ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ഹർജിക്കാർ സമീപിച്ചാൽ ഉടൻ കേൾക്കണമെന്ന് ഹൈക്കോടതിക്ക് നിർദ്ദേശവും നൽകി.

ദില്ലി : ദ കേരളാ സ്റ്റോറി സിനിമ വിലക്കണമെന്ന ആവശ്യത്തിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. കേരള സ്റ്റോറിക്കെതിരായ ഹര്‍ജികളില്‍ അടിയന്തര ഇടപെടല്‍ നടത്താൻ വിസമ്മതിച്ച സുപ്രീംകോടതി ഹര്‍ജിക്കാരോട് ഹൈക്കോടതിയെ സമീപിക്കാനും നിര്‍ദ്ദേശിച്ചു. ഹൈക്കോടതിയിലെത്തുന്ന ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ‍ബെ‍ഞ്ച് നിര്‍ദ്ദേശിച്ചു.

ദ കേരള സ്റ്റോറിക്കെതിരെ മൂന്ന് ഹര്‍ജികളാണ് സുപ്രീംകോടതിയിലെത്തിയത്. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്ന ജസ്റ്റിസ് കെ എം ജോസഫിന്‍റെ ബെഞ്ച് ഇന്നലെ അടിയന്തരമായി ഇടപെടാന്‍ വിസമ്മതിച്ചതോടെയാണ് ചീഫ് ജസ്റ്റിസിന്‍റെ മുന്‍പിലേക്ക് ഹര്‍ജികള്‍ എത്തിയത്. സമൂഹത്തെയാകെ അധിക്ഷേപിക്കുന്ന ചിത്രം വസ്തുതാപരമല്ലാത്ത കാര്യങ്ങളെ സത്യമെന്ന രീതിയില്‍ അവതരിപ്പിക്കുകയാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ വൃന്ദ ഗ്രോവര്‍ ചൂണ്ടിക്കാട്ടി. ചിത്രം യഥാര്‍ത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലല്ലെന്ന് എഴുതിക്കാണിക്കണം. മറ്റന്നാള്‍ റിലീസാണ്. അതിനാല്‍ നാളെത്തന്നെ ഹര്‍ജി കേൾക്കണമെന്നും വൃന്ദഗ്രോവര്‍ ആവശ്യപ്പെട്ടു. 

എന്നാല്‍ ചിത്രത്തിനെതിരായ ഹര്‍ജി കേരള ഹൈക്കോടതിയിലുണ്ടെന്ന് നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹര്‍ജിക്കാരോട് ഹൈക്കോടതിയിലേക്ക് നീങ്ങാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിക്കുകയായിരുന്നു. ചിത്രം റിലീസ് ചെയ്യുന്ന വെള്ളിയാഴ്ച മാത്രമേ ഹൈക്കോടതി ഇനി ഹര്‍ജികള്‍ പരിഗണിക്കുകയുള്ളൂവെന്ന് വൃന്ദ ഗ്രോവര്‍ അറിയിച്ചു. എന്നാല്‍ എപ്പോള്‍ ഹര്‍ജിയെത്തിയാലും അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് നിര്‍ദ്ദേശിച്ചു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തില്‍ ഇടപെടേണ്ടെന്ന നിലപാടാണ് മുന്‍പും സുപ്രീംകോടതി സ്വീകരിച്ചിട്ടുള്ളത്. സിനിമകള്‍ക്കെതിരെ നേരത്തെ വന്ന ഹര്‍ജികളും ഹൈക്കോടതികളുടെ പരിഗണനയിലേക്ക് വിടുകയായിരുന്നു 

ദി കേരള സ്റ്റോറി: ഒരിക്കൽ പോലും കേരളത്തെ മോശമായി കാണിച്ചിട്ടില്ലെന്ന് നായിക അദാ ശര്‍മ്മ

വിവാദങ്ങൾക്കിടെ ദ കേരളസ്റ്റോറി സിനിമയുടെ യൂടൂബ് വിവരണം അണിയറ പ്രവർത്തകർ തിരുത്തി. മുപ്പത്തിരണ്ടായിരം യുവതികൾ കേരളത്തിൽ നിന്ന് ഭീകരവാദ സംഘടനകളിലേക്ക് പോയെന്ന് സൂചന നൽകുന്ന വാചകം ചിത്രത്തിന്റെ ട്രെയിലറിലെ അടിക്കുറിപ്പിൽ നിന്ന് ഒഴിവാക്കി. കേരളത്തിലെ മൂന്നു പെൺകുട്ടികളുടെ യഥാർത്ഥ കഥ എന്നാണ് പുതിയ വിവരണത്തിൽ പറയുന്നത്. 32,000 കുടുംബങ്ങളുടെ കഥ എന്നായിരുന്നു ആദ്യം അടിക്കുറിപ്പായി നൽകിയിരുന്നത്. 

കേരളാ സ്റ്റോറി സിനിമയുടെ പ്രദർശനം തടയണം, ഹൈക്കോടതിയിൽ ഹർജികൾ; അടിയന്തര സ്റ്റേ അനുവദിച്ചില്ല 

'ദ കേരള സ്റ്റോറി'യുടെ തുടക്കം വിഎസിന്റെ ഭയാനകമായ പരാമർശത്തിലെന്ന് സംവിധായകൻ സുദീപ് തോ സെൻ