ട്രാൻസ്‍വുമണും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഒരു താരവുമാണ് ജാസി.
യുഡിഎഫിന്‍റെ പ്രകടന പത്രികയില്‍ ചര്‍ച്ചയായ കാര്യങ്ങളില്‍ ഒന്നായിരുന്നു സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ നല്‍കുന്ന സൗജന്യയാത്ര. ഇത് സംബന്ധിച്ച കണക്കെടുപ്പ് ബസുകളില്‍ ഇതിനകം ആരംഭിച്ചിട്ടുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ സീരിയസ് ആയും തമാശയ്ക്കുമൊപ്പം ഈ വിഷയത്തില്‍ നിരവധി പോസ്റ്റുകള്‍ എത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ട്രാൻസ്‍വുമണും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരവുമായ ജാസി. തമാശരൂപേണയായിരുന്നു ജാസിയുടെ പ്രതികരണം.
''സർജറി ചെയ്ത വ്യക്തിയാണ് ഞാൻ. അപ്പോ ആളുകൾ ചോദിക്കും, നീ ഫുൾ സർജറി ചെയ്തോ എന്ന്. എന്നാൽ എനിക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര വേണ്ട. പകുതി നിരക്ക് മതി. 200 രൂപയാണ് ചാർജെങ്കിൽ ഞാൻ നൂറു രൂപയേ കൊടുക്കൂ. പകുതി പെണ്ണാണല്ലോ, അങ്ങനെയാണല്ലോ ആൾക്കാർ പറയുന്നത്. അപ്പോൾ എനിക്ക് പകുതി ആനുകൂല്യം കിട്ടട്ടെ. എന്തായാലും അതു ഞാൻ നേടിയെടുക്കുക തന്നെ ചെയ്യും. കെഎസ്ആർടിസിയിൽ സൗജന്യമായിട്ടു തന്നെ യാത്ര ചെയ്യുകയും ചെയ്യും. സൗജന്യയാത്ര തുടങ്ങിയിട്ടു വേണം കെഎസ്ആർടിസിയിൽ ഫ്രീ ആയി ഗവിക്കു പോകാൻ'', എന്നാണ് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ജാസി പറയുന്നത്.
കെഎസ്ആര്‍ടിസിയിലെ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രയെ വിമര്‍ശിച്ച് തൃക്കാക്കര എന്‍ഡിഎ സ്ഥാനാര്‍ഥിയിയാരുന്ന അഖില്‍ മാരാരും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. യാതൊരു പ്ലാനിങ്ങുമില്ലാതെയാണ് സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കാമെന്നും പെന്‍ഷന്‍ 3000 രൂപയാക്കി വര്‍ധിപ്പിക്കാമെന്നും യുഡിഎഫ് പറയുന്നതെന്നും സൗജന്യ യാത്ര ലഭിക്കുമ്പോള്‍ കെഎസ്ആര്‍ടിസിയോടൊപ്പം വലിയ നികുതി നല്‍കി ബാധ്യതയില്‍ പോകുന്ന സ്വകാര്യ ബസ് മേഖലയും തകരുമെന്നും അഖില്‍ മാരാർ പറഞ്ഞിരുന്നു. ട്രാൻസ്‍വുമണായ നാദിറയും ഈ തീരുമാനത്തെ എതിർത്ത് സംസാരിച്ചിരുന്നു. ''സ്ത്രീകൾക്കല്ല അത് കൊടുക്കേണ്ടിയിരുന്നത്. ഇവിടുത്തെ പ്രായമായ മനുഷ്യർക്ക് കൊടുക്കണമായിരുന്നു, വികലാംഗർക്ക് കൊടുക്കണമായിരുന്നു. അല്ലെങ്കിൽ ഇവിടുത്തെ ന്യൂനപക്ഷത്തിൽ പെട്ട പിന്നോക്കം നിൽക്കുന്ന മനുഷ്യർക്ക് കൊടുക്കണമായിരുന്നു. ഇവിടുത്തെ സ്ത്രീകൾ കഴിവില്ലാത്ത മനുഷ്യരല്ല. ഞങ്ങൾ വിദ്യാഭ്യാസമുള്ളവരും പഠിച്ച് പണിയെടുക്കാൻ കഴിവുള്ള മനുഷ്യരുമാണ്'', എന്നായിരുന്നു നാദിറയുടെ പ്രതികരണം.
