'ചെറുപ്പത്തില്‍ മോദിയോടൊപ്പം പട്ടം പറത്തിയിട്ടുണ്ട്'; ഓര്‍മ്മകള്‍ പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍
കുട്ടിക്കാലത്ത് നരേന്ദ്ര മോദിക്കൊപ്പം പട്ടം പറത്തിയിട്ടുണ്ടെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍.
തിരുവനന്തപുരം: 'മാമാങ്കം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. 'മാമാങ്ക'ത്തില്‍ ഉണ്ണി മകുന്ദന്‍ അവതരിപ്പിച്ച ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
മലയാളിയാണെങ്കിലും ഉണ്ണി ജനിച്ചതും വളര്‍ന്നതും ഗുജറാത്തിലെ അഹമ്മദാബാദിലാണ്. കുട്ടിക്കാലത്ത് നരേന്ദ്ര മോദിക്കൊപ്പം പട്ടം പറത്തിയിട്ടുണ്ടെന്ന് സ്കൂള്‍ കാലഘട്ടം ഓര്‍ത്തെടുത്ത് ഉണ്ണി മുകുന്ദന്‍ പറയുന്നു. 'സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലി'ന് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണിയുടെ വെളിപ്പെടുത്തല്‍.
Read More: സൂപ്പര്‍മാൻ സിനിമ ചെയ്യാനുള്ള അവസരം വേണ്ടെന്നുവെച്ച കാര്യം വെളിപ്പെടുത്തി സംവിധായകൻ ജെയിംസ് ഗണ്‍
'എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ നരേന്ദ്ര മോദിക്കൊപ്പം പട്ടം പറത്തി കളിച്ചിട്ടുണ്ട്. ഒരു കറുത്ത സ്കോര്‍പിയോ കാറിലാണ് അദ്ദേഹം വന്നത്. പിന്നീട് പല തവണ കണ്ടപ്പോഴും അദ്ദേഹത്തിന്‍റെ വാഹനം കറുത്ത സ്കോര്‍പിയോ തന്നെയായിരുന്നു. മകരസംക്രാന്തി ഉത്സവത്തിന്‍റെ ഭാഗമായാണ് പട്ടം പറത്തല്‍ നടന്നത്. കുട്ടികളുടെ ഉത്സവത്തില്‍ പങ്കെടുക്കാനാണ് അന്ന് മോദി വന്നത്'- ഉണ്ണി മുകുന്ദന്‍ പറഞ്ഞു. തങ്ങളുടെ തലമുറയില്‍പ്പെട്ടവര്‍ക്ക് രാഷ്ട്രീയ ബോധം സൃഷ്ടിക്കാന്‍ മോദി വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും ആളുകളുമായി ഇടപഴകുന്നതില്‍ മോദിക്ക് പ്രത്യേക കഴിവുള്ളതായി തോന്നിയിട്ടുണ്ടെന്നും ഉണ്ണി കൂട്ടിച്ചേര്‍ത്തു.