എലോണ്‍ ആണ് ഇരുവരും ഒരുമിച്ച അവസാന ചിത്രം
മലയാള സിനിമയില്‍ ഒരു താരത്തിന്‍റെ അപ്കമിംഗ് പ്രോജക്റ്റുകളെക്കുറിച്ച് ഏറ്റവുമധികം സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ നടക്കുന്നത് മോഹന്‍ലാല്‍ ചിത്രങ്ങളെക്കുറിച്ചാണ്. ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം എത്തിയിട്ടില്ലാത്ത നിരവധി ചിത്രങ്ങളെക്കുറിച്ച് ഇത്തരത്തില്‍ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ ഏറ്റവും ഒടുവിലായി വന്ന ഒന്നായിരുന്നു മോഹന്‍ലാലിനൊപ്പം വീണ്ടും ഷാജി കൈലാസ് ഒരുമിക്കുന്ന ചിത്രം വരുന്നതായി എക്സിലും മറ്റും പ്രചരിച്ചത്. തുടര്‍ന്ന് ഫേസ്ബുക്കിലെ ചില സിനിമാഗ്രൂപ്പുകളിലും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു. ഇപ്പോഴിതാ ഇതില്‍ ഔദ്യോഗിക പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷാജി കൈലാസ്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതുപോലെ ഒരു ചിത്രം താനും മോഹന്‍ലാലും ചേര്‍ന്ന് പ്ലാന്‍ ചെയ്തിട്ടില്ലെന്ന് ഷാജി കൈലാസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. അദ്ദേഹത്തിന്‍റെ കുറിപ്പ് ഇങ്ങനെ- "പ്രിയപ്പെട്ടവരെ, എന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ഒരു ചിത്രം വരുന്നുവെന്ന തരത്തിലുള്ള പ്രചരണം ശ്രദ്ധിച്ചു. അതേക്കുറിച്ച് പ്രതികരിക്കണമെന്ന് തോന്നി. ഈ പ്രചരണങ്ങള്‍ തീര്‍ത്തും തെറ്റായതും അടിസ്ഥാനമില്ലാത്തതുമാണെന്ന് അറിയിക്കട്ടെ. നിലവില്‍ ഈ പ്രചരണത്തില്‍ യാതൊരു സത്യവും ഇല്ല. നിങ്ങള്‍ എല്ലാവരില്‍ നിന്നുമുള്ള പിന്തുണയ്ക്ക് നന്ദി. എന്‍റേതായി വരാനിരിക്കുന്ന സിനിമകളുടെ പ്രഖ്യാപനം എന്നില്‍നിന്നു തന്നെ ഉണ്ടാവും. നമുക്ക് പോസിറ്റീവ് ആയി ഇരിക്കാം. ഭാവി എന്താണ് കരുതിവച്ചിരിക്കുന്നതെന്ന് അറിയാം", ഷാജി കൈലാസിന്‍റെ കുറിപ്പ്.
മലയാള സിനിമയില്‍ ഒട്ടേറെ ഹിറ്റുകള്‍ ഒരുക്കിയിട്ടുള്ള കൂട്ടുകെട്ടാണ് ഷാജി കൈലാസ്- മോഹന്‍ലാല്‍. ആറാം തമ്പുരാന്‍സ നരസിംഹം, ബാബ കല്യാണി, റെഡ് ചില്ലീസ് തുടങ്ങിയ ചിത്രങ്ങളൊക്കെ അവയില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഇരുവരും ഒന്നിച്ച 2024 ചിത്രം എലോണ്‍ പരാജയമായിരുന്നു. പേര് സൂചിപ്പിക്കുംപോലെ ഒരാള്‍ മാത്രം അഭിനയിച്ച ചിത്രമായിരുന്നു അത്. കൊവിഡ് സാഹചര്യം പശ്ചാത്തലമാക്കിയ ചിത്രത്തില്‍ കാളിദാസ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്.
സമീപ വര്‍ഷങ്ങളിലെ രണ്ട് ഷാജി കൈലാസ് ചിത്രങ്ങളില്‍ പൃഥ്വിരാജ് ആയിരുന്നു നായകന്‍. കാപ്പ, കടുവ എന്നിവയായിരുന്നു അവ. ഈ ചിത്രങ്ങള്‍ തിയറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം ഭാവന നായികയായ ഹണ്ട് ആണ് ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ അവസാനം തിയറ്ററുകളില്‍ എത്തിയ ചിത്രം. മെഡിക്കൽ ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ഹൊറർ ത്രില്ലര്‍ ആണിത്. മലയാളത്തിലെ ഏറ്റവും പുതിയ തലമുറക്കാരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ നിര തന്നെ ഈ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.


