വിസ്മയ മോഹൻലാലിന്‍റെ അരങ്ങേറ്റ ചിത്രമായ 'തുടക്കം' ആദ്യ ഷോകള്‍ക്ക് ശേഷം മികച്ച പ്രേക്ഷക പ്രതികരണം നേടുന്നു
വിസ്മയ മോഹന്‍ലാലിന്‍റെ അഭിനയ അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു തുടക്കം. മോഹന്‍ലാലിന്‍റെ അതിഥിവേഷം കൂടി ഉണ്ടെന്ന് അറിഞ്ഞതോടെ ചിത്രത്തിന്മേലുള്ള പ്രേക്ഷക പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു. റിലീസ് ദിനത്തില്‍ ആദ്യ ഷോകള്‍ക്കിപ്പുറം വരുന്ന പ്രേക്ഷകാഭിപ്രായങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു സിനിമാലോകം. ഇപ്പോഴിതാ അത് പോസിറ്റീവ് ആയതോടെ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമില്‍ കുതിക്കുകയാണ് ചിത്രം. പ്രമുഖ ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയില്‍ മണിക്കൂറില്‍ 8600 ല്‍ അധികം ടിക്കറ്റുകളാണ് ചിത്രം വിറ്റുകൊണ്ടിരിക്കുന്നത്. ആദ്യ ഷോ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ബുക്ക് മൈ ഷോയില്‍ മണിക്കൂര്‍ ട്രെന്‍ഡിംഗില്‍ ഉണ്ടായിരുന്നുവെങ്കിലും അതില്‍ വലിയ കുതിപ്പ് ദൃശ്യമായത് ആദ്യ ഷോകള്‍ക്ക് പിന്നാലെ പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നപ്പോഴാണ്.
ട്രാക്കര്‍മാരുടെ കണക്ക് പ്രകാരം അഡ്വാന്‍സ് ബുക്കിംഗിലൂടെ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 86 ലക്ഷം ആണ്. കര്‍ണാടകത്തില്‍ നിന്ന് 8 ലക്ഷവും തമിഴ്നാട്ടില്‍ നിന്ന് 3 ലക്ഷവും. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 2.50 ലക്ഷവും ചിത്രം നേടി. അങ്ങനെ ഇന്ത്യയില്‍ നിന്നുള്ള ആകെ നേട്ടം 99.50 ലക്ഷം. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് ചിത്രം 40 ലക്ഷമാണ് നേടിയിരിക്കുന്നതെന്നും ട്രാക്കര്‍മാര്‍ അറിയിക്കുന്നു. അങ്ങനെ തുടക്കത്തിന്റെ ഫൈനല്‍ അഡ്വാന്‍സ് ബുക്കിംഗ് കണക്ക് എന്നത് 1.40 കോടിയാണ്. ഒരു പുതുമുഖ താരം പ്രധാന കഥാപാത്രമാവുന്ന ചിത്രം എന്ന നിലയില്‍ മികച്ച ബുക്കിംഗ് ആണ് ഇത്. ആദ്യ ഷോകള്‍ക്കിപ്പുറം പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്ന സ്ഥിതിക്ക് ബോക്സ് ഓഫീസില്‍ ചിത്രം കുതിക്കും. ഓപണിംഗ് കണക്കുകളിലും അത് പ്രതിഫലിക്കും. ഈ വാരാന്ത്യത്തിലും മികച്ച നേട്ടമുണ്ടാക്കും.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. എമ്പുരാൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് നാന്ദി കുറിച്ച ആശിഷ് ജോ ആന്റണി ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മുഖ്യധാരാ സിനിമയുടെ ഭാഗമാകാനൊരുങ്ങുന്നു. എമ്പുരാനിൽ മിന്നായം പോലെ എത്തിയ കഥപാത്രത്തെ ചിത്രം കണ്ടവർ അന്നേ ശ്രദ്ധിച്ചിരുന്നു. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്‍ണ, ജൂഡ് ആന്തണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്‍, ഛായാഗ്രഹണം ജോമോൻ ടി ജോൺ, എഡിറ്റിംഗ് ചമൻ ചാക്കോ.

