യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നടൻ രമേഷ് പിഷാരടിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമോ എന്ന ചോദ്യത്തിന് സിനിമാരംഗത്തെ സഹപ്രവർത്തകരുടെ മറുപടി ശ്രദ്ധനേടുന്നു. നടൻ സുരാജ് വെഞ്ഞാറമൂട് ഈ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറി.

കേരളക്കരയിൽ എങ്ങും തെരഞ്ഞെടുപ്പ് ആവേശം ശക്തമായിരിക്കുകയാണ്. മുന്നണികളും സ്ഥാനാർത്ഥികളും പ്രചരണ തന്ത്രങ്ങളുമായി മുന്നിൽ തന്നെയുണ്ട്. ഇത്തവണത്തെ സെലിബ്രിറ്റി മത്സരാർത്ഥികളിൽ ഏറെ ശ്രദ്ധേയനാണ് നടൻ രമേഷ് പിഷാരടി. പാലക്കാണ് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായാണ് പിഷാരടി ജനവിധി തേടുന്നത്. പിഷാരടിയായത് കൊണ്ട് തന്നെ പ്രചരണത്തിനായി അഭിനേതാക്കളും എത്തുമോ എന്ന ചോദ്യങ്ങളും പലയിടങ്ങളിൽ നിന്നും വരുന്നുണ്ട്. തന്നെ വിളിക്കുകയാണെങ്കിൽ പിഷാരടിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്ന് നേരത്തെ ആസിഫ് അലി വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ പിഷാരടി പ്രചരണത്തിന് വിളിച്ചാൽ പോകുമോ എന്ന ചോദ്യത്തിന് നടൻ സുരാജ് വെഞ്ഞാറമൂട് നൽകിയ മറുപടി ശ്രദ്ധനേടുകയാണ്. 'അവൻ മത്സരിക്കട്ടെ. നല്ല മണ്ഡലമല്ലേ. എല്ലാവരും വിജയിക്കട്ടെ. ആരെങ്കിലും ഒരാളല്ലേ വിജയിക്കൂ', എന്നായിരുന്നു സുരാജിന്റെ വാക്കുകൾ. പിന്നാലെ പ്രചരണത്തിന് വിളിച്ചാല്‍ പോകുമോ എന്ന ചോദ്യത്തിന്, 'ഞാനിപ്പോ വണ്ടിയിലോട്ട് കയറട്ടേ', എന്നായിരുന്നു സുരാജിന്റെ മറുപടി. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

ആസിഫ് അലി നേരത്തെ പറഞ്ഞത്

ഇടത് വലത് എന്നതിനേക്കാൾ വ്യക്തികളോടാണ് ഞാൻ താത്പര്യം കാണിച്ചിട്ടുള്ളത്. സെലിബ്രിറ്റി ആയതുകൊണ്ട് പിഷാരടിക്ക് വോട്ട് ചെയ്യണം എന്ന് ഒരിക്കലും പറയില്ല. കഴിവു നോക്കി എന്തുചെയ്യും എന്ന് മനസ്സിലാക്കിയാണ് ഞാൻ ഇലക്ഷൻ ക്യാംപെയിന് പോകാറുള്ളതും ഒഴിവാക്കാറുളളതും.പിഷാരടിയുടെ വ്യക്തിപരമായ കഴിവിനെകുറിച്ചറിയാം. രാഷ്ട്രീയപരമായി അദ്ദേഹം എത്രത്തോളം കഴിവുള്ളയാളാണെന്ന് ഇലക്ഷനിലൂടെ അറിയാൻ പറ്റും. പിഷാരടി പ്രചാരണത്തിന് എന്നെ ഒഫീഷ്യലി വിളിച്ചിട്ടില്ല. വിളിച്ചാൽ ഉറപ്പായും പോകും.

അതേസമയം, സിനിമക്കാരെ ഇറക്കി പിഷാരടി ജയിക്കും എന്നാണ് എതിർ കക്ഷികൾ പറയുന്നതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, “സിനിമ മേഖലയിൽ ഉള്ള ഒരുപാട് ആളുകൾ എന്നെ വിളിച്ചു പക്ഷെ ഞാൻ അവരോടൊക്കെ പറഞ്ഞത് എനിക്ക് വേണ്ടി തിരെഞ്ഞെടുപ്പ് പരിപാടി നടത്തി നിങ്ങൾ സൈബർ അറ്റാക്ക് നേരിടേണ്ട എന്നാണ് അതുകൊണ്ട് എനിക്ക് ഇവിടെ കോൺഗ്രസ്സ് യുഡിഫ് പ്രവർത്തകർ അനുഭാവികൾ തന്നെ പരിപാടി നടത്തി അവരുടെ സപ്പോർട്ട് കൊണ്ട് വിജയിച്ചാൽ മതി അതിനാണ് വന്നതും”, എന്നാണ് പിഷാരടി മറുപടി നല്‍കിയത്. 

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming