പ്രധാനമന്ത്രിയുടെ ദേശീയപാതാ വികസന ഉദ്ഘാടന ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തത് വിവാദമായിരുന്നു. ഇതിനെ 'നാടക'മെന്ന് റോബിൻ രാധാകൃഷ്ണൻ വിശേഷിപ്പിച്ചു. മന്ത്രിയെ ഒഴിവാക്കിയ കാര്യം നേരത്തെ അറിയിക്കണമായിരുന്നുവെന്നും റോബിന്‍.
മാർച്ച് 11നായിരുന്നു കേരളത്തിലെ ദേശീയപാത വികസന പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചത്. ഇതിനിടെ ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ലാതിരുന്നത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. മുഖ്യമന്ത്രി ഉൾപ്പടെ പരിപാടി ബഹിഷ്കരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിജെപി അനുഭാവിയും ബിഗ് ബോസ് മത്സരാർത്ഥിയുമായിരുന്ന റോബിൻ രാധാകൃഷ്ണൻ. പിഎമ്മിന്‍റെ ഓഫീസില്‍ നിന്നും മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നുവെന്നും റിയാസിനെ ഉൾപ്പെടുത്തിയിരുന്നില്ലെങ്കിൽ അത് കമ്യൂണിക്കേറ്റ് ചെയ്യേണ്ടതായിരുന്നുവെന്നും റോബിൻ പറയുന്നു. ഇലക്ഷന് 30 ദിവസം ശേഷിക്കെ നടക്കുന്ന ആ ഡ്രാമകൾ എന്തിനാണെന്നും ജനങ്ങൾ പൊട്ടന്മാരല്ലെന്നും റോബിൻ പറയുന്നു.
റോബിൻ രാധാകൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ
ഇക്കഴിഞ്ഞ മാര്‍ച്ച് 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി വികസന പദ്ധതികളുടെ ഉദ്ഘാടനം എറണാകുളത്ത് വച്ച് നടത്തിയിരുന്നു. 10800 കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനമാണ് കഴിഞ്ഞതെന്ന് എത്ര പേര്‍ക്കറിയാം. കേരളത്തിന് വേണ്ടി. ഉദ്ഘാടന ദിവസം മുതല്‍ അനാവശ്യമായ വിവാദങ്ങള്‍ വരുന്നുണ്ട്. നമ്മല്‍ ഏതിനാണ് പ്രധാന്യം കൊടുക്കേണ്ടത്? വികസനത്തിനാണോ? അതോ നാടകങ്ങള്‍ക്കാണോ? എന്‍റെ അറിവ് വച്ചിട്ട് നമ്മുടെ പ്രോഗ്രാമിന് വേണ്ടി പിഎമ്മിന്‍റെ ഓഫീസില്‍ നിന്നും മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നു. അതില്‍ മന്ത്രി റിയാസിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. അങ്ങനെ എങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അക്കാര്യം പറയേണ്ടതാണ്. അവരത് ചെയ്തില്ല. ഇത് രണ്ടാഴ്ച മുന്‍പ് നടക്കുന്ന കാര്യമാണ്.
കറക്ട് ഈ പരിപാടി നടക്കുന്ന സമയത്ത് തന്നെ എല്‍ഡിഎഫിന്‍റെ നേതാക്കള്‍ ഉള്‍പ്പടെ, മുഖ്യമന്ത്രി ഉള്‍പ്പടെ പ്രോഗ്രാം ബഹിഷ്കരിച്ചു. എന്തിനായിരുന്നു അനാവശ്യമായൊരു ബഹിഷ്കരണം? എന്തിന്‍റെ ആവശ്യത്തിന് ? നമ്മുടെ നാടിന്‍റെ പുരോഗതിക്ക് വേണ്ടി ഇത്രയും കോടി രൂപയുടെ ലോഞ്ച് നടക്കുമ്പോള്‍ എന്തിനാണ് അനാവശ്യമായിട്ടുള്ള നാടകങ്ങള്‍ നടത്തുന്നത് ? അതും ഇലക്ഷന്‍ 30 ദിവസം മുന്‍പ്. എന്തിനാണ് ആവശ്യമില്ലാത്ത ഈ ഡ്രാമകള്‍ ? ജനങ്ങള്‍ പൊട്ടന്മാരല്ല. നമ്മുടെ നാടിനൊരു വികസനം നടക്കുന്ന സമയത്ത്, വികസനമാണ് നമ്മുടെ ആവശ്യമെങ്കില്‍ അതിനോടായിരിക്കും നമ്മുടെ താല്പര്യം. അല്ലാതെ ഇത്തരം മെലോ ഡ്രാമാസിനോട് ആല്ല. ഉദ്ഘാടനത്തിന് ക്ഷണിച്ചില്ലെങ്കില്‍ അത് കമ്യൂണിക്കേറ്റ് ചെയ്താല്‍ പോരെ. അവര്‍ വിളിക്കത്തില്ലെന്ന് ആരോടും പറഞ്ഞിട്ടില്ലല്ലോ? കൃത്യമായി കമ്യൂണിക്കേഷന്‍ നടന്നിട്ടില്ല.
രാജീവ് സാറിനെ അനാവശ്യമായി ബുള്ളിയിംഗ് ചെയ്യുകയാണ്. നമ്മള്‍ മനസിലാക്കേണ്ടത് രാജീവ് സാറ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മാത്രമല്ല, മുന്‍ കേന്ദ്ര മന്ത്രി കൂടിയാണ്. അതുകൊണ്ട് അനാവശ്യമായ നാടകങ്ങള്‍ ഒഴിവാക്കി, നാടിന്‍റെ വികസനത്തിന് വേണ്ടി എല്ലാവരും പിന്തുണ നല്‍കുക. നമ്മള്‍ സന്തോഷിക്കേണ്ട സമയമാണിത്. അതിനിടയ്ക്കാന്‍ ഡ്രാമകള്‍. ഞാനിത് പറയുന്നത് ബിജെപി മെമ്പര്‍ എന്ന നിലയിലല്ല. സാധാരണക്കാരനെന്ന നിലയിലാണ്. മാറ്റങ്ങള്‍ ആവശ്യമാണ്. മാറണം. വികസനത്തിനാണോ അനാവശ്യ നാടകങ്ങള്‍ക്കാണോ പ്രധാന്യം നല്‍കേണ്ടതെന്ന് ആലോചിക്കുക. ചിന്തിക്കുക. നമ്മള്‍ ചിന്തിക്കേണ്ട സമയം എത്തിയിരിക്കുന്നു. മാറ്റം നല്ലതാണ്. മാറണം. കേരളം മാറിയിരിക്കും.



