'കാന്താര' മലയാളം റിലീസ് പ്രഖ്യാപിച്ചു. 

'കെജിഎഫി'ലൂടെ രാജ്യമൊട്ടാകെ പേരെടുത്തിരുന്നു കന്നഡ സിനിമാ ലോകം. കന്നഡയില്‍ നിന്ന് ഇപ്പോള്‍ രാജ്യം സാകൂതം വീക്ഷിച്ചുകൊണ്ടിരിക്കുന്ന ചിത്രം 'കാന്താര'യാണ്. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച 'കാന്താര' മലയാളമടക്കം മറ്റ് ഭാഷകളിലും പ്രേക്ഷകരിലേക്ക് എത്തുകയാണ്. 'കാന്താര' മലയാളത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍.

'കാന്താര' മലയാളം തിയറ്ററുകളിലേക്ക് എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്. ഒക്ടോബര്‍ 20നാണ് കേരളമെമ്പാടുമായി 'കാന്താര' മലയാളം റിലീസ് ചെയ്യുക. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 'കാന്താര' ഹിന്ദി ഇന്ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Scroll to load tweet…

'കാന്താര' മലയാളത്തിലേക്ക് എത്തിക്കുമെന്ന് അറിയിച്ച് നേരത്തെ ചിത്രത്തെ വാനോളം പുകഴ്‍ത്തിയിരുന്നു പൃഥ്വിരാജ്. സിനിമാറ്റിക് ആയ ഗംഭീരമായ ഒരു നേട്ടമാണ് 'കാന്താര'. ക്യാമറയ്ക്ക് മുന്നിലും പിറകിലും ഒരേപോലെ പ്രതിഭാവിലാസം കാട്ടുന്നയാളാണ് റിഷഭ് ഷെട്ടി. ഹൊംബാളെ ഫിലിംസ്, എന്തൊക്കെ തരത്തിലുള്ള ഉള്ളടക്കമാണ് നിങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്?. വഴി കാട്ടുന്നതിന് നന്ദി. അതിഗംഭീരമായ ആ അവസാന 20 മിനിറ്റിന് കാത്തിരിക്കുക, പൃഥ്വിരാജ് ട്വീറ്റ് ചെയ്‍തിരുന്നു. എന്തായാലും മറ്റ് ഭാഷകളിലേക്കും 'കാന്താര' എത്തുന്നതോടെ ബോക്സ് ഓഫീസിലും അത് വലിയ മാറ്റങ്ങള്‍ സൃഷ്‍ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

'കെജിഎഫ്' നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മിച്ച് സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം 11 ദിവസം കൊണ്ട് കര്‍ണാടകത്തില്‍ നിന്ന് 58- 60 കോടി വരെ നേടിയതായാണ് റിപ്പോര്‍ട്ട്. രണ്ടാം തിങ്കളാഴ്ചയിലെ കളക്ഷന്‍ റിലീസ് ദിനത്തേതിനേക്കാള്‍ മുകളിലാണെന്ന് ആന്ധ്ര ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. ഹൊംബാളെയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സപ്‍തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read More: കാര്‍ത്തിയുടെ 'സര്‍ദാര്‍' സെൻസറിംഗ് കഴിഞ്ഞു, വിവരങ്ങള്‍ പുറത്ത്