'അത് റോപ്പ് അല്ല, കഠിനാധ്വാനം'; സിജു വില്‍സണ്‍ കുതിരപ്പുറത്ത് കയറുന്നതിന്‍റെ ലൊക്കേഷന്‍ വീഡിയോയുമായി വിനയന്‍
സാമൂഹിക പരിഷ്കർത്താവായിരുന്ന വേലായുധപ്പണിക്കരെയാണ് സിജു ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്
ഏത് നടനും ആഗ്രഹിക്കുന്ന തരത്തിലുള്ള വേഷമാണ് വിനയന്‍റെ പിരീഡ് ഡ്രാമ പത്തൊമ്പതാം നൂറ്റാണ്ടിലെ നായക കഥാപാത്രമായ ആറാട്ടുപുഴ വേലായുധ പണിക്കരുടേത്. സാമൂഹിക പരിഷ്കർത്താവായിരുന്ന വേലായുധപ്പണിക്കരെ അവതരിപ്പിച്ചിരിക്കുന്നത് സിജു വില്‍സണ്‍. നിരവധി ആക്ഷന്‍ സീക്വന്‍സുകളും കുതിരയോട്ടവുമൊക്കെയുള്ള കഥാപാത്രത്തിനായി ഏറെക്കാലത്തെ പരിശീലനമാണ് സിജു നടത്തിയത്. ചിത്രം പുറത്തിറങ്ങിയപ്പോള്‍ അഭിനന്ദന പ്രവാഹമാണ് സിജുവിനെ തേടിയെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിനുവേണ്ടി സിജു നടത്തിയ പരിശീലനത്തെക്കുറിച്ചും അര്‍പ്പണ ബോധത്തെക്കുറിച്ചും പറയുകയാണ് വിനയന്‍. ചിത്രത്തില്‍ സിജു കുതിരപ്പുറത്ത് കയറുന്ന രംഗങ്ങള്‍ റോപ്പിന്‍റെ സഹായത്തോടെയാണോ ചിത്രീകരിച്ചത് എന്ന് ചില സംവിധായക സുഹൃത്തുക്കള്‍ തന്നോട് ചോദിച്ചെന്ന് വിനയന്‍ പറയുന്നു. സിജു സ്വാഭാവികമായി കുതിരപ്പുറത്ത് കയറുന്നതിന്‍റെ ഒരു വീഡിയോയും വിനയന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയിട്ടുണ്ട്.
മലയാളത്തിലെ ചില സംവിധായക സുഹൃത്തുക്കൾ എന്നോട് ചോദിച്ചു സിജു വിൽസൺ കുതിരപ്പുറത്ത് കയറുന്നത് റോപ്പിന്റെ സഹായത്തോടെ ആണോ എന്ന്. കുതിര സവാരി ഒന്നും പരിചയമില്ലാതിരുന്ന സിജുവിന് അനായാസമായി ഇങ്ങനെ കുതിരപ്പുറത്ത് ചാടി കേറാനും അതിന്മേൽ അതിവേഗം സഞ്ചരിക്കാനും ഒക്കെ സാധിച്ചത് സിജുവിന്റെ കഠിനാധ്വാനം നിറഞ്ഞ പരിശീലനം കൊണ്ടാണ്. അതിന്റെ ഒരു റിസൾട്ട് എന്നവണ്ണമാണ് കേരളജനത ഏകകണ്ഠമായി സിജു വിൽസൺ എന്ന ആക്ഷൻ ഹീറോയെ അംഗീകരിച്ചിരിക്കുന്നത്, വീഡിയോയ്ക്കൊപ്പം വിനയന്‍ കുറിച്ചു.
ALSO READ : ഇത് ചരിത്രം! ഹോളിവുഡ്, ചൈനീസ് ചിത്രങ്ങളെ മറികടന്ന് ആഗോള ബോക്സ് ഓഫീസില്‍ 'ബ്രഹ്‍മാസ്ത്ര'
പേര് സൂചിപ്പിക്കുന്നതുപോലെ പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളമാണ് ഈ ചിത്രത്തിന്‍റെ പശ്ചാത്തലം. സിജു വില്‍സണ്‍ അവതരിപ്പിക്കുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരെ കൂടാതെ കായംകുളം കൊച്ചുണ്ണിയും നങ്ങേലിയുമൊക്കെ ചിത്രത്തില്‍ പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. അന്‍പതില്‍ അധികം അഭിനേതാക്കളുള്ള ചിത്രത്തില്‍ അന്‍പതിനായിരത്തില്‍ അധികം എക്സ്ട്രാ അഭിനേതാക്കളും പങ്കാളികളായിട്ടുണ്ട്. അയ്യായിരത്തില്‍ അധികം സ്കെച്ചുകളാണ് ചിത്രീകരണത്തിനു മുന്‍പ് തയ്യാറാക്കിയത്. സെറ്റ് നിര്‍മ്മാണത്തില്‍ ആയിരത്തില്‍ അധികം പേര്‍ പങ്കെടുത്തു. പ്രീ പ്രൊഡക്ഷന് ഒരു വര്‍ഷവും ചിത്രീകരണത്തിന് 110 ദിവസവും എടുത്തു. നാനൂറില്‍ അധികം ദിവസങ്ങളാണ് പോസ്റ്റ് പ്രൊഡക്ഷന് എടുത്തതെന്നും അണിയറക്കാര്‍ അറിയിച്ചിരുന്നു.