വിവാഹത്തിന്റെ ധൈര്യം പകര്‍ന്നത് സത്യനാണെന്ന് പറയുകയാണ് മധു.

സിനിമയില്‍ മലയാളത്തിന്റെ തലയെടുപ്പാണ് മധുവെന്ന രണ്ടക്ഷരം. അറുപതാണ്ടോളമായി മധു അങ്ങനങ്ങ് നിറഞ്ഞുനില്‍ക്കുകയാണ്. നവതിയുടെ പൂര്‍ണതയിലേക്ക് എത്തുമ്പോള്‍ മധുവിനെ കുറിച്ചുള്ള വിശേഷണങ്ങള്‍ വാക്കുകളില്‍ പകുക്കുക തെല്ലെന്നു പ്രയാസമാകും. സിനിമയിലെ ഇക്കാലങ്ങളിലെ പല തലമുറകള്‍ താരത്തോട് പലയളവില്‍ ചേര്‍ന്നുനില്‍ക്കുന്നു. അവര്‍ക്കെല്ലാം മധു ഓര്‍മകളും പറയാനുണ്ടാകും. എന്നാല്‍ മധു ഓര്‍ത്തെടുക്കുന്നവരില്‍ ആദ്യ താരങ്ങളില്‍ ഒരാള്‍ നടൻ സത്യനായിരിക്കും. ഗുരുതുല്യനായി കണ്ട് സത്യനെ മധു തന്റെ ജീവിതത്തോട് എന്നും ചേര്‍ത്തുവെച്ചിരുന്നു.

വിവാഹത്തിലും സത്യന്റെ അഭിപ്രായമാണ് നിര്‍ണായകമായതെന്ന് പറയുകയാണ് മധു മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍. സത്യനൊപ്പം ഇരിക്കുമ്പോഴായിരുന്നു അച്ഛന്റെ ഫോണ്‍ വിളി മധുവിനെ തേടിയെത്തുന്നത്. ശിവഭവനിലെ തങ്കവുമായി (യഥാര്‍ഥ പേര് ജയലക്ഷ്‍മി) നിനക്ക് അടുപ്പം എന്താണ്?, അവള്‍ നിന്നെ മാത്രമേ വിവാഹം കഴിക്കൂ എന്നൊക്കെയാണല്ലോ പറയുന്നത്. വീടുവരെ നീ ഒന്നു വരണമെന്നൊക്കെയായിരുന്നു താരത്തോട് അച്ഛൻ ആവശ്യപ്പെട്ടത്.

സിനിമകള്‍ അധികമായിരുന്നില്ല മധുവിന്റെ പട്ടികയില്‍. കുറച്ച് കാശൊക്കെ ആയിട്ടു മതി വിവാഹം എന്നായിരുന്നു മധുവിന്റെ ആലോചന. അച്ഛനോട് മധു മറുപടി പറഞ്ഞില്ല. സത്യനോട് മധു ഇക്കാര്യം പറഞ്ഞു. പൈസയൊക്കെ പിന്നീടുണ്ടായിക്കോളും. ഇപ്പോഴത്തെ സാഹചര്യത്തില്‍ വിവാഹം കഴിച്ചുവെന്ന് വെച്ച് പട്ടിണി കിടക്കേണ്ടിയൊന്നും വരില്ല രണ്ടു പേരും എന്നായിരുന്നു സത്യന്റെ ഉപദേശം.

അച്ഛന്റെ ഉപദേശം കേള്‍ക്കാനും സത്യൻ തന്നോട് നിര്‍ദ്ദേശിച്ചുവെന്ന് മധു ഓര്‍മിക്കുന്നു. എന്റെയും തങ്കത്തിന്റെയും കുടുംബത്തെ ശരിക്കും അറിയാവുന്നതു കൊണ്ടാണ് സത്യൻ സാര്‍ അങ്ങനെയൊരു നിര്‍ദ്ദശം വെച്ചത്. സത്യന്റെ വാക്കുകളാണ് പെട്ടെന്ന് വിവാഹത്തിലേക്ക് തന്നെ എത്തിച്ചതെന്നും അഭിമുഖത്തില്‍ ഓര്‍ക്കുന്നു മധു. വിവാഹശേഷം മധുവിനറെ ജീവിതത്തില്‍ നിര്‍ണായകമായിരുന്നു തന്റെ ഭാര്യ തങ്കം. തന്റെ പ്രാര്‍ഥനയും ആഗ്രഹവും താൻ മരിക്കുമ്പോള്‍ തങ്കം ജീവിച്ചിരിപ്പുണ്ടായിരിക്കണം എന്നായിരുന്നു. ആ ആഗ്രഹം മാത്രം തന്റെ ജീവിതത്തില്‍ നടന്നില്ലെന്നും മധു വ്യക്തമാക്കുന്നു.

Read More: ധ്യാനിന്റെ നദികളില്‍ സുന്ദരി യമുന ഒടിടിയില്‍ എപ്പോള്‍, എവിടെ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക