ഒരുകാലത്ത് ബാലതാരമായി തിളങ്ങിയ നടൻ അരുൺ കുമാർ 'വാഴ 2' എന്ന ചിത്രത്തിലെ 'കുട്ടേട്ടൻ' എന്ന കഥാപാത്രത്തിലൂടെ ഗംഭീരമായ തിരിച്ചുവരവ് നടത്തി. അറുപതോളം സിനിമകൾ ചെയ്ത താരത്തിന് ഈ വിജയം വലിയൊരു കരിയർ ബ്രേക്ക് ആണ്.
മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് അരുൺ കുമാർ. ഒളിമ്പ്യൻ അന്തോണി ആദം, മീശമാധവൻ തുടങ്ങി ഒട്ടനവധി സിനിമകളിൽ ബാലതാരമായി എത്തി പിന്നീട് മലയാളത്തിൽ നായകനായും തിളങ്ങാന്‍ അരുണിന് സാധിച്ചിരുന്നു. എന്നാൽ വേണ്ടെത്ര ബ്രേക്ക് ലഭിച്ചോ എന്ന കാര്യത്തിൽ സംശയമാണ്. അതിനെല്ലാം പ്രതിവിധി എന്നോണമാണ് സൂപ്പർ ഹിറ്റ് ചിത്രമായ വാഴ 2 അരുണിലേക്ക് എത്തുന്നത്. ചിത്രത്തിലെ കുട്ടേട്ടൻ എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെടുക മാത്രമല്ല മികച്ചൊരു കംബാക്കും അരുണിന് സമ്മാനിച്ചിട്ടുണ്ട്. 200 കോടി രൂപ കളക്ഷനിലേക്ക് വാഴ 2 കുതിക്കുന്നതിനിടെ തന്റെ ഈ നേട്ടം കാണാൻ അച്ഛൻ ഇല്ലല്ലോ എന്ന വിഷമമാണ് അരുൺ കുമാറിന് ഉള്ളത്.
"ഈ സമയത്ത് ഞാന്‍ ഏറ്റവും അധികം മിസ് ചെയ്യുന്നത് അച്ഛനെയാണ്. 35 വര്‍ഷത്തോളമായിട്ട് ഡയബറ്റിക് പ്രശ്നം അച്ഛനുണ്ടായിരുന്നു. അതിന്‍റെ കോമ്പ്ളിക്കേഷൻസ് വന്ന് കിഡ്നിക്ക് എഫക്ട് ചെയ്തു. കുറച്ചു നാളായി വയ്യാതിരിക്കുവായിരുന്നു. എന്‍റെ ഏറ്റവും വലിയ ക്രിട്ടിക് അച്ഛനായിരുന്നു. എന്‍റെ കുറ്റങ്ങളും കുറവുകളും എപ്പോഴും പറയുന്നത് അച്ഛനാണ്. ഞാന്‍ എന്ത് ചെയ്താലും കുറ്റമേ പറയൂ എന്ന് അച്ഛനോട് പറയുമ്പോള്‍, 'അങ്ങനെയല്ല. നിന്‍റെ നല്ലത് പറയാന്‍ ഒരുപാട് പേരുണ്ടാകും. നല്ല വശങ്ങള്‍ പറഞ്ഞ് തരാന്‍ ഒരുപാട് പേരുണ്ടാകും. പക്ഷേ നിന്‍റെ നെഗറ്റീവ് വശം തിരുത്തി തരാന്‍ ആരും കാണില്ല. അതുകൊണ്ടാണ് നിന്നോട് ഞാന്‍ അങ്ങനെ പറയുന്നതെ'ന്നാണ് മറുപടി തരിക. പിന്നീട് ഞാനത് മനസിലാക്കി അച്ഛന്‍ പറഞ്ഞത് ശരിയാണ്. അങ്ങനെയൊരു ക്രിട്ടിക്കായിരുന്നു അച്ഛന്‍", എന്നാണ് അരുൺ കുമാർ പറഞ്ഞത്.
ഇതുവരെ അറുപതോളം സിനിമകൾ ചെയ്ത ആളാണ് അരുൺ കുമാർ. വാഴ 2ന്റെ വിജയത്തിൽ ഏറെ സന്തോഷവാനാണ് താനെന്നും തന്റെ കഥാപാത്രം ആളുകൾക്കിടയിൽ ശ്രദ്ധേയെന്നും അരുൺ പറയുന്നുണ്ട്. "ഭാര്യയും അമ്മയും സന്തോഷത്തിലാണ്. വാഴ 2 ഇത്രയും ഹിറ്റായി. അതിൽ എന്റെ കഥാപാത്രം രജിസ്റ്ററായി. എല്ലാവർക്കും പടവും കണക്ടായി. സക്സസിലും അല്ലാത്തപ്പോഴും എന്റെ കുടുംബം കൂടെയുണ്ട്", എന്നും അരുൺ പറയുന്നു. മൂവി വേൾഡ് മീഡിയയോട് ആയിരുന്നു നടന്റെ പ്രതികരണം.



