സൽമാൻ ഖാനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യാനിരുന്ന ചിത്രം എ6 താൽക്കാലികമായി ഉപേക്ഷിച്ചു. കമൽഹാസൻ, രജനികാന്ത് എന്നിവരെ പരിഗണിച്ചെങ്കിലും അന്തിമ തീരുമാനത്തിലെത്താൻ സാധിക്കാത്തതാണ് കാരണം.
ചെന്നൈ: ജവാന്‍ എന്ന ചിത്രത്തിന് ശേഷം അറ്റ്ലി സംവിധാനം ചെയ്യാരുന്ന ചിത്രത്തിന് താല്‍ക്കാലികമായി എ6 എന്നാണ് പേര് നല്‍കിയിരുന്നത്. സല്‍മാന്‍ ഖാന്‍ നായകനായി വരുന്ന ഒരു പ്രൊജക്ടായിരിക്കും ഇതെന്നാണ് പൊതുവില്‍ അറിയപ്പെട്ടത്. എന്നാല്‍ പിന്നാലെ ഇത് താല്‍കാലികമായി ഉപേക്ഷിച്ചെന്നും, പകരം അറ്റ്ലി പുഷ്പ താരം അല്ലു അര്‍ജുനുമായി ചേര്‍ന്ന് പുതിയ പ്രൊജക്ട് ആലോചിക്കുന്നു എന്നും വാര്‍ത്തവന്നു. എന്നാല്‍ അതും ഔദ്യോഗികമായിട്ടില്ല. അതില്‍ അറ്റ്ലിയുടെ 100 കോടി പ്രതിഫലം ഒരു തടസമായി നില്‍ക്കുന്നു എന്ന് സൂചനയുണ്ട്.
അതേ സമയം നേരത്തെ 650 കോടി ബജറ്റിനാണ് അറ്റ്ലി സല്‍മാന്‍ ചിത്രത്തിന് ബജറ്റ് ഇട്ടതെന്നും ഇതാണ് ചിത്രം താല്‍ക്കാലികമായി ഉപേക്ഷിക്കാന്‍ കാരണമായത് എന്നും വിവരം വന്നിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇതല്ല ചിത്രത്തിന് സംഭവിച്ചതിന് കാരണം എന്നാണ് വിവരം.
പിങ്ക്വില്ലയുടെ റിപ്പോര്‍ട്ട് പ്രകാരം ചിത്രത്തില്‍ സല്‍മാന്‍ ഖാന് ഒപ്പം അതേ പ്രധാന്യത്തില്‍ ഒരു ദക്ഷിണേന്ത്യന്‍ താരം വേണം. കമല്‍ഹാസന്‍, രജനികാന്ത് എന്നീ പേരുകളാണ് അറ്റ്ലി മുന്നോട്ട് വച്ചത്. ഇതില്‍ കമലിനെ ഏതാണ്ട് ഉറപ്പിച്ചെന്നും എന്നാല്‍ അന്തിമ തീരുമാനത്തില്‍ എത്താന്‍ സാധിക്കാത്തതിനാല്‍ പടം തീരുമാനിച്ച രീതിയില്‍ തുടങ്ങാന്‍ സാധിക്കത്തതിനാല്‍ പടം താല്‍ക്കാലികമായി ഉപേക്ഷിച്ചുവെന്നാണ് വിവരം.
അതേ സമയം ചിത്രത്തില്‍ കമലിന് ഉദ്ദേശിച്ച വേഷം സല്‍മാന്‍റെ അച്ഛന്‍ വേഷമായിരുന്നുവെന്നും നല്‍കാന്‍ ഉദ്ദേശിച്ചിരുന്നതെന്നും, എന്നാല്‍ ഈ റോളില്‍ കമല്‍ താല്‍പ്പര്യം പ്രകടിപ്പിക്കാത്തതോടെയാണ് ചിത്രം പ്രതിസന്ധിയിലായത്. എന്നാല്‍ അറ്റ്ലി രജനികാന്തിന്‍റെ ഡേറ്റിനായി ശ്രമിച്ചെങ്കിലും കൂലി, ജയിലര്‍ 2 തിരക്കുകള്‍ കാരണം അദ്ദേഹം വേഷം ചെയ്യാന്‍ തയ്യാറായില്ലെന്നാണ് വിവരം.
അതേ സമയം അന്താരാഷ്ട്ര തലത്തില്‍ നിന്നും സിൽവസ്റ്റർ സ്റ്റാലോണിനെ ഈ വേഷത്തിനായി നിർമ്മാതാക്കൾ ശ്രമിച്ചുവെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒരു തടസ്സമായി എന്നും റിപ്പോര്‍ട്ടുണ്ട്. സണ്‍ പിക്ചേര്‍സാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ എന്നാണ് വിവരം. മികച്ച സാറ്റ്ലൈറ്റ്, ഒടിടി വാല്യുവുള്ള താരം വന്നാല്‍ മാത്രമേ പ്രൊജക്ട് നടക്കൂ എന്ന അവസ്ഥയിലാണ് ഇപ്പോള്‍ സല്‍മാന്‍ അറ്റ്ലി ചിത്രം എന്നാണ് വിവരം.
