'ഇന്ത്യയിൽ പശുക്കൾക്ക് വിദ്യാർത്ഥികളെക്കാൾ സുരക്ഷ കിട്ടും'; ജെഎൻയു ആക്രമണത്തില്‍ ട്വിങ്കിള്‍ ഖന്ന
പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സാധിക്കില്ലെന്നും ട്വിങ്കിൽ ഖന്ന ട്വിറ്ററിൽ കുറിച്ചു. ജെഎന്‍യു അക്രമത്തെക്കുറിച്ച് മുംബൈ മിററിൽ വന്ന വാർത്ത പങ്കുവച്ചുകൊണ്ടായിരുന്നു ട്വിങ്കിളിന്റെ ട്വീറ്റ്.
മുംബൈ: ജെഎൻയുവിലെ അക്രമസംഭവങ്ങളിൽ പ്രതികരണവുമായി ബോളിവുഡ് താരം ട്വിങ്കിൽ ഖന്ന. വിദ്യാർത്ഥികളെക്കാൾ സുരക്ഷ ഇന്ത്യയിൽ പശുക്കൾക്ക് ലഭിക്കുമെന്ന് ട്വിങ്കിള്‍ ഖന്ന ട്വിറ്ററിൽ കുറിച്ചു. പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സാധിക്കില്ലെന്നും ട്വിങ്കിൽ കൂട്ടിച്ചേർത്തു.
”വിദ്യാർത്ഥികളെക്കാൾ സംരക്ഷണം പശുക്കൾക്ക് ലഭിക്കുന്ന രാജ്യമാണ് ഇന്ത്യ. നിങ്ങൾക്ക് അക്രമത്തിലൂടെ ആളുകളെ അടിച്ചമർത്താൻ കഴിയില്ല, കൂടുതൽ പ്രതിഷേധങ്ങൾ ഉണ്ടാകും. കൂടുതല്‍ സമരങ്ങള്‍ ഉണ്ടാകും, കൂടുതല്‍ ജനങ്ങള്‍ തെരുവിലിറങ്ങും”ട്വിങ്കിൽ ഖന്ന ട്വീറ്റ് ചെയ്ത്. ജെഎന്‍യു അക്രമത്തെക്കുറിച്ച് മുംബൈ മിററിൽ വന്ന വാർത്ത പങ്കുവച്ചുകൊണ്ടായിരുന്നു ട്വിങ്കിളിന്റെ ട്വീറ്റ്.
India,where cows seem to receive more protection than students, is also a country that now refuses to be cowed down. You can’t oppress people with violence-there will be more protests,more strikes,more people on the street. This headline says it all. pic.twitter.com/yIiTYUjxKR
— Twinkle Khanna (@mrsfunnybones) January 6, 2020
ജനുവരി 5 ഞായറാഴ്ച രാത്രിയാണ് ദില്ലിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) ക്യാമ്പസിനുള്ളിൽ അക്രമം നടന്നത്. മുഖംമൂടിയണിഞ്ഞ്, കയ്യിൽ ഇരുമ്പ് വടികൾ, ഹോക്കി സ്റ്റിക്കുകൾ, മുളങ്കമ്പുകൾ, ചുറ്റിക തുടങ്ങിയ മാരകായുധങ്ങളുമേന്തി, ക്യാമ്പസിനുള്ളിലേക്ക് അതിക്രമിച്ചു കടന്ന ഒരു സംഘമാളുകൾ യാതൊരു പ്രകോപനവും കൂടാതെ വിദ്യാർത്ഥികളെയും അധ്യാപകരെയും ആക്രമിക്കുകയായിരുന്നു. ഈ അക്രമസംഭവങ്ങൾ ഏകദേശം മൂന്നുമണിക്കൂറോളം നീണ്ടുനിന്നു. അക്രമത്തിൽ ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് ഉൾപ്പെടെ 28 ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.