റൊമാന്‍റിക് ഡ്രാമകള്‍ക്കായാണ് ഇരുവരും മുന്‍പ് ഒരുമിച്ചതെങ്കില്‍ റൂറല്‍ ഡ്രാമ-ത്രില്ലര്‍ ആണ് പുതിയ ചിത്രം

തമിഴ് സിനിമയിലെ റൊമാന്‍റിക് ഡ്രാമകളില്‍ കള്‍ട്ട് പദവിയുള്ള ചിത്രങ്ങളില്‍ ഒന്നാണ് 'വിണ്ണൈതാണ്ടി വരുവായാ'. ചിലമ്പരശനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്‍ത് 2010ല്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം. ആറ് വര്‍ഷത്തിനു ശേഷം ഇരുവരും ഒന്നിച്ച 'അച്ചം യെന്‍പത് മടമൈയടാ' പക്ഷേ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. കൊവിഡ് കാലത്ത് ഒരു ഹ്രസ്വചിത്രത്തിനായും ഇരുവരും ഒന്നിച്ചു. 'വിണ്ണൈതാണ്ടി വരുവായാ' നായികാ നായകന്മാരുടെ ലോക്ക് ഡൗണ്‍ കാലം ദൃശ്യവത്കരിച്ച 'കാര്‍ത്തിക് ഡയല്‍ സെയ്‍താ യേന്‍' ആയിരുന്നു ഈ ചിത്രം. ഇത് പക്ഷേ വലിയ പ്രേക്ഷകപ്രീതി നേടിയിരുന്നു. ഇരുവരും വീണ്ടും ഒരുമിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തെത്തിയിരിക്കുകയാണ്.

തന്‍റെ മറ്റു ചിത്രങ്ങളുടേതു പോലെ കവിത തുളുമ്പുന്ന വരികളാണ് ഇക്കുറിയും സ്വന്തം ചിത്രത്തിന് ഗൗതം മേനോന്‍ നല്‍കിയിരിക്കുന്നത്. 'വെന്ത് തനിന്തത് കാട്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. റൊമാന്‍റിക് ഡ്രാമകള്‍ക്കായാണ് ഇരുവരും മുന്‍പ് ഒരുമിച്ചതെങ്കില്‍ റൂറല്‍ ഡ്രാമ-ത്രില്ലര്‍ ആണ് പുതിയ ചിത്രം. ഭാരതിയാറുടെ 'അഗ്നികുഞ്ജൊണ്‍ഡ്രു കണ്ടേന്‍' എന്നാരംഭിക്കുന്ന കവിതയിലെ വരികളില്‍ നിന്നാണ് ഗൗതം മേനോന്‍ സിനിമയ്ക്ക് പേര് കണ്ടെത്തിയിരിക്കുന്നത്. 'ഉറിയടി' എന്ന തമിഴ് ചിത്രത്തിലെ ഗാനത്തിലും ഈ കവിത ഉപയോഗിച്ചിരുന്നു.

Scroll to load tweet…

വേല്‍സ് ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഇഷാരി കെ ഗണേഷ് ആണ് നിര്‍മ്മാണം. എ ആര്‍ റഹ്മാന്‍ ആണ് സംഗീതം. ചിത്രത്തിലെ മറ്റു താരനിര്‍ണ്ണയവും അണിയറക്കാരുടെ പേരുവിവരങ്ങളും വൈകാതെ പ്രഖ്യാപിക്കും. വെങ്കട് പ്രഭുവിന്‍റെ 'മാനാട്' ആണ് എസ്‍ടിആറിന്‍റേതായി പുറത്തുവരാനുള്ള ചിത്രം. ജോഷ്വ, ധ്രുവ നച്ചത്തിരം, നദികളിലേ നീരാടും സൂര്യന്‍ എന്നിവയാണ് ഗൗതംതം മേനോന്‍റേതായി പുറത്തെത്താനുള്ള മറ്റു സിനിമകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona