ പ്രതിഫലം ഒന്നും തന്നെ വാങ്ങാതെ എത്തി, സാധാരണക്കാരായ കലാകാരന്മാരോടൊപ്പം ആടിയും പാടിയും ഹാസ്യം പറഞ്ഞും അനുകരിച്ചും സമയം ചെലവിട്ട സുരേഷേട്ടൻ പ്രഖ്യാപിച്ച വാക്കുകളാണ് ആദ്യം പറഞ്ഞത്. പുതിയ ചിത്രത്തിന്റെ അഡ്വാൻസ് ലഭിച്ചപ്പോൾ തന്നെ അതിൽ നിന്നും പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് 2 ലക്ഷം രൂപ സംഘടനയ്ക്ക് ഇന്നലെ നൽകുകയുണ്ടായി. ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാതായി ജീവിതം വഴിമുട്ടിയ സ്റ്റേജ് കലാകാരന്മാരുടെ പേരിലും,സംഘടനയുടെ എക്സിക്യൂട്ടീവ് അംഗം എന്ന നിലയിൽ എന്റെ വ്യക്തിപരമായ പേരിലും നന്ദി.
അച്ചാമ്മ വർഗീസിനെ ആവശ്യ സമയത്തു അകമഴിഞ്ഞ് സഹായിച്ച ഭരതചന്ദ്രൻ പിന്നീട് അവരോട് തന്നെ ചോദിച്ച ചോദ്യമാണ് "ഓർമയുണ്ടോ ഈ മുഖം " MAA എന്ന സംഘടന പറയട്ടെ.. എന്നും ഓർമയുണ്ടാകും ഈ മുഖം .
