പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിത്തിര ഉണരുന്നു; ആവേശമാകാൻ 'മാസ്റ്റർ'
സൂപ്പര്‍ താരങ്ങളായ വിജയും വിജയ് സേതുപതിയും ഒന്നിക്കുന്ന ബിഗ്ബജറ്റ് തമിഴ് ചിത്രം മാസ്റ്റര്‍ ആണ് റിലീസ് ചെയ്യുന്ന ആദ്യ ചിത്രം
തിരുവനന്തപുരം: പത്ത് മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ തിയറ്ററുകള്‍ ഇന്ന് തുറക്കുന്നു. സൂപ്പര്‍ താരങ്ങളായ വിജയും വിജയ് സേതുപതിയും ഒന്നിക്കുന്ന ബിഗ്ബജറ്റ് തമിഴ് ചിത്രം മാസ്റ്റര്‍ ആണ് റിലീസ് ചെയ്യുന്ന ആദ്യ ചിത്രം. സിനിമ മേഖല ഉന്നയിച്ച വിവിധ പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അനുകൂലനിലപാടെടുത്തതോടെയാണ് തീയറ്ററുകൾ തുറക്കാനായത്.
മാസ്റ്റർ എത്തുമ്പോള്‍ പ്രദർശനത്തിന് പൂർണ്ണ സജ്ജമായിരിക്കുകയാണ് സംസ്ഥാനത്തെ സിനിമ തിയറ്ററുകൾ. സാങ്കേതിക പ്രശ്നങ്ങൾ ഒഴിവാക്കാൻ ട്രയൽ റൺ അടക്കം നടത്തിയിരുന്നു. രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ 3 ഷോ എന്ന നിലയിലായിരിക്കും തീയറ്ററുകള്‍ പ്രവർത്തിക്കുക. ശുചീകരണം പൂർത്തിയാക്കി, ഒന്നിടവിട്ട സീറ്റുകൾ അടച്ച് കെട്ടിയാകും കൊവിഡ് കാലത്തെ പ്രദർശനം. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി അണുവിമുക്തമാക്കിയും തിയറ്ററുകൾ പ്രേക്ഷകരെ കാത്തിരിക്കുകയാണ്.
ബിഗ്ബജറ്റ് വിജയ് ചിത്രമായ മാസ്റ്റർ 150 മുതൽ 200 തിയറ്ററുകളിൽ വരെ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാസ്റ്റർ റിലീസ് ചെയ്യാത്ത ഇടത്തരം തിയറ്ററുകളിൽ വരുന്ന ആഴ്ച മാത്രമെ റിലീസ് ഉണ്ടാകൂ. സെൻസറിംഗ് പൂർത്തിയാക്കിയ മലയാള സിനിമകൾ വരുന്ന ആഴ്ച മുതൽ മുൻഗണനാ ക്രമത്തിൽ റിലീസിനെത്തും. സെൻസറിംഗ് പൂർത്തിയാക്കിയ 11 മലയാള സിനിമകളുടെ റിലീസ് ക്രമം സിനിമ സംഘടനകൾ തയ്യാറാക്കി വരികയാണ്. ഫെബ്രുവരി പകുതിയോടെ മമ്മൂട്ടി ചിത്രം വൺ, മാർച്ച് 26ന് മരക്കാർ. മൂന്ന് മാസത്തിനകം കാര്യങ്ങൾ പഴയപടിയാകുമെന്നാണ് സിനിമ മേഖലയുടെ പ്രതീക്ഷ.
മാര്‍ച്ച് മാസം വരെ വിനോദ നികുതി വേണ്ട, വൈദ്യുതി നിശ്ചിത ഫീസില്‍ 50 ശതമാനം ഇളവ്, ലൈസന്‍സ് പുതുക്കേണ്ട കാലാവധിയും മാര്‍ച്ച് വരെ നീട്ടി. സിനിമ സംഘടനകള്‍ ഏറെ നാളായി ഉന്നയിക്കുന്ന ഈ ആവശ്യങ്ങള്‍ക്ക് ചര്‍ച്ചയില്‍ മുഖ്യമന്ത്രി സമ്മതം പറഞ്ഞതോടെ തിയറ്ററുകള്‍ തുറക്കാന്‍ വഴിയൊരുങ്ങി. ഫിയോക്ക് ചെയര്‍മാന്‍ ദിലീപ് ഉള്‍പ്പടെ പങ്കെടുത്ത യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം.
തിയറ്റര്‍ ഉടമകള്‍ നിര്‍മ്മാതാക്കള്‍ക്ക് നല്‍കേണ്ട കുടിശ്ശിക കൊടുത്ത് തീര്‍ക്കാനും ഫിലിം ചേമ്പര്‍ യോഗത്തില്‍ സമയപരിധി നിശ്ചയിച്ചിരുന്നു. സിനിമ മേഖലയെ പിന്തുണച്ച സര്‍ക്കാര്‍ നിലപാടില്‍ മലയാള സിനിമാ താരങ്ങള്‍ ഒന്നടങ്കം നന്ദി അറിയിച്ചിരുന്നു. ജനുവരി 5ന് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തിയറ്റര്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ സിനിമ മേഖലക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന നിലപാടില്‍ സിനിമ സംഘടനകള്‍ ഉറച്ച് നിന്നതോടെയാണ് തുറക്കൽ തീരുമാനം വൈകിയത്.
അതേസമയം റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ വിജയ് ചിത്രം മാസ്റ്ററിലെ സുപ്രധാന സീനുകള്‍ ചോര്‍ന്നത് കല്ലുകടിയായി. ക്ലൈമാക്സ് രംഗം ഉള്‍പ്പടെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. വിതരണകാര്‍ക്കായി നടത്തിയ ഷോയില്‍ നിന്നാണ് സീനുകള്‍ ചോര്‍ന്നത്. നിര്‍മ്മാണ കമ്പനിയുടെ പരാതിയില്‍ 400 സൈറ്റുകള്‍ മദ്രാസ് ഹൈക്കോടതി നിരോധിച്ചു. രംഗങ്ങള്‍ പ്രചരിപ്പിക്കുന്ന സമൂഹമാധ്യമ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനും കോടതി നിര്‍ദേശിച്ചു. രംഗങ്ങള്‍ പ്രചരിപ്പിച്ചവരിൽ ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.