Vaashi movie: ഇനി കോടതിയിൽ കാണാം; ടൊവിനോ- കീർത്തി സുരേഷ് ചിത്രത്തിന്‍റെ റിലീസ് തിയതി
അച്ഛൻ നിർമിക്കുന്ന സിനിമയിൽ മകള്‍ കീർത്തി സുരേഷ് ആദ്യമായി നായികയാകുകയാണ് വാശിയിലൂടെ.
ടൊവിനൊ തോമസിനെ (Tovino) നായകനാക്കി വിഷ്‍ണു ജി രാഘവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വാശി (Vaashi). കീര്‍ത്തി സുരേഷാണ് (Keerthy Suresh) ചിത്രത്തിലെ നായികയായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ചിത്രം ജൂൺ 17ന് തിയറ്ററുകളിൽ എത്തും. റിലീസ് പ്രഖ്യാപിച്ചു കൊണ്ട് ചെറു വീഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. രേവതി കലാമന്ദിർ ആണ് ചിത്രം നിര്‍മിക്കുന്നത്. അച്ഛൻ നിർമിക്കുന്ന സിനിമയിൽ മകള്‍ കീർത്തി സുരേഷ് ആദ്യമായി നായികയാകുകയാണ് വാശിയിലൂടെ. ചിത്രത്തിന്റെ എഡിറ്റിംഗ് മഹേഷ് നാരായണൻ ആണ്.
വിനായക് ശശികുമാര്‍ ചിത്രത്തിന്റെ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നു. കൈലാസ് മേനോൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മേനക സുരേഷ്, രേവതി സുരേഷ് എന്നിവർ സഹനിർമാണവും നിര്‍വഹിക്കുന്നു. അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. റോബി വർഗ്ഗീസ് രാജാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വാശി എന്ന ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
'അയാള്‍ ഈ തരക്കാരനാണെന്ന് അറിയാമെങ്കില്‍ വീണ്ടും എന്തിനവിടെ പോയി'? വിജയ് ബാബു കേസില്‍ മല്ലിക സുകുമാരന്‍
വിജയ് ബാബുവിനെതിരായ (Vijay Babu) മി ടൂ (Me Too) ആരോപണത്തില്‍ പ്രതികരണവുമായി നടി മല്ലിക സുകുമാരന്‍ (Mallika Sukumaran). മോശം പെരുമാറ്റം ഉണ്ടായ ആളിന്‍റെയടുത്ത് പിന്നെയും പോയത് എന്തിനെന്ന് പിന്തുണയ്ക്കുന്നവര്‍ ആരോപണമുയര്‍ത്തിയ ആളോട് ചോദിക്കണമെന്ന് മല്ലിക പറയുന്നു. കൗമുദി മൂവീസിനു നല്‍കിയ അഭിമുഖത്തിലാണ് വിജയ് ബാബുവിനെതിരെ മി ടൂ ആരോപണം ഉയര്‍ത്തിയ നടിയെ അവര്‍ വിമര്‍ശിക്കുന്നത്.
"ഇതൊക്കെ മാധ്യമങ്ങളിലൂടെ വായിച്ചുള്ള അറിവാണ്. എന്നോട് നേരിട്ട് ആരും ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല, ഒരു സംഘടനയും പറഞ്ഞിട്ടില്ല. ഒപ്പം നില്‍ക്കുന്ന സ്ത്രീകള്‍ ആ പെണ്‍കുട്ടിയോട് ആദ്യം ഇക്കാര്യം ചോദിക്കണം. രണ്ടുമൂന്ന് പ്രാവശ്യം കഴിഞ്ഞപ്പോള്‍ പിന്നെ എന്തിന് അവിടെ പോയി? ഇയാള്‍ ഈ തരക്കാരനാണെന്ന് അറിയാമെങ്കില്‍ എന്തിന് അവിടെ പോയി? അതിന് വ്യത്യമായ ഒരു ഉത്തരം പറയട്ടെ. 19 പ്രാവശ്യമെന്നോ 16 പ്രാവശ്യമെന്നോ എന്തോ ഞാന്‍ കേട്ടു. അച്ഛനോടോ ആങ്ങളമാരോടോ ബന്ധുക്കളോടോ പൊലീസിനോടോ പറയാമായിരുന്നു. അങ്ങനെ എന്തൊക്കെ വഴികളുണ്ട്. അതൊന്നും ഉപയോഗപ്പെടുത്താതെ പെട്ടെന്നൊരു സുപ്രഭാതത്തില്‍ 19 പ്രാവശ്യം എന്ന് പറയുകയാണ്. ഒരാള്‍ക്കെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ തക്കതായ കാരണം വേണം", മല്ലിക സുകുമാരന്‍ പറയുന്നു.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ താന്‍ അതിജീവിതയ്ക്കൊപ്പമാണെന്നും അവര്‍ പറയുന്നു. "അതുകൊണ്ടാണ് വീണ്ടും വീണ്ടും അതിജീവിതയുടെ കൂടെ നില്‍ക്കുന്നു എന്ന് പറയാന്‍ കാര്യം. ഞാന്‍ വ്യക്തമായിട്ട് അതിന്‍റെ കാര്യങ്ങള്‍ അറിഞ്ഞ ഒരാളാണ്. ജോലിക്ക് പോയിട്ട് വരുമ്പോള്‍ വഴിയില്‍ കൊണ്ട് തടഞ്ഞു നിര്‍ത്തപ്പെട്ട് അതിക്രമം നേരിട്ടയാളാണ് അത്. ആ തെറ്റ് സംഭവിച്ചതാണെന്ന് എല്ലാവര്‍ക്കും അറിയാം", മല്ലിക സുകുമാരന്‍ പറഞ്ഞു.