സിനിമയിലെ ലഹരി വിവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ.

സിനിമയിലെ ലഹരി വിവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ. നടിമാര്‍ പരാതിയുമായി വരുന്നത് നല്ല കാര്യമാണ് എന്ന് ഉണ്ണി മുകുന്ദൻ ചൂണ്ടിക്കാട്ടി. അത് വ്യക്തിപരമായ വിഷയം കൂടിയാണ്. ലഹരി ഉപയോഗം എല്ലാ മേഖലകളിലും ഉണ്ട്. സിനിമാ മേഖലയാകുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നുവെന്നും പറയുന്നു ഉണ്ണി മുകുന്ദൻ.

സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് നടി വിൻസി അലോഷ്യസ് പരാതി പറഞ്ഞത് നടൻ ഷൈൻ ടോം ചാക്കോയെക്കുറിച്ചാണെന്ന വിവരം വ്യാഴാഴ്‍ചയാണ് പുറത്തുവന്നത്. ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകിയിട്ടുണ്ട്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നടിക്കെതിരെ ലഹരി ഉപയോഗിച്ച് ഷൈൻ മോശം പെരുമാറ്റം നടത്തിയത്. സംഭവത്തില്‍ താര സംഘടനയുടെ ഇടപെടലുണ്ടാകുമെന്നും വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.

അതിനിടെ പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്നും ഇറങ്ങിയോടി എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വ്യാഴാഴ്‍ച രാത്രി കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. ഷൈനും സംഘവും ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിലെ പരിശോധന. ഡാൻസാഫ് സംഘം എത്തിയെന്നറിഞ്ഞ ഷൈൻ മൂന്നാം നിലയിലെ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഇന്ന് രാവിലെ ഷൈൻ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി.

അതിനിടെ നടന്‍ ഷൈൻ ടോം ചാക്കോയുടെ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തായി. ഹോട്ടലി‍ല്‍ തന്നെ തേടിയെത്തിയത് പൊലീസാണെന്ന് അറിഞ്ഞത് പിറ്റേന്ന് രാവിലെയാണ് എന്നാണ് ഷൈന്‍ ടോം ചാക്കോയുടെ മൊഴി. സുഹൃത്തുക്കൾ വിളിച്ച് ചോദിച്ചപ്പോഴാണ് പൊലീസാണ് ഹോട്ടൽ മുറിയിൽ എത്തിയതെന്ന് അറിഞ്ഞത്. പൊലീസിനെ കബളിപ്പിക്കാൻ ഉദ്ദേശമില്ലായിരുന്നുവെന്നും താൻ രാസലഹരികൾ ഉപയോഗിക്കാറില്ലെന്നും ഷൈൻ പൊലീസിനോട് വെളിപ്പെടുത്തി.

Read More: പരാജയം സ്റ്റാര്‍ ടാഗ് തൂത്തെറിയുമോ അക്ഷയ് കുമാര്‍?, കേസരി ഓപ്പണിംഗില്‍ നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക